മുന്നണിക്കുള്ളിലെ വിഷയങ്ങൾ പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കില്ല: പി.കെ.മേദിനി
ഇടതുമുന്നണിക്കുള്ളിൽ പ്രബല ശക്തികൾ ചേരിതിരിഞ്ഞ് പോരാടുമ്പോൾ, വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തുകയാണ് കേരളത്തിന്റെ പടപ്പാട്ടുകാരി പി.കെ.മേദിനി.
ഇടതുമുന്നണിക്കുള്ളിലെ ഐക്യത്തിന് കോട്ടം സംഭവിച്ചതായി കരുതുന്നുണ്ടോ?
ചില പ്രത്യേക വിഷയങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ്. അതൊരിക്കലും ഐക്യത്തെയോ കെട്ടുറപ്പിനെയോ ബാധിക്കുന്നില്ല. ഒരാൾ മൂക്കിൽ പിടിച്ച് ശ്വാസം മുട്ടിച്ചാൽ ആരായാലും കൈ തട്ടി മാറ്റും. ഞാൻ എന്നും ഇടതുപക്ഷപ്രസ്ഥാനത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. പ്രസ്ഥാനത്തിന്റെ ആശയങ്ങളാണ് ജനമനസിലേക്ക് എത്തേണ്ടത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ മാന്യമായ വേതനം പോലും ലഭിക്കാതെ തൊഴിലാളികൾ വീർപ്പുമുട്ടുമ്പോൾ ഇടത് ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ഇന്ത്യയിൽ തന്നെ അഞ്ചാറ് കഷ്ണങ്ങളായാണ് ഇടത് മുന്നണിയുള്ളത്. അവിടെ ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികം മാത്രം. 1953ൽ ഞാൻ പാർട്ടി മെമ്പർഷിപ്പെടുത്തു. അന്നു തൊട്ടിന്നോളം പണാധിപത്യത്തിനെതിരെയും ചേരിതിരിവുകൾക്കെതിരെയുമുള്ള പാർട്ടിയുടെ പോരാട്ടത്തിനൊപ്പമുണ്ട്. ആശയപരമായി എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടാണ്.
കനയ്യ എന്ന പ്രതീക്ഷ…
കനയ്യകുമാറിനെപ്പോലെ ഉയർന്നു വരുന്ന വിദ്യാർത്ഥി നേതാക്കളിലാണ് പാർട്ടിയുടെ പ്രതീക്ഷ. ആദർശം വാക്കിലും പ്രവർത്തിയിലും പുലർത്തുന്ന ചെറുപ്പക്കാർ കടന്നു വരട്ടെ. ചെറുപ്പകാലത്ത് പി.കൃഷ്ണപിള്ള എന്ന ധീരസഖാവിനെ ഏറെ ആരാധിച്ചിരുന്നു. സമാനമായ ആർജവമാണ് കനയ്യയിലും കാണുന്നത്.
അഭിപ്രായസ്വാതന്ത്യത്തിന് കൂച്ചുവിലങ്ങിടരുത്…
ഇന്ത്യൻ ഭരണഘടന നമുക്ക് നൽകിയിട്ടുള്ള അവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം.അതിന് വിലങ്ങുതടിയാകുവാൻ ആർക്കും അധികാരമില്ല. ബിജെപിയുടെ അസഹിഷ്ണുതയ്ക്ക് പാത്രമാകേണ്ടവരല്ല കേരളത്തിലെ കലാകാരന്മാർ. ജനാധിപത്യം കൊടിക്കുത്തിവാഴുന്ന നാട്ടിൽ എന്തുവില കൊടുത്തും അവരവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്.
കർമ്മം കൊണ്ട് ടീച്ചറല്ല..എന്നിട്ടും എല്ലാവരും ടീച്ചറെന്നു വിളിക്കുന്നു..
ഒരാളെപ്പോലും പഠിപ്പിക്കാത്ത എനിക്ക് ജനങ്ങൾ ഹൃദയം കൊണ്ട് ചാർത്തിത്തന്നതാണ് ടീച്ചർ പദവി. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഫീസ് കൊടുക്കാൻ പാങ്ങില്ലാത്തതിന്റെ പേരിൽ സ്കൂളിൽ നിന്ന് പുറത്താക്കിയതോടെ പഠനം തീർന്നു. പക്ഷേ, കാലം എതിരേറ്റത് വിപ്ലവത്തിന്റെ ഈരടികളിലേക്കായിരുന്നു. പാട്ടു പഠിക്കാത്ത മേദിനി പാട്ടുകാരിയായപ്പോൾ എല്ലാവരും വിചാരിച്ചു പാട്ട് ടീച്ചറാണെന്ന്. അങ്ങനെ വിളി വീണു “മേദിനി ടീച്ചർ’.