സിപിഎം നേതാവ് സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു
Sunnam Rajaiah
ആന്ധ്രാപ്രദേശ്: സിപിഎം,ഗിരിജന സംഘം നേതാവും മുൻ എംഎൽഎയുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നു. കുറച്ചുദിവസങ്ങളായി അസുഖബാധിതനായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രാത്രി വൈകി വിജയവാഡയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ രോഗവും പ്രമേഹവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.Sunnam Rajaiah
ഈസ്റ്റ് ഗോദാവരി ജില്ലയിലെ വരരാമചന്ദ്രപുരത്തായിരുന്നു അദ്ദേഹത്തിന്റെ താമസം.കഴിഞ്ഞ 20 ദിവസമായി സുഖമില്ലാതെ കിടപ്പിലായിരുന്നുവെന്നും എന്നാല് അത് മലേറിയ മൂലം ആണെന്നാണ് വിചാരിച്ചതെന്ന് കുടുംബാംഗങ്ങള് പറഞ്ഞു. അദ്ദേഹത്തിന്‍റെ 2 മക്കള്‍ക്കും മരുമകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഭദ്രാചലം നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്നു തവണ എംഎൽഎയായിരുന്നു അദ്ദേഹം. 1999, 2004, 2014 വർഷങ്ങളിലാണ് നിയമസഭയിലെത്തിയത്. ലളിതജീവിതം നയിച്ച സുന്നം രാജയ്യ തെലങ്കാനയിലെ ജനകീയനായ സിപിഎം നേതാവായിരുന്നു. മൂന്നു തവണ എംഎൽഎയായിരുന്നെങ്കിലും ഒരു കാർ പോലും സ്വന്തമായി ഇല്ലായിരുന്നു.
ബസിലും ഓട്ടോയിലും ബൈക്കിലുമൊക്കെയായിരുന്നു അദ്ദേഹം നിയമസഭയിലേക്ക് എത്തിയിരുന്നത്. ഭദ്രാചലത്തിൽ നിന്ന് ഹൈദരാബാദിലേക്ക് ഏകദേശം 320 കിലോ മീറ്ററാണുള്ളത്. ഇത്രയും ദൂരം ആർടിസി ബസിൽ സഞ്ചരിച്ചാണ് സുന്നം രാജയ്യ നിയമസഭാ സമ്മേളനത്തിന് എത്തിയിരുന്നത്. എംഎൽഎയായി ലഭിക്കുന്ന വേതനത്തിന്റെ പകുതിയും പാർട്ടിക്ക് ലെവിയായി നൽകിയ അദ്ദേഹം ബാക്കി തുകകൊണ്ടാണ് ലളിത ജീവിതം നയിച്ചിരുന്നത്. ആദിവാസി വിഭാഗത്തിനു വേണ്ടി നിരന്തരം ശബ്ദം ഉയര്‍ത്തിയിരുന്ന അദ്ദേഹം അവരുടെ ഒരു അപ്രഖ്യാപിത നേതാവായിരുന്നു.
മരണത്തില്‍ തെലുങ്കാന മുഖ്യമന്ത്രി സി. ചന്ദ്രശേഖര്‍ റാവു അനുശോചനം രേഖപ്പെടുത്തി. രാജയ്യയുടെ മരണവാര്‍ത്ത ഞെട്ടലുളവാക്കിയെന്നു സിപിഎം നേതാവ് വൈ.വി.റാവു പ്രതികരിച്ചു.