അപ്പുറത്താവുമ്പോള്‍ വര്‍ഗീയം, അഴിമതിക്കൂട്ടം… ഇപ്പുറത്തെത്തിയാൽ മതേതരര്‍! പരിശുദ്ധര്‍!
facebook post
കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ ഇടതുമുന്നണിയിൽ എത്തിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ തകൃതിയായി നടക്കുന്നുണ്ട്. പിണറായി വിജയൻ്റെ പ്രതികരണവും കോടിയേരിയുടെ ലേഖനവും ആനത്തലവട്ടം ആനന്ദൻ്റെയും വി എൻ വാസവൻ്റെയും വിജയരാഘവൻ്റെയുമെല്ലാം നിലപാടുകൾ ഈ ദിശയിലുള്ളതാണ്. നാളിതുവരെ ആർത്തിപ്പണ്ടാരങ്ങളെന്ന് അടച്ചാക്ഷേപിച്ചിരുന്ന, അധികാര രാഷ്ട്രീയത്തിൻ്റെ ജീർണതയിൽ ആണ്ടുപോയ ഒരു അവസരവാദ ആൾക്കൂട്ടത്തെയാണ് വിശുദ്ധപദവി നല്കി ‘ഇടത് ‘ മുന്നണിയിലേക്ക് ആനയിക്കാൻ ഒരുങ്ങുന്നത്. facebook post
യു ഡി എഫിലാവുമ്പോൾ അവിശുദ്ധരും അധികാര മോഹികളും അഴിമതിക്കാരും സ്വജനപക്ഷപാതികളും ജീർണതയുടെ രാഷ്ട്രീയം പേറുന്നവരും ജനകീയ ബന്ധം ഇല്ലാത്തവരുമെന്ന് ആക്ഷേപിക്കപ്പെടുന്നവർ, ഒന്നിരുട്ടിവെളുക്കുമ്പോൾ പരിശുദ്ധരും നിലപാടുള്ളവരും ജനകീയ അടിത്തറയുള്ളവരും പരിശുദ്ധാത്മാക്കളുമായി പരിണമിക്കുന്ന വിചിത്രമായ മെറ്റമോർഫോസിസ് !! പെരും കള്ളനെന്നും അഴിമതിയുടെ ആൾരൂപമെന്നും ബജറ്റ് പോലും വിറ്റ് പണം സമ്പാദിക്കുന്നവനെന്നും ആക്ഷേപിച്ചിരുന്ന കെ എം മാണിക്ക് സ്മാരകം നിർമിക്കാൻ അഞ്ചുകോടി രൂപ നീക്കിവെച്ചപ്പോഴേ മാർക്സിസ്റ്റ് പാർട്ടിയുടെ മനസ്സിലിരിപ്പ് മറനീക്കി പുറത്തുവന്നതാണ്.
വാഗ്ദാനങ്ങളുടെ വലിപ്പവും തൂക്കവും അനുസരിച്ച് ഇരു മുന്നണികളിലേക്കോ ബി ജെ പി നേതൃത്വം കൊടുക്കുന്ന എൻ ഡി എയിലേക്കു തന്നെയോ പോകാൻ തക്കം പാർത്തിരിക്കുന്ന കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനു ചുറ്റും കേരള രാഷ്ട്രീയ മണ്ഡലം വലം വെയ്ക്കുന്ന വിപര്യയെത്തെക്കുറി
പോസ്റ്റ് പൂർണരൂപത്തിൽ വായിക്കാം
…………..
ജോസ് വിഭാഗം കേരള കോണ്‍ഗ്രസ് ഇനി എങ്ങോട്ടു പോകും എന്നതാണ് രാഷ്ട്രീയ കേരളത്തിന്റെ ഇപ്പോഴത്തെ ഉത്ക്കണ്ഠ. ഒറ്റയ്ക്കു നില്‍ക്കുമെന്ന് ജോസ്. അതു പക്ഷെ ആരും വിശ്വസിക്കുന്നില്ല. ഇത്ര സുന്ദരിയായ ഒരു കക്ഷി ഒറ്റയ്ക്കാവുമെന്ന് കരുതാനാവില്ല.
വട്ടമിടുന്നുണ്ട് വിജയരാഘവന്‍. വട്ടമിടുന്നുണ്ട് കെ സുരേന്ദ്രനും. കിട്ടിയാല്‍ മോശമാവില്ല. വസ്തുവകകളും ധാരാളമാണ്. മാണിസാറിന്റെ എണ്ണല്‍യന്ത്രം വിശ്രമിച്ച നേരമില്ല. കൊതിപ്പിച്ചു നേടാനുള്ള കഴിവും അപാരമാണ്.
പണ്ടൊക്കെ, വരാന്‍ കോപ്പുകൂട്ടുന്ന കേകോ ഘടകങ്ങളോടു നിബന്ധന വെച്ചിരുന്നു സി പി എം. പള്ളിയെത്തള്ളാം എന്നു മുട്ടുകാലില്‍ ഇരുന്നാണ് ജോസഫ് പ്രീതിപ്പെടുത്തിയത്. ലീഗിനും കേരളകോണ്‍ഗ്രസ്സിനും രണ്ടു നീതിയോയെന്നു കലഹിച്ചവരുണ്ടായിരുന്നു അന്നു സി പി എമ്മില്‍. ഇന്നു നിബന്ധനകളില്ല. വന്നാല്‍ മതി. അപ്പുറത്താവുമ്പോള്‍ വര്‍ഗീയം. അഴിമതിക്കൂട്ടം. കടവു കടന്നെത്തിയാല്‍ മതേതരര്‍! പരിശുദ്ധര്‍!
ബി ജെ പി മുന്നണിക്കും ജോസിനെ വേണം. ലീഗുമായും മുന്നണിയുണ്ടാക്കിയിട്ടുണ്ട് നാഗ്പൂരില്‍. കാശ്മീരിലും അതാണനുഭവം. മധ്യതിരുവിതാംകൂറിന്റെ ജാതകം മാറുമെന്ന് തീര്‍ച്ച. തുഷാറിനെ കൊതിപ്പിച്ച സകല പദവികളും സഹമന്ത്രി സ്ഥാനവും കാത്തിരിക്കുന്നു! അഴിമതിക്കറയും വര്‍ഗീയ ഛായയും ഒറ്റയടിക്കു മായും. ദേശീയരാവും.
ഒറ്റയ്ക്കു നില്‍ക്കുന്ന പൂമരമേ എന്ന പാട്ടുയരുന്നു. കെട്ടട്ടെ ചില്ലയിലെന്റെ കൊടി, തൊടട്ടെ സിന്ദൂരം? എന്നെത്രപേരാണു ജോസേ, സുന്ദരീമണീ. ആര്‍ക്കാണസൂയ വരായ്ക?
പരമയോഗ്യരെയും പരമ നാറിയെയും നിശ്ചയിക്കുന്ന രാഷ്ട്രീയത്തമ്പുരാക്കളല്ലേ കൈനീട്ടുന്നത്! അഴിമതിക്കു ശിക്ഷയേറ്റവരെ മന്ത്രിപദവിയിലേക്ക് ഉയര്‍ത്തിയ കാരുണ്യമാണ് വിളിക്കുന്നത്. പിതാവിനു സ്മരണാലയം തീര്‍ക്കാന്‍ അഞ്ചു കോടി നീട്ടിയ കരുതല്‍. നേരം കളയല്ലേ ജോസേ.
തത്വാധിഷ്ഠിതമാണ് സകലതും. പോകുന്ന വഴി തന്നെ തത്വം. അദ്ധ്വാന സിദ്ധാന്തത്തിന്റെ ചുവപ്പു രാശിയില്‍ ഒരു സന്ധിപ്പാവാം. മാണി മാര്‍ക്സ് സംവാദത്തെപ്പറ്റി കാനമെന്തറിഞ്ഞു? ഇടതുപക്ഷത്തേയ്ക്കു ചെന്ന പാര്‍ട്ടികളൊക്കെ കണ്ടുകണ്ടിരിക്കെ ഇല്ലാതാവുമെന്ന് കേള്‍വി. പ്രേമചന്ദ്രന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ജനാധിപത്യത്തിന്റെ ഉന്നത പരീക്ഷണമാണ്. യുഡിഎഫും കോണ്‍ഗ്രസ്സും മാണിസാറിന്റെ മോനേ എന്നേ വിളിച്ചിട്ടുള്ളു. വലിയ കസേരയില്‍ നോട്ടമിട്ടപ്പോള്‍ മാത്രം അല്‍പ്പം കഠിനകൃത്യം ഉമ്മന്‍ചാണ്ടിക്കു ചെയ്യേണ്ടിവന്നു. ആരായാലും അതു ചെയ്യാതിരിക്കുമോ? അല്ലാതെ അഴിമതിക്കേസില്‍ കുടുക്കാന്‍ വി എസ്സാണോ ഉമ്മന്‍ചാണ്ടി?
വിഎസ്സല്ല പിണറായിയും. ഇടതുനോട്ടത്തിന്റെ നാട്യങ്ങളില്‍ വീഴ്ത്തിയില്ലേ പിണറായിയെ! അലിയിച്ചുകളഞ്ഞില്ലേ പഴയ അഴിമതികള്‍! കൊതിപ്പിച്ചു നേടുന്നു സുന്ദരി. ഇനിയിപ്പോള്‍ എന്തൊക്കെയെന്ന് വിടാതെയുണ്ട് പിന്നില്‍ മാദ്ധ്യമങ്ങള്‍. കൊതിപ്പിച്ചാല്‍ പോരാ കൊടുക്കയും വേണം ജോസേ!