വാക്സിൻ വിതരണം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തുടങ്ങാനാവുമെന്ന് ആരോഗ്യമന്ത്രി
Covid Vaccine
സംസ്ഥാനത്ത് വാക്സിൻ വിതരണം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തുടങ്ങാനായേക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഡ്രൈ റണ്ണുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തുന്നതിന് തലസ്ഥാനത്ത് പേരൂർക്കടയിലുള്ള മാതൃകാ ആശുപത്രിയിലെത്തിയ ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത്
തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് എന്നിങ്ങനെ നാലു ജില്ലകളിലായി ആറു കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടക്കുന്നത്. വാക്സിൻ യഥാർഥത്തിൽ കുത്തിവെയ്ക്കുന്നതൊഴിച്ച് ഒരു വാക്സിനേഷൻ കേന്ദ്രത്തിൽ നടക്കുന്നതെല്ലാം മോക് ഡ്രിൽ രൂപത്തിൽ അവതരിപ്പിക്കുന്നതിനെയാണ് ഡ്രൈ റൺ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
വാക്സിൻ എത്തിയിട്ടില്ലെന്നും ഒരു മോക് ഡ്രില്ലാണ് നടക്കുന്നതെന്നും വാക്സിൻ എത്തിക്കഴിഞ്ഞാൽ അത് എങ്ങിനെയാണ് കുറ്റമറ്റ രീതിയിൽ, നിശ്ചയിക്കപ്പെട്ട ആളുകളിലേക്ക് എത്തിക്കുന്നതെന്ന് പരീക്ഷിക്കുകയാണ് ഡ്രൈ റൺ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിൽ ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള മോക് ഡ്രിൽ ഇടയ്ക്ക് നടത്താറുണ്ട്. യഥാർഥ വാക്സിൻ വരുമ്പോൾ അത് കൃത്യമായി ചെയ്യുന്നതിനു വേണ്ടിയാണ് ഡ്രൈ റൺ സംഘടിപ്പിക്കുന്നത്.
വാക്സിനേഷന് കേരളം നന്നായി ഒരുങ്ങിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. രജിസ്റ്റർ ചെയ്ത വ്യക്തി രജിസ്ട്രേഷൻ കൗണ്ടറിൽ എത്തി രജിസ്ട്രേഷൻ വിവരങ്ങൾ ഒത്തുനോക്കുന്നതു മുതൽ വാക്സിൻ എടുക്കുന്നതും ഒബ്സർവേഷന് ഇരിക്കുന്നതും പിന്നീട് പ്രശ്നങ്ങൾ ഇല്ലെങ്കിൽ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് മടങ്ങിപ്പോകുന്നതുമായ നടപടി ക്രമങ്ങളെപ്പറ്റി മന്ത്രി വിശദീകരിച്ചു.
കേരളത്തിൽ ഇപ്പോൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത് ഓക്സ്ഫഡ്- ആസ്ട്രസെനക വാക്സിനായ കോവിഷീൽഡ് ആണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് അത് നിർമിച്ചിരിക്കുന്നത്. രണ്ടുമൂന്ന് ദിവസത്തിനുളളിൽ വാക്സിൻ കേരളത്തിൽ എത്തിക്കാം എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഔദ്യോഗികമായി ഇന്ന ദിവസം എന്ന അറിയിപ്പ് ഇപ്പോൾ കിട്ടിയിട്ടില്ല. കോവിഷീൽഡ് വാക്സിൻ മറ്റ് ഏതെങ്കിലും തരത്തിലുളള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതല്ല, പൂർണമായും സുരക്ഷിതമാണ് എന്നാണ് വിദഗ്ധരെല്ലാം പറയുന്നത്. കാര്യമായ പാർശ്വഫലങ്ങൾ ഒന്നുമില്ല. അതുകൊണ്ടുതന്നെ വാക്സിൻ എടുക്കുന്നതിൽ ആർക്കും ഒരുതരത്തിലുള്ള ആശങ്കയും വേണ്ടതില്ല.
കേന്ദ്ര സർക്കാരിൻ്റെയും ഐസിഎംആറിൻ്റെയും മാർഗ നിർദേശങ്ങൾ അനുസരിച്ച്, കേരളം മുൻഗണനാ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അതിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആളുകൾക്കാണ് ആദ്യം വാക്സിൻ നൽകുക. എല്ലാ ജില്ലകളിലും തയ്യാറെടുപ്പുകൾ നടന്നുകഴിഞ്ഞു. വാക്സിൻ എത്തുന്നതുമായി ബന്ധപ്പെട്ട ഗതാഗത സംവിധാനം, സംഭരണം, ശരിയായ താപനിലയിൽ സൂക്ഷിക്കാനുള്ള ക്രമീകരണങ്ങൾ തുടങ്ങി എല്ലാ തയ്യാറെടുപ്പുകളും നാം നടത്തിയിട്ടുണ്ട്. വാക്സിൻ കിട്ടിക്കഴിഞ്ഞാൽ ചിട്ടയായ രീതിയിൽ അത് വിതരണം ചെയ്യാൻ കേരളം ഒരുങ്ങിയിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.