വീഡിയോ: സാമൂഹ്യമാധ്യമങ്ങളും കയ്യാക്കളിയും .. ഭാഗ്യലക്ഷ്മിയും കൂട്ടരും ചെയ്തതിലെ ശരി തെറ്റുകൾ
Bhagyalakshmi
സമൂഹത്തിൽ സമത്വം ഒരു ചർച്ച വിഷയമായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.പുരുഷൻ ആയത് കൊണ്ട് മേധാവിത്വവും സ്ത്രീ ആയത്കൊണ്ട് പലതരത്തിലുള്ള പിന്തള്ളലുകളും ഇവിടെ നിലനിന്നിരുന്നു.ഇപ്പോഴും പലയിടങ്ങളും അത്തരം സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.
സൈബർ ഇടങ്ങളിൽ മറഞ്ഞിരുന്ന് സ്ത്രീത്വത്തിനുനേരെ ഒളിയമ്പുകൾ എറിയുന്ന , പേരും മുഖവും ഇല്ലാത്ത ധാരാളം മനുഷ്യർ നമുക്കുചുറ്റും യഥേഷ്ടം വിഹരിക്കുന്നുണ്ട്. ഓൺലൈൻ ആങ്ങളമാരായും കാന്താരിയുടെ കലിപ്പൻമാരായും സ്ത്രീകളെ നല്ലനടപ്പു പഠിപ്പിക്കാൻ ഇറങ്ങുന്ന പകൽമാന്യൻ മാർക്കെതിരെ ശക്തമായ ഭാഷയിൽ സ്ത്രീകളും പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു .അതിന്റെ തെളിവാണ് കഴിഞ്ഞ ആഴ്ചകളിൽ സമൂഹ മാധ്യമങ്ങളിൽ മുഴങ്ങി കേട്ട “വീ ഹാവ് ലെഗ്‌സ്(ഞങ്ങൾക്കും കാലുകൾ ഉണ്ട് ) എന്ന ക്യാമ്പയിൻ.
എന്നാൽ ഏറെ നാളുകളായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന,അത്യന്തം മോശമായ പദപ്രയോഗങ്ങളോട് കൂടിയ വീഡിയോകൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു തിരുവനന്തപുരം സ്വദേശിയായ വിജയ് പി നായർ. ഇയാൾക്കെതിരെ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിയും കൂട്ടരും കായികമായിത്തന്നെ പ്രതികരിക്കുകയുണ്ടായി. ഈ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖരുൾപ്പെടെ പലരും രംഗത്തെത്തിയിരുന്നു. അതിന്റെ ചില വസ്തുതകൾ നമുക്ക് പരിശോധിക്കാം .
ഭാഗ്യലക്ഷ്മിയും സംഘവും ചെയ്തതിലെ ശരി തെറ്റുകൾ
പ്രശസ്ത കവയത്രി സുഗത കുമാരി , ആക്ടിവിസ്റ് രഹ്ന ഫാത്തിമ , തൃപ്തി ദേശായി, ഭാഗ്യലക്ഷ്മി തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ള സ്ത്രീകളെ വളരെ മോശമായ ഭാഷയിലാണ് വിജയ് പി നായർ യൂട്യൂബ് വീഡിയോയിലൂടെ അപമാനിച്ചത്. ഇതിനെതിരെ വിജയൻ നായരുടെ ഓഫീസിൽ എത്തി കണക്കിന് കൊടുത്തു ഭാഗ്യ ലക്ഷ്മിയും സംഘവും. സമൂഹ മാധ്യമങ്ങളിലൂടെ ആരെയും എന്തും പറയാം എന്ന ധാരണക്കേറ്റ കനത്ത പ്രഹരമാണ് ഈ നടപടി. ഇവള് മാർക്ക് എന്ത് യോഗ്യതയുണ്ടെന്നും ,സാമൂഹ്യപരമായ ഒരുപാട് വിഷയങ്ങൾ നടക്കുന്ന സമയത്തു പ്രശസ്തി കൂട്ടാനുള്ള വെറും കാട്ടി കൂട്ടൽ മാത്രമാണ് ഇതെന്നും പറഞ്ഞു കൊണ്ട് ചിലരെത്തി.സ്ത്രീ എന്ന സ്വത്വം തന്നെയാണ് അതിനുള്ള യോഗ്യത. മൊത്തം സ്ത്രീകൾക്കും വേണ്ടിയാണ് അവർ പ്രതികരിച്ചത്. നിയമം കയ്യിൽ എടുക്കാൻ പാടുണ്ടോ എന്നതായിരുന്നു മറ്റൊരു ചോദ്യം നിയമപരമായി നീങ്ങിയ പല കേസുകളുടെയും ഇന്നത്തെ അവസ്ഥ എന്താണ്?
