ദേശീയ വിദ്യാഭ്യാസ നയം: വിദേശഭാഷാ പട്ടികയിൽ നിന്ന് ‘ചൈനീസ് ’ ഒഴിവാക്കി
chinese
രണ്ട് ദിവസം മുമ്പ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിലെ(എൻഇപി) വിദേശ ഭാഷാ പട്ടികയിൽ ‘ചൈനീസ്’ ഇല്ല. വിദ്യാർഥികൾ സെക്കൻ്ററി തലത്തിൽ പഠിക്കാൻ നിർദേശിച്ചിട്ടുള്ള വിദേശഭാഷകളുടെ പട്ടികയിലാണ് ചൈനീസിന് ഇടം നഷ്ടമായത്. 2019-ൽ പുറത്തിറക്കിയ കരട് നയത്തിൽ ‘ചൈനീസ് ‘ഭാഷ(മാൻ്റരിൻ അല്ലെങ്കിൽ കാന്റോനീസ്) വിദ്യാർഥികൾ സെക്കൻ്ററി തലത്തിൽ പഠിച്ചിരിക്കേണ്ട ഭാഷകളിൽ ഒന്നായി നിർദേശിക്കപ്പെട്ടിരുന്നു. chinese
പുതുക്കിയ നയമനുസരിച്ച് കൊറിയൻ, ജാപ്പനീസ്, തായ്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ എന്നിവയാണ് വിദേശ ഭാഷകളായി തിരഞ്ഞെടുത്തിട്ടുള്ളത്.ലോകത്തെ പ്രമുഖ സംസ്കാരങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാനും, സ്വന്തം താൽപര്യങ്ങൾക്കും അഭിലാഷങ്ങൾക്കും അനുസൃതമായി തങ്ങളുടെ ആഗോള അറിവും ചലനാത്മകതയും സമ്പന്നമാക്കാനുമാണ് വിദേശഭാഷകൾ പഠിക്കാനായി വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നത്.
ചൈനീസ് ഭാഷ എൻഇപിക്ക് പുറത്താണെങ്കിൽ അതിൻ്റെ കാരണം വ്യക്തമാണെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി സംഘർഷത്തെ തുടർന്ന് നൂറിലധികം ചൈനീസ് മൊബൈൽ അപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചിട്ടുണ്ട്. കൂടുതൽ എണ്ണം നിരോധനത്തിലേക്ക് നീങ്ങുകയാണ്. ചൈന വിരുദ്ധ അന്തരീക്ഷം നിലനില്ക്കുന്ന പശ്ചാത്തലത്തിൽ, എൻഇപിയിൽ നിന്ന് ചൈനീസ് ഒഴിവാക്കപ്പെടുന്നത് സ്വാഭാവികമായി കരുതാം.
ഒരു ഭാഷയെന്ന നിലയിൽ രാജ്യത്ത് ചൈനീസ് പഠിക്കുന്നവരുടെ എണ്ണം 2017 മുതൽ വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്ന് ബെംഗളൂരുവിലെ വിദേശ ഭാഷാ അധ്യാപകർ പറയുന്നു.ജാപ്പനീസ് ഉൾപ്പെടെ നിരവധി ഏഷ്യൻ ഭാഷകളെ മറികടക്കുന്ന വിധത്തിലാണ് കഴിഞ്ഞ വർഷങ്ങളിൽ വർധന രേഖപ്പെടുത്തിയത്.
എന്നാൽ, ഈ വർഷത്തെ ഭാഷാ പ്രോഗ്രാമുകളിൽ ആരും തന്നെ ചൈനീസിനായി രജിസ്റ്റർ ചെയ്തിട്ടില്ല.