സ്വന്തം ചുമതലയെക്കുറിച്ചും തടവുകാരുടെ അവകാശങ്ങളെപ്പറ്റിയും ജയിൽ അധികൃതർക്ക് അടിസ്ഥാന ധാരണ പോലുമില്ലെന്ന് ഡൽഹി ഹൈക്കോടതി
Delhi High court
ഡൽഹിയിലെ മുഴുവൻ ജയിലുകളിലെയും ഉദ്യോഗസ്ഥർക്കായി ഒരു നിയമാവബോധ ശില്പശാല സംഘടിപ്പിക്കാൻ സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയോട് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി. ജയിൽ സൂപ്രണ്ടുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാർ, അസിസ്റ്റൻ്റ് സൂപ്രണ്ടുമാർ എന്നിവരെയെല്ലാം ശില്പശാലയിൽ പങ്കെടുപ്പിക്കണം. ജസ്റ്റിസുമാരായ ഹിമ കോലി, സുബ്രഹ്മുണ്യം പ്രസാദ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് സംസ്ഥാനത്തെ ജയിൽ ഉദ്യോഗസ്ഥരുടെ നിയമാവബോധം പരിതാപകരമാണെന്ന് അഭിപ്രായപ്പെട്ടത്. ഇതിൽ സുപ്രണ്ടുമാർക്കു മാത്രമായി പ്രത്യേക ക്ലാസ് നൽകണം. സ്വന്തം ഉത്തരവാദിത്വങ്ങൾ, ചുമതലകൾ, തടവുകാരുടെ അവകാശങ്ങൾ എന്നിവയെപ്പറ്റിയെല്ലാം അവബോധം ജനിപ്പിക്കണം. Delhi High court
കോടതി ജാമ്യം അനുവദിച്ചിട്ടും, ജാമ്യം നല്കാതെ നിയമവിരുദ്ധമായി തടവിൽ വെച്ചതിനെതിരെ ഒരു തടവുപുള്ളി നല്കിയ റിട്ട് ഹർജി പരിഗണിക്കുമ്പോഴാണ് ജയിൽ അധികൃതരുടെ നിയമാവബോധത്തെ കോടതി വിമർശിച്ചത്. കോടതി വിധികൾ വ്യാഖ്യാനിക്കാനുള്ള അടിസ്ഥാന അറിവു പോലും ജയിൽ അധികൃതർക്ക് ഇല്ലാത്തതിൽ കോടതി അത്ഭുതം പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ തടവുപുള്ളിക്ക് കൊടുക്കേണ്ട നഷ്ടപരിഹാരം ജയിൽ സൂപ്രണ്ട് സ്വന്തം കൈയിൽ നിന്ന് തന്നെ നല്കണം എന്ന് അഭിപ്രായപ്പെട്ട കോടതി കാരണം കൂടാതെ ഒരാളെയും തടവിൽവെയ്ക്കാൻ ജയിൽ അധികൃതർക്ക് അവകാശമില്ലെന്നും ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്കി.
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഓൺലൈനിലൂടെ പരിശീലനം നല്കാനാണ് കോടതി നിർദേശം. ഡൽഹിയിലെ മുഴുവൻ ജയിൽ അധികൃതരും ഈ ശില്പശാലയിൽ പങ്കെടുക്കണം.