ടൂറിസം മേഖല മെയ് 1 ന് കരിദിനമായി ആചരിക്കുന്നു
കോവിഡിന്റെ രണ്ടാം വ്യാപനവും അതേ തുടര്ന്നുള്ള നിയന്ത്രണങ്ങളും ടൂറിസം മേഖലയുടെ ഉപജീവനം ഇല്ലാതാക്കുമെന്ന് ടൂറിസം സംരക്ഷണ സമിതി. നിയന്ത്രണങ്ങളില് ഇളവ് ഉണ്ടായിരുന്ന സാഹചര്യത്തില് തന്നെ ഉപജീവനത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ടൂറിസം മേഖലയിലുണ്ടായിരുന്നത്. ടൂറിസം മേഖല മെയ് 1 ന് കരിദിനമായി ആചരിക്കുന്നു.
സംസ്ഥാനത്തെ ടൂറിസം മേഖലയില് നിന്നുള്ള വരുമാനം വര്ഷത്തില് 44000 കോടി രൂപയോളമാണ്. 15 ലക്ഷം പേര്ക്ക് നേരിട്ടും അല്ലാതെയും തൊഴില് നല്കുന്ന ഈ മേഖല കഴിഞ്ഞ ഒരു വര്ഷത്തിലധികമായി കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും, നിരവധി സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരികയും, ടൂറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്ക് വരുമാന മാര്‍ഗം ഇല്ലാതാവുകയും, വലുതും ചെറുതുമായ എല്ലാ വിഭാഗങ്ങളും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.
ഈ വിഷയത്തില്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയാകര്‍ഷിക്കുന്നതിനും, ടൂറിസം മേഖലയെ സംരക്ഷിച്ചു നിലനിര്‍ത്തണം എന്നും ആവശ്യപ്പെട്ട്, ടൂറിസം വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരും തൊഴിലാളികളും മെയ് ഒന്നിന് സംസ്ഥാന വ്യാപകമായി കറുത്ത മാസ്ക് ധരിച്ച് പ്രതിഷേധം രേഖ പെടുത്തുവാന്‍ തീരുമാനിച്ചു. സോഷ്യല്‍ മീഡിയയിലൂടെ സേവ് ടൂറിസം എന്ന ഹാഷ് (#) ടാഗിലൂടെ ഈ പ്രതിഷേധ പ്രചരണം, രാജ്യ വ്യാപകമാക്കി മുന്നോട്ടു കൊണ്ട് പോകുവാനും സമിതി തീരുമാനിച്ചിട്ടുണ്ട്.
വലിയ തോതിലുള്ള കടബാധ്യതകളും ജപ്തി ഭീഷണിയും, ടാക്സ്, ഇലക്ട്രിസിറ്റി, വെള്ളം തുടങ്ങിയവയുടെ ബില്‍ കുടിശികയും, കോവിഡ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വേണ്ടിവന്ന ചെലവുകളും വന്‍ പ്രതിസന്ധി ഉണ്ടാക്കി. ഫെബ്രുവരിയോടെ രാജ്യത്തെ ഏറ്റവും അധികം കോവിഡ് പോസിറ്റീവ് രോഗികള്‍ ഉള്ള സംസ്ഥാനം കേരളം ആയതോടെ അന്യസംസ്ഥാനത്തു നിന്നുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു. കേരളത്തിലെത്തി തിരികെയെത്തുന്ന വര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന മറ്റു സംസ്ഥാനങ്ങളുടെ നിബന്ധനയും ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി.
ഇതിനു പുറമേയാണ് രണ്ടാംഘട്ട കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍. കഴിഞ്ഞദിവസം കോവിഡ് പോസിറ്റീവായ 18000 പേരില്‍ കേവലം 269 പേര്‍ മാത്രമാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍, ഇതില്‍ ആരും തന്നെ ടൂറിസ്റ്റുകള്‍ ആയി വന്നവരും ഇല്ല. ഇതുവരെ ടൂറിസം മേഖലയില്‍ നിന്ന് ആര്‍ക്കും കൊവിഡ് പോസിറ്റീവ് ആയിട്ടില്ലെന്ന യാഥാര്‍ഥ്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. ഏറ്റവും അധികം ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങളും കോവിഡ് പ്രോട്ടോക്കോളും പാലിച്ചു പ്രവര്‍ത്തിക്കുന്ന മേഖലയാണ് ടൂറിസം വ്യവസായം.
