പോസ്റ്റൽ ബാലറ്റ് വിവാദം: ക്രൈം ബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദ്ദേശം നൽകി. കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ ലഭ്യമാക്കിയ ശേഷം സംഭവത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷണ നടപടികൾ കൈക്കൊള്ളും.
പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പോസ്റ്റൽ ബാലറ്റ് വിവാദവുമായി ബന്ധപ്പെട്ട പൊതുവായ കാര്യങ്ങൾ അന്വേഷിക്കുന്നതിന് പ്രത്യേകമായി ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താനും സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു.
വിവാദവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ട് ശുപാർശ സഹിതം സംസ്ഥാന പോലീസ് മേധാവി ചീഫ് ഇലക്ടറൽ ഓഫീസർക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് അദ്ദേഹം അംഗീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
ജുഡീഷ്യല്‍ അന്വേഷണം വേണം: മുല്ലപ്പള്ളി
പോലീസിലെ പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് സംഭവത്തിന് പിന്നില്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും സി.പി.എം നേതൃത്വവും മന്ത്രിതലത്തിലുമുള്ളവര്‍ ഉള്‍പ്പെട്ടതിനാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം സ്വീകാര്യമല്ലെന്നും പകരം ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
ഉന്നതര്‍ പങ്കാളികളായ ഈ കേസില്‍ കുറ്റക്കാരെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ് ഡി.ജി.പി ഇപ്പോള്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം. വിനീതവിധേയരായിട്ടുള്ള ഉദ്യോഗസ്ഥരെ കൊണ്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിലൂടെ ഒരിക്കലും യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിന്റെ മുന്നില്‍ വരില്ല.
ജൂനിയറായിട്ടുള്ള ഒന്നോ രണ്ടോ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ പങ്കാളികളായ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നത്. സംഘടിതവും ആസൂത്രിതവുമായി നടന്ന ഈ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ സംസ്ഥാന പോലീസ് മേധാവിക്ക് പങ്കില്ലെന്ന് പറയാന്‍ ഒരിക്കലും സാധ്യമല്ല.
അദ്ദേഹത്തിന്റെ അറിവും സമ്മതവുമില്ലാതെ പോലീസ് സേനാംഗങ്ങളുടെ വോട്ടുകളില്‍ കൃത്രിമം നടക്കില്ല. ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരുടെ പങ്ക് തെളിയിക്കേണ്ടതുണ്ടെന്നും അത് സ്വതന്ത്രവും നീതിയുക്തവുമായ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമേ സാധ്യമാകുവെന്നും മുല്ലപ്പള്ളി പറഞ്ഞു.