നാല് എപ്പിസോഡ് കൊണ്ട് 17 കോടി പ്രേക്ഷകർ: ലോക്ക്ഡൗണിൽ രാമായണത്തെ ഏറ്റെടുത്ത് പ്രേക്ഷകർ
ടെലിവിഷന് റേറ്റിങ്ങില് ചരിത്രം കുറിച്ച് ദൂരദര്ശനിലെ രാമായണത്തിന്റെ പുനഃസംപ്രേഷണം. ബ്രോഡ്കാസ്റ്റ് ഓഡിയന്സ് റിസര്ച്ച് കൗണ്സിലിന്റെ (BARC) കണക്കനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച്ച വൈകീട്ട് ദൂരദര്ശനില് സംപ്രേഷണം ചെയ്ത രാമായണം റെക്കോഡ് കാഴ്ച്ചക്കാരെയാണ് നേടിയത്. ശനിയാഴ്ച്ച പരിപാടിയുടെ ആദ്യ എപ്പിസോഡിന് 3.4 കോടി കാഴ്ച്ചക്കാരെ ലഭിച്ചപ്പോള് ഞായറാഴ്ച്ച വൈകിട്ടോടെ അത് 5.1 കോടി ആയി ഉയര്ന്നുവെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്. രാജ്യത്തെ മുഖ്യ നഗരങ്ങളിലും രാമായണത്തിന് ഏറ്റവുമധികം റേറ്റിങ്ങാണ് ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംപ്രേഷണം ചെയ്ത ആദ്യ രണ്ട് ദിവസങ്ങളായ ശനി,ഞായർ എന്നീ ദിവസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്ക്.
“2015ന് ശേഷം ഏറ്റവും റേറ്റിംഗ് ഉള്ള ടെലിവിഷൻ സീരിയലായി രാമായണം റീടെലികാസ്റ്റ് മാറിയിരിക്കുന്നു എന്ന് പ്രസാർ ഭാരതി സിഇഒ ശശി ശേഖർ ട്വിറ്ററിൽ കുറിച്ചു.
ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് രാജ്യം മുഴുവന്‍ വീട്ടിലിരിക്കുന്ന സമയത്താണ് 1980കളില്‍ സംപ്രേഷണം ചെയ്തിരുന്ന രാമായണം, മഹാഭാരതം എന്നീ പരമ്പരകൾ പുനസംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം കൈക്കൊണ്ട് എന്നാണ് പ്രക്ഷപണ മന്ത്രാലയം വ്യക്തമാക്കിയത്.സീരിയൽ പുനസംപ്രേഷണം ചെയ്ത നടപടി ദൂരദർശന്റെ ബുദ്ധിപരമായ നീക്കമാണെന്ന് ബാർക്ക് സിഇഒ സുനിൽ സുനിൽ ലുല്ല അഭിപ്രായപ്പെട്ടു.
രാമാനന്ദ സാഗര്‍ തിരക്കഥയും നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച പരമ്പരയാണ് രാമായണം. 1987ല്‍ ദൂര്‍ദര്‍ശനിലാണ് രാമായണം സംപ്രേഷണം ചെയ്തത്. രാമനായി നടന്‍ അരുണ്‍ ഗോവിലും സീതയായി ദീപികാ ചിക്‌ലിയയുമാണ് വേഷമിട്ടത്.
ലോക്ക്ഡൗണിന്റെ ഭാഗമായി ആളുകളുടെ ആവശ്യം പരിഗണിച്ച് മഹാഭാരതവും ദുർദർശനിൽ പുന:സംപ്രേഷണം ചെയ്യുന്നുണ്ട്. മഹാഭാരത്തിൽ കൃഷ്ണനായി വേഷമിട്ട നിതീഷ് ഭരദ്വാജ് അതിന്റെ സന്തോഷവും മറച്ചുവെച്ചില്ല. പുതിയതായി ആരംഭിച്ച ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ആദ്യ പോസ്റ്റിലൂടെ തന്നെയാണ് അദ്ദേഹം തന്റെ ആരാധകരുമായി സന്തോഷം പങ്കുവെച്ചത്.