ലേബലിംഗ് നിയമം പാലിക്കാൻ സാവകാശം നല്കണമെന്ന് ആമസോണും ഫ്ലിപ്കാർട്ടും
e-commerce
രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് കമ്പനികളായ ഫ്ലിപ്കാർട്ടും ആമസോണും തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ വിൽക്കുന്ന എല്ലാ ഉത്പന്നങ്ങളും ‘കൺട്രി ഓഫ് ഒറിജിൻ’ ലേബൽ പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്രത്തിൽ നിന്ന് കൂടുതൽ സമയം ആവശ്യപ്പെട്ടു.4-5 മാസത്തെ സമയമാണ് കമ്പനികൾ ആവശ്യപ്പെട്ടത്.
വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പുമായി (ഡിപിഐഐടി) നടന്ന വെർച്വൽ മീറ്റിംഗിലാണ് കമ്പനികൾ ഈ ആവശ്യം ഉന്നയിച്ചത്.
ഇന്ത്യ-ചൈന അതിർത്തി തർക്കം രൂക്ഷമാകുന്നതിനിടെ ചൈനീസ് ഇറക്കുമതി തടയുകയെന്ന ലക്ഷ്യത്തോടെയാണ്, ഇ-കൊമേഴ്സ് കമ്പനികൾ തങ്ങളുടെ പ്ലാറ്റ്ഫോം വഴി വില്ക്കുന്ന ഉത്പന്നങ്ങളിൽ കൺട്രി ഓഫ് ഒറിജിൻ ലേബൽ പതിക്കുന്നു എന്ന് ഉറപ്പാക്കണം എന്ന നിർദേശം കേന്ദ്ര സർക്കാർ നല്കിയത്.
കൺട്രി ഓഫ് ഒറിജിൻ(ഉത്ഭവ രാജ്യം) എന്ന നിർവചനത്തിൻ്റെ ആവശ്യകതയെക്കുറിച്ചും ചട്ടത്തിന് അനുസൃതമല്ലാത്ത ഉത്പന്നങ്ങൾ ഡീലിസ്റ്റ് ചെയ്യുന്നതിന്റെ നിയമസാധുതയെക്കുറിച്ചും ചില കമ്പനികൾ സംശയങ്ങൾ ഉന്നയിച്ചു.
മെയ്ക്ക് ഇൻ ഇന്ത്യയെയും രാജ്യത്തെ ഉത്പാദന മേഖലയെയും പ്രോത്സാഹിപ്പിക്കാനുള്ള പ്രസ്തുത സർക്കാർ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി പേടിഎം മാൾ പറഞ്ഞു.
2011-ലെ ലീഗൽ മെട്രോളജി (പാക്കേജഡ് കമ്മോഡിറ്റീസ്) ചട്ടങ്ങൾക്കനുസരിച്ചാണ് സർക്കാർ നീക്കം നടത്തുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറാക്കുന്ന ഇ-കൊമേഴ്സ് നയത്തിൽ ഈ ഉപാധി കൂടി ഉൾപ്പെടുത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിൻ്റെ ആത്മനിർഭർ നയത്തിന്റെ ഭാഗമാണ് പ്രസ്തുത തീരുമാനമെന്നും പറയുന്നു.