കാന്തനു ശേഷം’ആണ്ടാൾ’ എന്ന ചിത്രവുമായി ഷെറീഫ് ഈസ
2018-ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രഅവാർഡ് നേടിയ ‘കാന്തൻ- ദി ലവർ ഓഫ് കളർ’ എന്ന ചിത്രത്തിനു ശേഷം മറ്റൊരു ശ്രദ്ധേയ ചിത്രവുമായി സംവിധായകൻ ഷെറീഫ് ഈസ. ആണ്ടാൾ എന്നാണ് ചിത്രത്തിൻ്റെ പേര്.
കേരളത്തിലും തമിഴ്നാട്ടിലുമടക്കം ജീവിക്കുന്ന ശ്രീലങ്കന് തമിഴരുടെ കഥയാണ് ആണ്ടാള് പറയുന്നത്. ആയിരത്തി എണ്ണൂറുകളില് ബ്രീട്ടീഷുകാര് ശ്രീലങ്കയിലേക്ക് തോട്ടംതൊഴിലിനായി കൊണ്ടുപോയ തമിഴരെ 1964-ല് ലാൽ ബഹദുർ ശാസ്ത്രി-സിരിമാവോ ഉടമ്പടി പ്രകാരം മൂന്ന് തലമുറക്ക് ശേഷം കൈമാറ്റം ചെയ്തു.
കേരളത്തിലെ നെല്ലിയാമ്പതി, ഗവി, കുളത്തുപുഴ തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള ചില ഇടങ്ങളിലും അവരെ കൂട്ടത്തോടെ പുനരധിവസിപ്പിച്ചു. കാടിനോടും പ്രതികൂല ആവാസവ്യവസ്ഥകളോടും പൊരുതി അവര്‍ അതിജീവിച്ചു. അപര്യാപ്തമായ പരിഗണനങ്ങള്‍ക്കപ്പുറത്ത് സ്വന്തം നാട്, മണ്ണ്, പെണ്ണ്, കുടുംബം, സ്വത്വം തുടങ്ങിയ ജീവിതബന്ധങ്ങളുടെ ശൈഥില്യങ്ങള്‍ അവരെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ജനിച്ചുവളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്ഥതകളാണ് ആണ്ടാള്‍ പറയുന്നത്.
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ആഭ്യന്തരപ്രശ്‌നങ്ങള്‍ തൊട്ട് എല്‍ടിടിഇയും രാജീവ്ഗാന്ധിവധവും യുദ്ധവും തീവ്രവാദവും തുടങ്ങി ലോകത്തെമ്പാടും നടക്കുന്ന അഭയാര്‍ഥി ജീവിത പ്രതിസന്ധികൾ ഏതുവിധത്തിൽ ശ്രീലങ്കന്‍ തമിഴനെ ബാധിക്കുന്നുവെന്ന് ചിത്രം പറയുന്നു.
ഇര്‍ഷാദ് അലി, അബിജ, ധന്യ അനന്യ, സാദിഖ് തുടങ്ങിയവര്‍ക്കൊപ്പം ശീലങ്കന്‍ തമിഴരും ചിത്രത്തില്‍ വേഷമിടുന്നു.
ഹാര്‍ട്ടിക്രാഫ്റ്റ് എന്റര്‍ടെയ്ൻമെൻ്റിൻ്റെ ബാനറില്‍ ഇര്‍ഷാദ് അലിയും അന്‍വന്‍ അബ്ദുള്ളയുമാണ് നിർമാണം. പ്രമോദ് കൂവേരി രചന നിര്‍വഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രിയന്‍ ആണ്. സംഗീതം രഞ്ജിന്‍ രാജ്. എഡിറ്റിംഗ് പ്രശോഭ്.
ആണ്ടാളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ടോവിനോ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ നിർവഹിച്ചു.
ഷൂട്ടിങ് നാളെ മുതൽ ഗവിയിൽ തുടങ്ങും. ധനുഷ്കോടിയും ശ്രീലങ്കയുമാണ്
മറ്റു പ്രധാനപ്പെട്ട ലൊക്കേഷനുകൾ.