ഡെമോക്രസിയുടെ ‘ഡി’ പോലും മനസ്സിലാകാത്തവരാണ് നരേന്ദ്രമോദി സർക്കാരെന്ന് ബൃന്ദ കാരാട്ട്
Democracy
ഡെമോക്രസി എന്ന വാക്കിൻ്റെ തുടക്കം ‘ഡി’ എന്ന അക്ഷരത്തിലാണെന്നും അതുപോലും തിരിച്ചറിയാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്നും നരേന്ദ്രമോദി സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് സിപിഐ(എം) നേതാവ് ബൃന്ദ കാരാട്ട്. കർഷക പ്രക്ഷോഭത്തിൽ മോദി സർക്കാർ സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെയാണ് ബൃന്ദ കാരാട്ട് ആഞ്ഞടിച്ചത്. Democracy
കർഷകർക്ക് ആവശ്യമില്ലാത്ത പരിഷ്കാരങ്ങൾ പിന്നെ ആർക്കുവേണ്ടിയാണ് കൊണ്ടുവരുന്നതെന്ന് അവർ ചോദിച്ചു. ഡെമോക്രസി തുടങ്ങുന്നത് ‘ഡി’ യിൽ ആണ്. മോദി സർക്കാരിന് ‘ഡി’ പോലും മനസ്സിലാകുന്നില്ല. ഈ സർക്കാരിന് ജനാധിപത്യത്തിന്റെ അർഥം പോലും മനസ്സിലാകുന്നില്ല. വേണ്ടെന്ന് കർഷകർ പറഞ്ഞാൽ പിന്നെ ആർക്കു വേണ്ടിയാണ് പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതെന്ന് അവർ ചോദിച്ചു.
കാർഷികമേഖല മുഴുവൻ ബഹുരാഷ്ട്ര കമ്പനികൾക്ക് അടിയറ വെയ്ക്കാനാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നതെന്ന് ആരോപിച്ച അവർ രാജ്യത്തെ മുഴുവൻ പരിഷ്കാരങ്ങളും കൊണ്ടുവരുന്നത് വൻകിട കോർപറേറ്റുകളുടെ ക്ഷേമത്തിനാണെന്ന് കുറ്റപ്പെടുത്തി. കുറഞ്ഞ താങ്ങുവില പോലും എടുത്തു കളയുന്ന തരത്തിലുള്ള പരിഷ്കാരങ്ങൾ സർക്കാർ നടപ്പിലാക്കുന്നത് വൻകിട കുത്തകകൾക്ക് വേണ്ടിയാണ്. പരിഷ്കരണം എന്നല്ല നശീകരണം എന്നാണ് ഇതിനെ വിളിക്കേണ്ടത്.
ബിജെപി അതിന്റെ തനിനിറം കാണിക്കുകയാണ്. രാജ്യത്തെ കർഷകർ അത് തിരിച്ചറിഞ്ഞു കഴിഞ്ഞു. പ്രതിപക്ഷ പാർടികൾ മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ ജനങ്ങളും കർഷകർക്കൊപ്പമുണ്ടെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. കർഷകരെ ഈ രീതിയിൽ ദ്രോഹിച്ചാൽ രാജ്യത്തിന്റെ ഭാവി എന്താകുമെന്ന് ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്.