രണ്ടാം വരവിനൊരുങ്ങി മൈക്രോമാക്സ്; ‘ഇൻ’ ബ്രാൻഡ് ഡിസംബറിൽ
Micromax
വിപണി വിഹിതം നോക്കിയാൽ ഒരു കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട് ഫോണുകൾ ഉത്പാദിപ്പിച്ചിരുന്ന കമ്പനിയാണ് മൈക്രോമാക്സ്. 2014-ൽ ഈ രംഗത്തെ വമ്പൻമാരായ സാംസങ്ങിനെ പോലും കടത്തിവെട്ടിയ ചരിത്രമാണ് അതിനുള്ളത്. എന്നാൽ കൂടുതൽ ഫീച്ചേഴ്സും വിലക്കുറവും ഉള്ള ചൈനീസ് ഫോണുകളുടെ കടന്നുവരവോടെ മൈക്രോമാക്സിന് കളമൊഴിയേണ്ടിവന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ ഉടലെടുത്ത സംഘർഷങ്ങൾ വ്യാപാര ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുകയും ഇറക്കുമതി നിയന്ത്രണങ്ങൾ കർക്കശമാവുകയും ചെയ്തതോടെ രണ്ടാം വരവിനുള്ള കളമൊരുങ്ങിയെന്നാണ് മൈക്രോമാക്സ് കരുതുന്നത്. Micromax
രാജ്യത്തെ പുതിയ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് പദ്ധതി (പിഎൽഐ) ആഭ്യന്തര ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കമ്പനി വിലയിരുത്തുന്നു. ഒരു കാലത്ത് ഉറച്ച കസ്റ്റമർ അടിത്തറ ഉണ്ടായിരുന്ന കമ്പനിയെ സംബന്ധിച്ച് ഇത് ഗുണകരമാണ്. മൊബൈൽ ഫോണുകളുടെയും, സർക്യൂട്ട് ബോർഡുകളും സെൻസറുകളും അടക്കമുളള ഇലക്ട്രോണിക് ഘടകങ്ങളുടെയും വിൽപനയിൽ 4-5 ശതമാനം ഇൻക്രിമെൻ്റ് നൽകുന്നതാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് പദ്ധതി. അഞ്ചു വർഷമാണ് പദ്ധതിയുടെ കാലാവധി. നവംബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും.
മൈക്രോമാക്സ് ഉത്പാദകരായ ഭഗവതി പ്രൊഡക്റ്റ്സ്, റൈസിങ്ങ് സ്റ്റാർ, പെഗാട്രോൺ, വിസ്ട്രോൺ ഉൾപ്പെടെ 15 കമ്പനികൾക്ക് ഈ മാസം മുതൽ പി എൽ ഐ അനുമതി ലഭിച്ചിട്ടുണ്ട്. സാംസങ്ങിനെ മാറ്റി നിർത്തിയാൽ മറ്റെല്ലാ വിദേശ കമ്പനികളും ആപ്പിളിൻ്റെ കരാർ ഉത്പാദകരാണ്. ലോകത്ത് മൊബൈൽ വിപണിയിൽ നിന്നുള്ള വരുമാനത്തിൻ്റെ 60 ശതമാനവും കൈക്കലാക്കുന്നത് സാംസങ്ങും ആപ്പിളും ചേർന്നാണ്.
ചൈനീസ് സ്മാർട് ഫോണുകളെ തുരത്താൻ ഒരു ഇന്ത്യൻ ബ്രാൻഡു തന്നെ വേണമെന്ന് മൈക്രോമാക്സ് സഹസ്ഥാപകൻ രാഹുൽ ശർമ അഭിപ്രായപ്പെടുന്നു. പതിറ്റാണ്ടുകളായി ക്രോസ് സബ്സിഡിയിലൂടെ വലിയ തോതിലുള്ള പിന്തുണയാണ് ചൈന തങ്ങളുടെ മൊബൈൽ ഫോൺ കമ്പനികൾക്ക് നൽകി വരുന്നത്.
‘ഇൻ’ എന്ന പുതിയൊരു ബ്രാൻഡ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മൈക്രോമാക്സ്. ലോ കോസ്റ്റ് ഫോണുകൾ ഇനി ഇറക്കില്ല. 3000-5000 വില നിലവാരത്തിലുളള ഫോണുകൾ ഇനി പുറത്തിറക്കില്ലെന്ന് രാഹുൽ ശർമ വ്യക്തമാക്കി. 7000-10000; 20000-25000 റേഞ്ചിലുള്ള ഫോണുകൾ അടുത്തമാസം മുതൽ വിപണിയിലെത്തും. ഡിസംബർ അവസാനത്തോടെ ‘ഇൻ’ ബ്രാൻഡിലുള്ള സ്മാർട് ഫോണുകൾ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്.