കഴിഞ്ഞ ദിവസം ഇൻസ്റാഗ്രാമിലൂടെ പെൺകുട്ടികളെ പരസ്യമായി റേപ്പ് ചെയ്യും എന്ന് പറഞ്ഞയാൾക്കെതിരെ ആരെങ്കിലും കേസ് എടുത്തോ ? അഭിമാനത്തെ ചോദ്യം ചെയ്യുമ്പോൾ നിയമം നോക്കാൻ പറയുന്നത് കേവല യുക്തിവാദം മാത്രമാണ്. എന്നിരുന്നാലും ഇത്തരത്തിൽ പ്രതികരിക്കുന്നതിലൂടെ ഒരു വിജയ് പി നായരെ നിലക്കുനിർത്താൻ കഴിഞ്ഞേക്കും , എന്നാൽ ഇതുപോലുള്ള പലരും പലപേരുകളിലും നമുക്ക് ചുറ്റും ഉണ്ട് അവരെ കൂടി പിന്തിരിപ്പിക്കാൻ നിയമത്തിന്റെ സാദ്ധ്യതകൾ തേടാമായിരുന്നു.ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും പറ്റിയ വലിയ പിഴവുകളിൽ ഒന്ന് സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്ന ഇവർ വിജയ് .പി. നായരെ വിളിച്ച തെറികളിൽ ഭൂരിഭാഗവുംഅയാളുടെ അമ്മയെ അതായത് മറ്റൊരു സ്ത്രീയെ മോശക്കാരിയാക്കുന്ന വാക്കുകളാണ്.ഇ കോലാഹലത്തിനിടയിൽ വെറും 17 k സബ്സ്ക്രൈബേർസ് ഉണ്ടായിരുന്ന ചാനലിന് 30 k സുബ്സ്ക്രൈബേർസ് ലഭിച്ചു.കേരളാ പോലീസിന്റെ അവശ്യ പ്രകാരം യൂട്യൂബ് വിജയ് പി. നായരുടെ ചാനൽ നീക്കം ചെയ്തു.പക്ഷെ ഇയാൾക്ക് മറ്റൊരു ചാനൽ യൂട്യൂബിൽ തന്നെ തുടങ്ങാൻ ഒരു പാടും ഇല്ല.അങ്ങനെ ഒരു ചാനൽ ഇയാൾ യൂട്യൂബിൽ വീണ്ടും തുടങ്ങിയാൽ ഈ കുപ്രസിദ്ധി കൊണ്ട് നല്ലൊരു വരുമാനം ലഭിക്കാനുള്ള സാഹചര്യം ഈ സംഭവത്തിൽ നിന്ന് ഉണ്ടായി. നാളെ അയാളുടെ മറ്റൊരു വീഡിയോക്ക് കിട്ടുന്ന റീച് ഇപ്പോഴത്തേതിൻറെ ഇരട്ടിയാകും.വേറൊന്ന് മിനി സ്ക്രീനിലെ വലിയമുതലാളിക്ക് എളുപ്പത്തിൽ ഒരു മത്സരാർത്ഥിയെ കൂടി ഇവർ കണ്ടെത്താൻ സഹായിച്ചു. വിജയൻ നായരുടെ വീഡിയോയെക്കാളും അത് കാണാൻ വരുന്ന ലൈംഗീക ദാരിദ്യ്രമുള്ള പ്രേക്ഷകരെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ഇവർ തന്നെയാണ് വിജയ് പി. നായരെ സപ്പോർട്ട് ചെയ്യുന്നതും.
ഇനി ആരാണ് വിജയ് പി നായർ?
സ്ത്രീകളെ കുറിച്ച് അശ്ലീലമായ വിഡിയോകൾ ചെയ്യുന്ന യൂട്യൂബർ . ഇംഗ്ലീഷിലും അപ്ലൈഡ് സൈക്കോളജിയിലും ബിരുദാനന്തര ബിരുദം ക്ലിനിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് എന്നിങ്ങനെയാണ് വിജയ് പി നായരുടെ വിദ്യാഭ്യാസ യോഗ്യതകൾ.എന്നാൽ ഇവയെല്ലാം വ്യാജമാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാളുടെ യൂട്യൂബ് വിഡിയോയിൽ നല്ലൊരു ശതമാനവും ലൈംഗീക ചുവയുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങളാണ്.
ഇനി ഇരു കൂട്ടർക്കുമെതിരെയുള്ള കേസുകൾ
ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ് . എന്നിട്ടും അപകീർത്തികരമായ വിഡിയോകൾ പ്രചരിപ്പിച്ച വിജയ് പി നായർക്കെതിരെ നിസാരവകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണയാൾ . ഐ ടി ആക്ടിലെ സെക്ഷൻ 67 പ്രകാരം മൂന്ന് വര്ഷം വരെ തടവും ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് വിജയ് പി നായർ ചെയ്തത് .ഏതാണ്ട് ഒരുമാസം മുൻപ് വിജയ്.പി.നായർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടും പോലീസ് കൃത്യമായി ഇടപെട്ടില്ല.എന്നാൽ ഈ സ്ത്രീകൾ നേരിട്ട് ഇറങ്ങിയതിനെ പ്രശംസിച്ച കെ.കെ.ശൈലജ ടീച്ചറിനെതിരെ ശക്തമായ ഭാഷയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്,കാരണം മന്ത്രിസഭയുടെ ഭാഗമായിരുന്നിട്ടും ഇത്രയും മോശപ്പെട്ട ഒരു സംഭവത്തിനെതിരെ കേസ് കൊടുത്തിട്ട് അതിൽ നടപടി എടുക്കാത്തതിൽ ഉത്തരവാദിത്വം വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി കൂടി ആയ കെ.കെ. ശൈലജ ടീച്ചറിനുമുണ്ട്.അല്ലെങ്കിൽ ഇന്ന് ഈ സ്ത്രീകള്‍ക്കെതിരെ ഇത്രയും കേസുകൾ വരില്ലായിരുന്നു…എന്തൊക്കെ ആയാലും പ്രതികരണ ശേഷിയുള്ള സ്ത്രീകൾ ഇവിടെ ഉണ്ടെന്നും അപമര്യാദയായി പെരുമാറിയാൽ ചോദ്യം ചെയ്യുമെന്നും വേണ്ടി വന്നാൽ 2 എണ്ണം പൊട്ടിക്കുമെന്നും കാണിച്ച കൊടുത്ത ഈ സ്ത്രീകൾക്ക് ഒരു ലോഡ് കുതിരപ്പവൻ