അർണാബിൻ്റെ അറസ്റ്റ്: ഇടപെട്ട് മഹാരാഷ്ട്ര ഗവർണർ
Arnab
ജയിലിൽവെച്ച് ആക്രമിക്കപ്പെട്ടെന്നും കുടുംബത്തെ കാണാൻ അനുവദിക്കുന്നില്ലെന്നുമുള്ള റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയുടെ പരാതിയിൽ ഇടപെട്ട് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷ്യാരി. ജയിലിൽ കഴിയുന്ന അർണാബിൻ്റെ സുരക്ഷയെയും ആരോഗ്യത്തെയും കുറിച്ച് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനോട് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മാധ്യമപ്രവർത്തകന്റെ കുടുംബത്തിന് അദ്ദേഹത്തെ സന്ദർശിക്കാനുള്ള അനുമതി നൽകണമെന്നും ഗവർണർ മന്ത്രിയോട് ആവശ്യപ്പെട്ടു. Arnab
ക്വാറൻ്റൈൻ കേന്ദ്രത്തിൽ കഴിയുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അർണാബിനെ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞയാഴ്ച അറസ്റ്റിലായപ്പോൾ ഫോൺ പിടിച്ചെടുത്തിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ അർണാബ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി.
താലോജ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ അലിബാഗ് ജയിലർ തന്നെ ആക്രമിച്ചുവെന്നും ജീവൻ അപകടത്തിലാണെന്നും അഭിഭാഷകനുമായി സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും ആരോപിച്ച അർണാബ് പൊലീസ് വാനിലിരുന്ന് മാധ്യമങ്ങളോട് ഉച്ചത്തിൽ സംസാരിച്ചിരുന്നു.
ജുഡീഷ്യൽ കസ്റ്റഡിയിൽ നാല് രാത്രികൾ ചെലവഴിച്ച തന്റെ ഭർത്താവിനെ മൂടിക്കെട്ടിയ ഒരു പൊലീസ് വാനിലുള്ളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു എന്ന് ഗോസ്വാമിയുടെ ഭാര്യ സാമ്യബ്രത റേ ഗോസ്വാമി ആരോപിച്ചു.
റിപ്പബ്ലിക് ടിവിയുടെ സെറ്റുകൾ ഡിസൈൻ ചെയ്തതിനുള്ള പണം നൽകിയില്ല എന്ന് പരാതിപ്പെട്ട ആർക്കിടെക്റ്റ് അൻവേ നായിക്കിന്റെയും അമ്മയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഗോസ്വാമിയെയും മറ്റ് രണ്ട് പേരെയും നവംബർ 4-ന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേരെയും നവംബർ 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അർണാബിൻ്റെ അറസ്റ്റിനെ അടിയന്തരാവസ്ഥയോട് ഉപമിച്ച ബി ജെ പി നേതാക്കൾ മഹാരാഷ്ട്രയിലെ ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. അതിനിടയിലാണ് അർണാബിന് വേണ്ടിയുള്ള ഗവർണറുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.