5 ജിക്കായി ജിയോ ക്വാൽകോം കൂട്ടുകെട്ട്
5G
ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ ടെലികോം രംഗത്ത് വൻശക്തിയായി വളർന്ന ജിയോയും ടെക്നോളജി രംഗത്തെ വമ്പന്മാരായ ക്വാൽകോമും 5 ജിക്കായി ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. അതിവേഗ ഇൻ്റർനെറ്റ് സംവിധാനം വികസിപ്പിച്ച് ആഗോള മൊബൈൽ വിപണിയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്താനാണ് ഇരു കമ്പനികളും ഒന്നിക്കുന്നത്. 5G
ജിയോ പ്ലാറ്റ്ഫോംസും അതിന്റെ പൂർണ ഉടമസ്ഥതയിലുള്ളതും യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ റാഡിസിസ് കോർപ്പറേഷനും ചേർന്നാണ് ക്വാൽകോം ടെക്നോളജീസുമായി സഹകരിച്ച് ഇന്ത്യയിലെ തദ്ദേശീയമായ 5 ജി നെറ്റ്വർക്കിൻ്റെ പശ്ചാത്തല വികസനത്തിലും സേവനങ്ങളിലും ഒന്നിക്കുന്നതെന്ന് ഇരു കമ്പനികളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയിൽ 5 ജിക്കുള്ള എയർവേവ് ലേലം നടന്നിട്ടില്ലെങ്കിലും അഞ്ചാം തലമുറ വയർലെസ് സേവനത്തിനായി മുകേഷ് അംബാനി തയ്യാറെടുത്തു കഴിഞ്ഞതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു. ഇൻ-ഹൗസ് ടെക്നോളജിയാണ് ജിയോ ഇതിനായി ഉപയോഗപ്പെടുത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. എതിരാളികളെ അപേക്ഷിച്ച് പുതിയ സിസ്റ്റത്തിലേക്ക് മാറുന്നതിന് കൂടുതൽ ചെലവഴിക്കേണ്ടി വരില്ല എന്നാണ് അതിനർത്ഥം. ചൈനീസ് ഉപകരണ വിൽപനക്കാരുമായി ബന്ധപ്പെട്ട രാഷ്ട്രീയ തർക്കങ്ങളിൽനിന്ന് കമ്പനിയെ പ്രതിരോധിച്ചു നിർത്താനും ഇത് സഹായകമാകും.വിജയകരമായി വികസിപ്പിച്ചതിനുശേഷം സാങ്കേതികവിദ്യ മറ്റു കമ്പനികൾക്ക് വിൽക്കാനും അംബാനി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
സൗജന്യ കോളുകളും കുറഞ്ഞ നിരക്കിലുള്ള ഡാറ്റയും വാഗ്ദാനം ചെയ്ത് നാല് വർഷം മുമ്പാണ് ജിയോ ഇന്ത്യയിൽ അരങ്ങേറിയത്. ഇപ്പോൾ 400 ദശലക്ഷം ഉപയോക്താക്കളുള്ള രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാക്കളായി ജിയോ മാറിക്കഴിഞ്ഞു. 40 ഡോളറിൽ (ഏതാണ്ട് മൂവായിരം രൂപ) താഴെ വിലവരുന്ന 5 ജി സ്മാർട്ട്ഫോൺ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ജിയോയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച്, ഊർജ കമ്പനിയായ
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ ഒരു ടെക്നോളജി ഭീമനാക്കി മാറ്റാനാണ് അംബാനിയുടെ ശ്രമം. ആമസോൺ, വാൾമാർട്ട് എന്നീ വമ്പന്മാരുടെ ആധിപത്യ മേഖലയായ ഇ-കൊമേഴ്സിലേക്കും അദ്ദേഹം കാലെടുത്തു വെച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ കമ്പനികളിൽ നിന്ന് ഈ വർഷം 20 ബില്യൺ ഡോളറിലധികമാണ് ജിയോയിലേക്ക് എത്തിയത്.