സുകുമാർ അഴീക്കോട് സ്മാരക തത്ത്വമസി കഥാപുരസ്കാരം ശ്രീകണ്ഠൻ കരിക്കകത്തിന്

ശ്രീകണ്ഠൻ കരിക്കകത്തിൻ്റെ ‘പലായനങ്ങളിലെ മുതലകൾ’ എന്ന കഥാസമാഹരത്തിന് സുകുമാർ അഴീക്കോട് സ്മാരക തത്ത്വമസി പുരസ്കാരം ലഭിച്ചു. പ്രമുഖ കഥാകൃത്ത് അയ്മനം ജോൺ അദ്ധ്യക്ഷനായുള്ള മൂന്നംഗ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്. ചുറ്റും കാണുന്ന ദുരന്തമയമായ ജീവിതക്കാഴ്ചകളുടെ കറുത്ത ഫലിതം കലർത്തിയ കഥാവിഷ്കാരങ്ങളാണ് ശ്രീകണ്ഠൻ കരിക്കകത്തിൻ്റേത് എന്ന് സമിതി വിലയിരുത്തി. പുതിയ കാലത്തെ പുതിയൊരു ഭാഷ കൊണ്ട് മാത്രമേ അഭിസംബോധന ചെയ്യുവാനാകൂ എന്നൊരു ബോധ്യത്തോടെ സ്വരൂപിച്ചെടുത്ത, ഇക്കഥകളിലെ തീഷ്ണവും ചടുലവുമായ കഥനഭാഷയ്ക്ക് സവിശേഷമായ തനിമയും കലാപരമായ സൗന്ദര്യവുമുണ്ട് .അത്തരമൊരു അപൂർവതയും അനന്യതയും More
 
ശ്രീകണ്ഠൻ കരിക്കകത്തിൻ്റെ ‘പലായനങ്ങളിലെ മുതലകൾ’ എന്ന കഥാസമാഹരത്തിന് സുകുമാർ അഴീക്കോട് സ്മാരക തത്ത്വമസി പുരസ്കാരം ലഭിച്ചു. പ്രമുഖ കഥാകൃത്ത് അയ്മനം ജോൺ അദ്ധ്യക്ഷനായുള്ള മൂന്നംഗ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്.
ചുറ്റും കാണുന്ന ദുരന്തമയമായ ജീവിതക്കാഴ്ചകളുടെ കറുത്ത ഫലിതം കലർത്തിയ കഥാവിഷ്‌കാരങ്ങളാണ് ശ്രീകണ്ഠൻ കരിക്കകത്തിൻ്റേത് എന്ന് സമിതി വിലയിരുത്തി. പുതിയ കാലത്തെ പുതിയൊരു ഭാഷ കൊണ്ട് മാത്രമേ അഭിസംബോധന ചെയ്യുവാനാകൂ എന്നൊരു ബോധ്യത്തോടെ സ്വരൂപിച്ചെടുത്ത, ഇക്കഥകളിലെ തീഷ്ണവും ചടുലവുമായ കഥനഭാഷയ്ക്ക് സവിശേഷമായ തനിമയും കലാപരമായ സൗന്ദര്യവുമുണ്ട് .അത്തരമൊരു അപൂർവതയും അനന്യതയും പ്രസ്തുത കഥകളിലെ പ്രമേയകല്പനകളിലും കാണുവാൻ കഴിയും .
സാമൂഹ്യജീവിതത്തിലെ ശ്രേണീഭിന്നതകൾ വഴിയായി മനുഷ്യമനസ്സുകൾ അനുഭവിച്ചു പോരുന്ന ആത്മസംഘർഷങ്ങൾ വിമർശനാത്മകമായ ധ്വനിശേഷിയോടെ ഭാവനാത്മകമായി ആവിഷ്കരിക്കപ്പെട്ടിട്ടുള്ള കഥകളെന്നും ഇവയെ വിശേഷിപ്പിക്കുവാനാകും. സാമൂഹ്യ തിന്മകളെ എളുപ്പം തിരിച്ചറിയാൻ ശേഷിയുള്ള നന്മയുടെ കൺതിളക്കമുള്ള ജീവിതവീക്ഷണം ഈ രചനകളുടെ അന്തർധാരയായി പ്രവർത്തിക്കുന്നുമുണ്ടെന്നും സമിതി വിലയിരുത്തി.
അബുദാബി ശക്തി പുരസ്കാരത്തിനു പിന്നാലെ പലായനങ്ങളിലെ മുതലകൾക്ക് ലഭിക്കുന്ന രണ്ടാമത്തെ പുരസ്കാരമാണിത്.