ടൂറിസം തൊഴിലാളികള്‍ക്ക് അടിയത്തിരമായി 250 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കുക; ടൂറിസം വ്യവസായികള്‍ക്ക് 2500 കോടിയുടെ രൂപയുടെ ലോണ്‍ കേരള ബാങ്ക് വഴിയോ സഹകരണ സംഘം വഴിയോ അടിയന്തിരമായി നല്‍കുക; ടൂറിസം പുനര്‍നിര്‍മാണത്തിന് 5000 കോടിയുടെ പാക്കേജ്; തൊഴില്‍ രഹിതരായവര്‍ക്ക് 5000 രൂപ പ്രതിമാസം അനുവദിക്കുക; ടൂറിസം തൊഴില്‍ മേഖലയില്‍ സഹായ പാക്കേജ് പ്രഖ്യാപിക്കുക; ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും ഹൗസ്ബോട്ടുകള്‍ക്കും നികുതിയും ഫീസുകളും ഒഴിവാക്കുക; വായ്പകള്‍ പുനഃക്രമീകരിക്കുക; ജപ്തികള്‍ ഒഴിവാക്കുക; പഞ്ചായത്ത്, കോര്‍പറേഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നികുതി കുടിശികള്‍ക്ക് സാവകാശം നല്‍കുക; കെ എഫ് സി യുടെ ബ്ലേഡ് ബാങ്ക് നയം ഒഴിവാക്കുക; ഹോട്ടലുകള്‍ക്ക് വൈദ്യുതി ഫിക്സഡ് ചാര്‍ജ് ഒഴിവാക്കുക – ബില്ലിന്‍മേല്‍ ഇളവ് നല്‍കുക; ടൂറിസ്റ്റുകളുടെ സഞ്ചാര നിയന്ത്രണം പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ സമിതി മുന്നോട്ടു വച്ചിട്ടുണ്ട്.
ടൂറിസം വ്യവസായത്തെ അവഗണിച്ചതില്‍ പ്രഥമസ്ഥാനം കേന്ദ്ര സര്‍ക്കാരിനാണ്. കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്കും തിരിച്ചു അവരുടെ സംസ്ഥാനത്തു എത്തുമ്പോഴും ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആക്കാതിരിക്കുക, ډ 24 മാസത്തേക്കെങ്കിലും ജി എസ് ടി ഒഴിവാക്കി നല്‍കുക, ഇന്ത്യയില്‍ ടൂറിസം വ്യവസായം നിലനിര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ സംസഥാനങ്ങള്‍ക്ക് 50,000 കോടിയുടെ സാമ്പത്തിക സഹായം അനുവദിക്കുക, കോവിഡാനന്തര ടൂറിസം പുനര്‍നിര്‍മ്മാണ പദ്ധതികള്‍ നിര്‍ദ്ദേശിക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുക എന്നീ ആവശ്യങ്ങളാണ് ടൂറിസം സംരക്ഷണ സമിതി മുന്നോട്ട് വയ്ക്കുന്നത്.
സുധീഷ് കുമാര്‍ കണ്‍വീനറായ ടൂറിസം സംരക്ഷണ സമിതിയില്‍, അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്‍ഡ്യ (അറ്റോയ്), കോണ്‍ഫെഡറേഷന്‍ ഓഫ് അക്രഡിറ്റഡ് ടൂര്‍ ഓപ്പറേറ്റര്‍സ് (കാറ്റോ), സൗത്ത് കേരള ഹോട്ടലീയേഴ്സ ഫോറം (എസ് കെ എച് എഫ് ), കേരള ടൂറിസം പ്രൊട്ടക്ഷന്‍ ആന്‍ഡ് ഡെവലപ്പ്മെന്‍റ് കൗണ്‍സില്‍ (കെ റ്റി പി ഡി സി ) ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍സ് (കെ എച് ആര്‍ എ ) തുടങ്ങി 20 ല്‍ അധികം സംഘടനകള്‍ ഈ കൂട്ടായ്മയില്‍ അംഗങ്ങളാണ്.