സെക്രട്ടേറിയറ്റിൽ കോവിഡ് പടരുന്നു; ധനവകുപ്പിന് പിന്നാലെ പൊതുഭരണ, നിയമ വകുപ്പുകളിലും നിരവധി പേർക്ക് രോഗം
Covid
സെക്രട്ടേറിയറ്റിൽ കോവിഡ് ബാധ രൂക്ഷമായി. നേരത്തേ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ച ധനവകുപ്പിന് പിന്നാലെ പൊതുഭരണ വകുപ്പിലും നിരവധി ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിയമവകുപ്പിലും കോവിഡ് ബാധ രൂക്ഷമാണ് എന്ന റിപ്പോർട്ടുകൾ ഉണ്ട്.Covid
കഴിഞ്ഞയാഴ്ചയിൽ നടന്ന കാൻ്റീൻ സഹകരണ സംഘം തിരഞ്ഞെടുപ്പാണ് രോഗവ്യാപനം ഇത്രത്തോളം രൂക്ഷമാക്കിയത് എന്ന വിമർശനം ഉയർന്നിട്ടുണ്ട്. മൂവായിരത്തോളം പേരാണ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. നിലവിൽ 55 പേർക്കാണ് സെക്രട്ടേറിയറ്റിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
സന്ദർശകർക്ക് ഒട്ടേറെ നിയന്ത്രണങ്ങൾ കൊണ്ടു വന്നിട്ടും കോവിഡ് നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന ആരോപണമാണ് ഉയരുന്നത്. ഒരു മാസത്തോളമായി സെക്രട്ടേറിയറ്റിലെ സന്ദർശനത്തിന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ട്. മൂന്നു ഗേറ്റുകളും അടച്ചിട്ടിരിക്കുകയാണ്. കൻ്റോൺമെൻ്റ് ഗേറ്റ് വഴി മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. ഉദ്യോഗസ്ഥരുടെ ശുപാർശ പ്രകാരം മാത്രമേ ആളുകളെ അകത്തേക്ക് കടത്തിവിടുന്നുള്ളൂ. ഗേറ്റിൽ നിന്ന് ഫോൺ ചെയ്ത് അനുവാദം വാങ്ങിയ ശേഷം മാത്രമാണ് കടത്തിവിടുന്നത്.
പൊതുജനങ്ങളോടൊപ്പം മാധ്യമ പ്രവർത്തകർക്കും കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എന്നിട്ടും കോവിഡ് വ്യാപിക്കുകയാണ്. ടെസ്റ്റുകളുടെ എണ്ണം ഉയർത്തണമെന്നും ഹാജർ നില അമ്പത് ശതമാനമായി ചുരുക്കണമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.