കോവിഡിനിടയിലും ആഘോഷമായി ഗുരുഗ്രാം ചലച്ചിത്രമേള
covid
കോവിഡ് പ്രതിസന്ധി തുടരുന്നതിനിടയിലും ആളും ആരവങ്ങളുമായി ചലച്ചിത്രമേള ആഘോഷിച്ച് ഗുരുഗ്രാം. ഐ-വ്യൂ വേൾഡ് ഹ്യൂമൺ റൈറ്റ്സ് ചലച്ചിത്രമേളയാണ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നഗരത്തിൽ അരങ്ങേറിയത്. ഒട്ടേറെ മികച്ച ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. മനുഷ്യാവകാശം പ്രമേയമാക്കിയ ചർച്ചകൾ, സെമിനാറുകൾ, താരപ്പകിട്ടാർന്ന റെഡ് കാർപ്പറ്റ്, സ്വതന്ത്ര സിനിമകളെ ആദരിക്കുന്ന പുരസ്കാര സമർപണ ചടങ്ങ് തുടങ്ങി ആകർഷകമായ ഒട്ടേറെ വിഭവങ്ങളാണ് മേളയെ സമ്പന്നമാക്കിയത്. covid
ദീപ മേത്തയുടെ ‘ഫണ്ണി ബോയ് ‘ ആയിരുന്നു ഉദ്ഘാടന ചിത്രം. നതാൻ ഗ്രോസ്മാൻ സംവിധാനം ചെയ്ത ‘ഐ ആം ഗ്രേറ്റ’ സമാപന ചിത്രമായി. പത്ത് ദിവസം നീണ്ടുനിന്ന മേളയ്ക്ക് തിളക്കം കൂട്ടാൻ ബോളിവുഡിലെ ഒട്ടേറെ താരങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. സ്വര ഭാസ്കർ, സയാനി ഗുപ്ത, വിവേക് ഗോംഭർ, രാജേഷ് തൈലാങ്ങ് , ബാനി ജെ തുടങ്ങിയ താരങ്ങളും ഒനിർ, ഫറാസ് അൻസാരി തുടങ്ങിയ സംവിധായകരും മേളയിൽ സംബന്ധിച്ചു.
ഗുരുഗ്രാമിലെ സൈബർ ഹബ്ബിൽ നടന്ന മേളയിൽ കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചതായി സംഘാടകർ അവകാശപ്പെട്ടു. മാസ്കുകളും സാനിറ്റൈസറും ഉൾപ്പെടെ സുരക്ഷാ കരുതലോടെയാണ് ഡെലിഗേറ്റുകൾ മേളയ്ക്കെത്തിയത്. സാമൂഹ്യ അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചത്.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ചിത്രങ്ങളുടെ വെർച്വൽ സ്ക്രീനിങ്ങും മേളയുടെ ഭാഗമായി നടന്നു. ‘ആർകിടൈപ്സ് ഓഫ് ജസ്റ്റിസ് ‘ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ റിച്ചി മേത്ത, ഷെഫാലി ഷാ തുടങ്ങിയ സംവിധായകരും അഭിനേതാക്കളും പങ്കാളികളായി.