ചാണകത്തിൽ നിന്ന് പെയ്ൻ്റുമായി ഖാദി, ഗ്രാമവ്യവസായ വകുപ്പ്
dung
രാജ്യത്തെ ആദ്യത്തെ ചാണക പെയ്ൻ്റ് പുറത്തിറങ്ങി. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, എംഎസ്എംഇ മന്ത്രി നിതിൻ ഗഡ്കരിയാണ് ഖാദി, ഗ്രാമ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ ചാണക പെയ്ൻ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. ഖാദി പ്രകൃതിക് പെയ്ൻ്റ് എന്ന പേരിൽ ഉത്പന്നം ഉടൻതന്നെ പൊതുവിപണിയിൽ ലഭ്യമാകും. dung
പരിസ്ഥിതി സൗഹൃദപരവും വിഷമുക്തവുമാണ് ചാണകത്തിൽനിന്ന് നൂതനമായി വികസിപ്പിച്ചെടുത്ത പെയ്ൻ്റെന്ന് മന്ത്രാലയം അവകാശപ്പെട്ടു. ഉത്പന്നം ഓഡർലെസ് ആണ്. ആൻ്റി ഫംഗസ്, ആൻ്റി ബാക്റ്റീരിയിൽ ഗുണങ്ങൾ ഉണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൻ്റെ അംഗീകാരമുള്ള ഉത്പന്നം മിതമായ വിലയിലാണ് വിൽക്കുന്നത്. ലെഡ്, മെർക്കുറി, ക്രോമിയം, ആർസനിക്, കാഡ്മിയം തുടങ്ങിയ അപകടകരമായ പദാർഥങ്ങൾ ഒന്നും പെയ്ൻ്റിൽ ഇല്ല.
കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ആശയപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.
ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പദ്ധതിക്കാവും. ചാണകത്തിൽ നിന്ന് കർഷകർക്ക് വലിയ തോതിൽ വരുമാനം കണ്ടെത്താനാവും. നഗര പ്രദേശങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് റിവേഴ്സ് മൈഗ്രേഷൻ സംഭവിക്കും. വലിയ പെയ്ൻറ് കമ്പനികൾ വിൽക്കുന്നതിൻ്റെ പകുതി വിലയ്ക്കാണ് വിപണിയിൽ ചാണക പെയ്ൻ്റ് ലഭ്യമാക്കുന്നതെന്ന് മന്ത്രി എടുത്തുപറഞ്ഞു. ഡിസ്ടെമ്പർ, ഇമൽഷൻ എന്നീ രണ്ട് രൂപത്തിൽ ലഭ്യമാണ്. ഡിസ്ടെമ്പറിന് ലിറ്ററിന് 120 രൂപയും ഇമൽഷന് ലിറ്ററിന് 225 രൂപയുമാണ് വില. ചാണക പെയ്ൻറ് രാജ്യത്ത് മുഴുവൻ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഗഡ്കരി പറഞ്ഞു.
ഫിഷറീസ്, അനിമൽ ഹസ്ബൻ്ററി, ഡയറി വകുപ്പ് മന്ത്രി ഗിരിരാജ് സിങ്ങ്, എംഎസ്എംഇ കാര്യമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി, കേന്ദ്ര ഖാദി, ഗ്രാമ വികസന കമ്മീഷൻ ചെയർമാൻ വിനയ് കുമാർ സക്സേന എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.