മോന്ത അടിച്ചു പൊളിക്കുമെന്ന് പത്രപ്രവർത്തകനെ ഭീഷണിപ്പെടുത്തി ബൊൾസൊനാരോ
Bolsonaro
അഴിമതി ആരോപണവുമായി ഭാര്യയ്ക്കുള്ള ബന്ധത്തെപ്പറ്റി ചോദിച്ച പത്രറിപ്പോർട്ടറെ ഭീഷണിപ്പെടുത്തി ബ്രസീലിയൻ പ്രസിഡണ്ട് ജെയ്ർ ബോൾസൊനാരോ.നിങ്ങളുടെ മോന്ത ഞാൻ അടിച്ചു പൊളിക്കും എന്നാണ് ചോദ്യം ചോദിച്ച പത്രക്കാരന് പ്രസിഡൻ്റ് നൽകിയ മറുപടി.ഞായറാഴ്ച ബ്രസീലിയയിലെ മെട്രോപൊളിറ്റൻ കത്തീഡ്രലിലെ പതിവ് സന്ദർശനത്തിനു ശേഷം കണ്ടുമുട്ടിയ പത്രക്കാരോടാണ് അദ്ദേഹം കയർത്തത്. ഒ ഗ്ലോബോയിൽ നിന്നുള്ള ഒരു റിപ്പോർട്ടറാണ് അടുത്തിടെ ഉയർന്നുവന്ന അഴിമതി ആരോപണത്തിൽ ഭാര്യ മിഷേലിനുള്ള ബന്ധത്തെപ്പറ്റി ചോദിച്ചത്. അതോടെ പ്രസിഡൻ്റ് ക്ഷുഭിതനായി. അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ട് ഞെട്ടിപ്പോയ മാധ്യമപ്രവർത്തകർ പ്രതിഷേധിക്കാൻ തുടങ്ങിയതോടെ കൂടുതൽ പരാമർശങ്ങൾ നടത്താതെ അദ്ദേഹം സ്ഥലം വിടുകയായിരുന്നു. Bolsonaro
ക്രൂസോ മാസികയിൽ വന്ന റിപ്പോർട്ടാണ് സംഭവത്തിന് ആസ്പദം. പ്രഥമ വനിത മിഷേൽ ബോൾസൊനാരോ യെയും മകൻ ഫ്ലേവിയോ ബൊൾസൊനാരോയെയും ബന്ധിപ്പിക്കുന്ന ആരോപണത്തിൽ,റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനും പ്രസിഡന്റിന്റെ സുഹൃത്തും സെനറ്ററുമായ ഒരാൾ, മകൻ ഫ്ലേവിയോ ബൊൾസൊനാരോയുടെ മുൻ ഉപദേശകനായ ഫാബ്രിയോ ക്വിറോസ് എന്നിവരുമുണ്ട്.
2019 ജനുവരിയിൽ ജെയ്ർ ബോൾസൊനാരോ പ്രസിഡന്റാകുന്നതിന് മുമ്പ്
റിയോ ഡി ജനീറോയിൽ നിയമസഭാംഗമായിരുന്നു മകൻ ഫ്ലാവിയോ
ബൊൾസൊനാരോ. അക്കാലത്ത്സർക്കാർ ജീവനക്കാരിൽ നിന്ന് പണം കവർന്നതായി ആരോപിക്കപ്പെടുന്ന ഒരു പദ്ധതിയിൽ ക്വിറോസിനും ഫ്ലാവിയോ
ബൊൾസൊനാരോയ്ക്കും എതിരെ അന്വേഷണം നടന്നു വരികയാണ്. 2011-നും
2016-നും ഇടയിൽ ക്വിറോസ് അഴിമതിപ്പണം മിഷേൽ ബൊൾസൊനാരോയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേപ്പറ്റിയാണ് റിപ്പോർട്ടർ ചോദിച്ചത്. മിഷേൽ ബൊൾസൊനാരോ കേസിനെപ്പറ്റി ഇതേവരെ പ്രതികരിച്ചിട്ടില്ല.
പ്രസിഡന്റിന്റെ പൊട്ടിത്തെറിക്ക് തൊട്ടുപിന്നാലെ ഒ ഗ്ലോബോ അദ്ദേഹത്തിൻ്റെ പ്രവൃത്തിയെ അപലപിച്ച് പ്രസ്താവന ഇറക്കി. ഇത്തരം വിരട്ടലുകൾ ഒരു പൊതുപ്രവർത്തകനു ചേർന്നതല്ലെന്നും ജനങ്ങളോട് ഉത്തരവാദിത്തമില്ല എന്നതിൻ്റെ ലക്ഷണമാണ് മാധ്യമങ്ങളോടുള്ള ഭീഷണിയെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു.