കോവിഡ് കാലത്ത് പുകവലി കൂടിയതായി സർവേ
smoking
കോവിഡ്-19 മഹാമാരി ഉയർത്തിയ അനിശ്ചിതത്വത്തിനും ആശങ്കകൾക്കുമിടയിൽ പുകവലിക്കാർക്കിടയിൽ ആ ശീലം വർധിച്ചതായി സർവേ. അമേരിക്കയിൽ നോർത്ത് കരോലിന സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. പുകവലിക്കാർക്കിടയിലെ അപകടസാധ്യത, ശീലം ഉപേക്ഷിക്കാനുള്ള സന്നദ്ധത, പെരുമാറ്റത്തിലെ പ്രത്യേകതകൾ എന്നിവയാണ് പരിശോധിച്ചത്. 800-ഓളം പുകവലിക്കാരാണ് ഓൺലൈൻ സർവേയിൽ പങ്കെടുത്തത്. വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയുടെ സമയത്ത് പുകവലി ശീലമുള്ളവർ തങ്ങൾ സാധാരണ വലിക്കുന്നതിൻ്റെ ഇരട്ടിയിലധികം വലിച്ചതായി അഭിപ്രായപ്പെട്ടു. പുകവലി വർധിച്ചതായി 40.9 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ഉപയോഗം കുറഞ്ഞതായി 17.8 ശതമാനം പേരും പറഞ്ഞു. കണ്ടെത്തലുകൾ ഇന്റർനാഷണൽ ജേണൽ ഓഫ് എൻവയോൺമെന്റൽ റിസർച്ച് ആൻഡ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ചു.
സർവേയിൽ പങ്കെടുത്തവരിൽ പകുതിയിലധികം പേരും അവരുടെ പുകയില ഉപയോഗം കൂടിയതായി അഭിപ്രായപ്പെട്ടത് ഏറെ ശ്രദ്ധേയമാണെന്നന്ന് ഗവേഷകർ പറഞ്ഞു. സമ്മർദമോ, ഉത്കണ്ഠയോ, ലോക്ഡൗൺ സമയത്തെ വിരസതയോ ഒക്കെ കാരണമായിട്ടുണ്ടാവാം. ലോക്ഡൗൺ സൂചനകൾ വന്നുതുടങ്ങിയപ്പോൾ തന്നെ മിക്കവരും പുകയില ഉത്പന്നങ്ങൾ ശേഖരിച്ചു വെയ്ക്കാൻ തുടങ്ങിയതായി ഗവേഷണ സംഘാംഗവും, യുഎൻസി സ്കൂൾ ഓഫ് മെഡിസിനിൽ ഫാമിലി മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ സാറാ കോവിറ്റ് പറഞ്ഞു.
സർവേയിൽ പങ്കെടുത്തവരുടെ ശരാശരി പ്രായം 39.3 വയസ്സാണ്. ഭൂരിഭാഗവും വെള്ളക്കാരും (66.2 ശതമാനം), പകുതിയോളം (48.9 ശതമാനം) സ്ത്രീകളുമാണ്. അതേസമയം, സർവേയിൽ പങ്കാളികളായ ആഫ്രിക്കൻ അമേരിക്കക്കാരും, ഹൈ റിസ്ക് വിഭാഗത്തിൽ പെട്ടവരും കോവിഡ് കാലത്ത് ശീലം ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നവരാണ്. ടെലിഫോൺ അധിഷ്ഠിത സേവനമായ ക്വിറ്റ്ലൈൻഉപയോഗിച്ചവരും അക്കൂട്ടത്തിലുണ്ട്. വൈറസ് വ്യാപനം ആരംഭിച്ചതുമുതൽ പുകവലി ഉപേക്ഷിക്കാൻ ശ്രമിച്ചതായി അവരിൽ പകുതിയോളം (46.5 ശതമാനം) പേരും ആറുമാസത്തിനുള്ളിൽ ഉപേക്ഷിക്കാൻ പദ്ധതിയിട്ടിരുന്നതായി 70.8 ശതമാനം പേരും അഭിപ്രായപ്പെട്ടു.
കണ്ടെത്തലിന് വലിയ പ്രാധാന്യമുണ്ടെന്ന് സാറാ കോവിറ്റ് പറഞ്ഞു. കാരണം പുകയില ഉപയോഗം കാൻസർ ഉൾപ്പെടെ മാരകമായ അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്.