കോവിഡ് ലോകത്തെ ഏറ്റവും വലിയ വെല്ലുവിളി; യുഎൻ പ്രമേയത്തെ അംഗീകരിച്ച് ഇന്ത്യ, എതിർത്ത് അമേരിക്ക
Covid-19
കൊറോണ വൈറസ് ലോകത്തെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് എന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യയടക്കം 169 രാജ്യങ്ങൾ വോട്ട് ചെയ്തു. പ്രതിസന്ധി കൈകാര്യം ചെയ്തതിൽ ലോകാരോഗ്യ സംഘടനയുടെ പങ്ക് അംഗീകരിക്കുന്ന പ്രമേയത്തെ അമേരിക്കയും ഇസ്രയേലും എതിർത്തു. കോവിഡ്-19 മഹാമാരിക്കെതിരെ സമഗ്രവും ഏകോപിച്ചുള്ളതുമായ ആഗോള പ്രതികരണം മുന്നോട്ടുവെയ്ക്കുന്ന പ്രമേയം ബഹുരാഷ്ട്ര സഹകരണത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്യുന്നതാണ്. യുക്രെയ്നും ഹംഗറിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.Covid-19
അഫ്ഗാനിസ്ഥാൻ്റെ യുഎൻ പ്രതിനിധി അഡെല റാസ്, ക്രൊയേഷ്യൻ അംബാസഡർ ഇവാൻ സിമോനോവിച്ച്
എന്നിവർ ആയിരുന്നു പ്രമേയത്തിന്റെ കോ-കോർഡിനേറ്റർമാർ. ലോക രാജ്യങ്ങളെല്ലാം ഐക്യത്തോടെ, ഒറ്റക്കെട്ടായി പരിശ്രമിച്ച് പ്രതിസന്ധിയെ നേരിടാൻ ആവശ്യപ്പെടുന്ന പ്രമേയം വിദ്വേഷ പ്രസംഗങ്ങൾ, വിവേചനം, വിദേശഭയം, വംശീയത, അക്രമം എന്നിവയ്‌ക്കെതിരെ നടപടിയെടുക്കാൻ രാഷ്ട്രീയ, മത നേതൃത്വത്തോട് ആഹ്വാനം ചെയ്യുന്നു. ആഗോള തലത്തിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ആഹ്വാനത്തെയും പ്രമേയം പിന്തുണച്ചു.
ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളോട് യോജിപ്പില്ലെന്ന് കുറ്റപ്പെടുത്തിയ അമേരിക്ക, വുഹാനിൽ തുടക്കമിട്ട വൈറസ് വ്യാപനത്തെപ്പറ്റി ചൈന സത്യം മറച്ചുവെച്ചതായി ആരോപിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉത്തരവാദിത്തത്തോടെ പെരുമാറുകയും വൈറസിനെ കുറിച്ച് ലോകത്തിന് ഉടനടി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നെങ്കിൽ കോവിഡ് -19 മൂലമുണ്ടായ വേദനയും കഷ്ടപ്പാടുകളും ഒഴിവാക്കാൻ കഴിയുമായിരുന്നു. അവർ ലോകത്തെ പരാജയപ്പെടുത്തി. ലോകാരോഗ്യ സംഘടനയും പരാജയപ്പെട്ടതായി യു എസ് ആരോപിച്ചു. അനാവശ്യമായ കഷ്ടപ്പാടുകൾക്കും സ്ഥിതിഗതികൾ ഇത്രയും വഷളാകാനും കാരണമായത് സംഘടനയുടെ പരാജയമാണ്. സംഘടന ചൈനയുടെ പിടിയിൽ നിന്ന് സ്വതന്ത്രമാകുന്നതുൾപ്പെടെയുള്ള പരിഷ്കരണം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളോട് പ്രതികരിക്കാനുള്ള രാജ്യങ്ങളുടെ കഴിവിനെ ദുർബലപ്പെടുത്താനാണ് പ്രമേയം ശ്രമിക്കുന്നതെന്നും യുഎസ് വാദിച്ചു.
ജൂലൈ 7 മുതൽ അമേരിക്ക ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറിയ നിലയിലാണ്. ജൂലൈ 7-ലെ വിജ്ഞാപനത്തിൽ രാജ്യം ആഗോള ഏജൻസിക്ക് ഏറ്റവുമധികം സംഭാവന നൽകിയ രാജ്യമാണെന്നും കഴിഞ്ഞ വർഷം സംഘടനയ്ക്ക് 400 മില്യൺ ഡോളർ(ഏകദേശം 3,040 കോടി രൂപ) സംഭാവന ചെയ്തെന്നും എടുത്തു പറഞ്ഞിരുന്നു. അമേരിക്കൻ ബജറ്റിൻ്റെ ഏകദേശം 15 ശതമാനം വരുന്ന തുകയാണത്. സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന നിലപാടാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്. ട്രമ്പിൻ്റെ ആരോപണങ്ങൾ ലോകാരോഗ്യ സംഘടന തള്ളിപ്പറഞ്ഞിട്ടുണ്ട്.
ആഗോളതലത്തിൽ 2.83 കോടിയിലധികം ആളുകളെയാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 9,13,015 പേരാണ് മരണപ്പെട്ടത്.