രാജ്യത്തെ ആദ്യ കോവിഡ് വാക്സിൻ ഓഗസ്റ്റ് 15-ഓടെ
covid vaccine
ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കൊറോണ വൈറസ് വാക്സിൻ ഓഗസ്റ്റ് 15-ഓടെ ലഭ്യമായേക്കുമെന്ന് റിപ്പോർട്ടുകൾ. ‘കോവാക്സിൻ’ എന്നാണ് പേരിട്ടിരിക്കുന്നത്.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡുമായി (ബിബിഐഎൽ) സഹകരിച്ചാണ് വാക്സിൻ നിർമിക്കുന്നത്. covid vaccine
തദ്ദേശീയമായി നിർമിച്ച കോവിഡ്-19 വാക്സിൻ്റെ (ബിബിവി152 കോവിഡ് വാക്സിൻ) ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി ഒരു ഡസനോളം സ്ഥാപനങ്ങളെ തിരഞ്ഞെടുത്തതായി ഐസിഎംആർ അറിയിച്ചു.ഉന്നതതലത്തിൽ നിരീക്ഷിക്കുന്ന “മുൻഗണനാ പദ്ധതി” ആയതിനാൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഐസിഎംആറിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ വേർതിരിച്ചെടുത്ത സാർസ് -കോവ്-2-ൽ നിന്നാണ് വാക്സിൻ വികസിപ്പിച്ചത്. ഐസിഎംആറും ബിബിഐഎല്ലും സംയുക്തമായാണ് പ്രീ-ക്ലിനിക്കൽ, ക്ലിനിക്കൽ ഘട്ട പരീക്ഷണങ്ങൾ നടത്തുന്നത്.
സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-നകം ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം.പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ക്ലിനിക്കൽ ട്രയൽ സൈറ്റുകളുടെ സഹകരണത്തെ ആശ്രയിച്ചാകും അന്തിമഫലമെന്ന് ഐസിഎംആർ പറയുന്നു. അംഗീകാരം ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ഈ ആഴ്ച മുതൽ എൻറോൾമെൻ്റ് പ്രക്രിയക്ക് തുടക്കം കുറിക്കാനും നിർദേശം നല്കിയിട്ടുണ്ട്.
നടപടിക്രമങ്ങളിൽ വീഴ്‌ച വരുത്തുന്നത് ഗൗരവത്തോടെ കാണും. പദ്ധതിയെ മുൻഗണനാ ക്രമത്തിൽ പരിഗണിക്കാനും തന്നിരിക്കുന്ന സമയപരിധിക്കുള്ളിൽ വീഴ്ച കൂടാതെ പൂർത്തിയാക്കാനും നിർദേശം നല്കിയിട്ടുണ്ട്.
വിശാഖപട്ടണം, റോത്തക്, ന്യൂഡൽഹി, പറ്റ്ന, ബെൽഗാം, നാഗ്പൂർ, ഗൊരഖ്പൂർ, കട്ടൻകുളത്തൂർ, ഹൈദരാബാദ്, ആര്യ നഗർ, കാൺപൂർ, ഗോവ എന്നിവിടങ്ങളിലാണ് ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി തിരഞ്ഞെടുത്ത സ്ഥാപനങ്ങൾ ഉള്ളത്.
ലോകം മുഴുവൻ കൊറോണ വൈറസിന് ഫലപ്രദമായ വാക്സിൻ കണ്ടെത്താനുള്ള അതിതീവ്ര ശ്രമത്തിലാണ്. വാണിജ്യപരമായി ഉപയോഗിക്കാൻ പ്രാപ്തമായ ഒരു വാക്സിനും ഇതേവരെ വികസിപ്പിച്ചിട്ടില്ല. ആഗോളതലത്തിൽ നൂറിലേറെ രാജ്യങ്ങളിൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഒരു ഡസനോളം വാക്സിനുകൾ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്.