മുഖം മിനുക്കാനൊരുങ്ങി വോഡഫോൺ ഐഡിയ; പുതിയ ബ്രാൻഡ് ഐഡന്റിറ്റി അവതരിപ്പിക്കാൻ സാധ്യത
vodafone
വോഡഫോൺ ഐഡിയ ബ്രാൻഡ് ഇന്ന് റീലോഞ്ച് ചെയ്യാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. പൂർണമായും പുതിയ ഐഡന്റിറ്റി രൂപപ്പെടുത്തലും അതിനെ അവലംബിച്ചുള്ള ആശയവിനിമയവുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
പുതിയ ബ്രാൻഡിന് കീഴിൽ ഗുണനിലവാരം ഉറപ്പുനല്കി കൂടുതൽ വരിക്കാരെ ആകർഷിക്കാനും നിലവിലുള്ള ഉപയോക്താക്കൾ നഷ്ടമാകുന്നത് തടയാനുമാണ് ശ്രമം. vodafone
ലയനത്തിനു ശേഷവും വോഡഫോണിൻ്റെയും ഐഡിയയുടേയും ഐഡൻ്റിറ്റികൾ വേറിട്ട് തന്നെയാണ് നിലനിൽക്കുന്നത്. രണ്ട് ബ്രാൻഡുകളും വെവ്വേറെയാണ് പരസ്യം ചെയ്യുന്നതും. സംയോജിത ബ്രാൻഡ് ഐഡന്റിറ്റി കൊണ്ടുവരാനും അതേ രീതിയിൽ മാർക്കറ്റ് ചെയ്യാനുമുള്ള നീക്കങ്ങളാണ് നടത്തുന്നത്.
2018 ഓഗസ്റ്റിലാണ് വോഡഫോൺ ഇന്ത്യയും ഐഡിയ സെല്ലുലറും ലയിച്ച് ഒന്നാകുന്നത്. അധിക ഫണ്ടുകൾ നൽകാൻ കഴിയാത്ത തരത്തിലുള്ള കടുത്ത ബിസിനസ്സ് സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ് തങ്ങളെന്ന് വോഡഫോൺ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ബ്രാൻഡ് ഐഡൻ്റിറ്റി പ്രഖ്യാപിക്കുന്ന വേളയിൽ വോഡഫോണിൻ്റെയും ഐഡിയയുടെയും നേതൃനിരയിലുള്ളവർ മുഴുവൻ ഒന്നിച്ച് അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഗ്രാമീണ മേഖലയിലായിരുന്നു പഴയ ഐഡിയ സെല്ലുലറിന്
ഉപയോക്താക്കൾ കൂടുതൽ ഉണ്ടായിരുന്നത്. വോഡഫോണിന് പ്രചാരം നഗരപ്രദേശങ്ങളിലായിരുന്നു. ഇരു ബ്രാൻഡുകളുടെയും പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഇതിനോടകം വോഡഫോൺ ബ്രാൻഡിന് കീഴിൽ സംയോജിപ്പിച്ചിട്ടുണ്ട്.
എതിരാളികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവയുമായുള്ള മത്സരത്തിൽ കസ്റ്റമേഴ്സിനെ വലിയ തോതിൽ നഷ്ടമാകുന്ന അവസ്ഥയിലാണ് ഇപ്പോൾ കമ്പനിയുള്ളത്.
ലയനസമയത്ത് ഉണ്ടായിരുന്ന 408 ദശലക്ഷത്തിൽ നിന്ന് 2020 ജൂൺ അവസാനത്തോടെ ഉപയോക്താക്കളുടെ എണ്ണം 280 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. ജൂൺ പാദത്തിൽ റവന്യൂ മാർക്കറ്റ് ഷെയർ(ആർഎംഎസ്) 448 ബേസിസ് പോയിൻറുകൾ (ബിപിഎസ്) തുടർച്ചയായി ഇടിഞ്ഞ് 23.3 ശതമാനമായിട്ടുണ്ട്. ഒന്നാം സ്ഥാനത്തുള്ള ജിയോ, ഏപ്രിൽ-ജൂൺ കാലയളവിൽ ആർഎംഎസിൽ 702 ബിപിഎസ് ഉയർന്ന് 41.8 ശതമാനം വളർച്ച രേഖപ്പെടുത്തി. എയർടെല്ലിന്റെ ആർഎംഎസും 391 ബിപിഎസ് ഉയർന്ന് 34.8 ശതമാനമായിട്ടുണ്ട്.
എ ജി ആർ കുടിശ്ശിക അടയ്ക്കാനായി 25,000 കോടി രൂപ വരെ ഫണ്ട് സ്വരൂപിക്കാൻ പദ്ധതിയിടുന്നതായി കഴിഞ്ഞയാഴ്ച കമ്പനി പ്രഖ്യാപിച്ചിരുന്നു. പതിനഞ്ച് വർഷമാണ് ആവശ്യപ്പെട്ടതെങ്കിലും പത്തു വർഷം കൊണ്ട് കുടിശ്ശിക പൂർണമായി അടച്ചു തീർക്കാനാണ് സുപ്രീം കോടതി വിധി.