ഒരു ഗ്രാമം, ഒരു ട്രാക്റ്റർ, പതിനഞ്ച് പേർ, പത്തുദിവസം; സമരത്തിന് പുതിയ തന്ത്രം മുന്നോട്ടുവെച്ച് രാകേഷ് ടിക്കായത്ത്
Farmers Agitation
കർഷക സമരം അടിച്ചമർത്താൻ കേന്ദ്ര സർക്കാർ ദിനം തോറും പുതിയ തന്ത്രങ്ങൾ മെനയുന്നതിനിടെ സമരം മുന്നോട്ടു കൊണ്ടുപോകാൻ പുതിയൊരു ഫോർമുല മുന്നോട്ടുവെച്ച് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. ഒരു ഗ്രാമത്തിൽ നിന്ന് ഒരു ട്രാക്റ്ററും പതിനഞ്ച് പേരും പത്ത് ദിവസം സമര ഭൂമിയിൽ ചെലവഴിക്കുക എന്ന നിർദേശമാണ് ടിക്കായത്ത് നൽകുന്നത്. പരമാവധി പേരുടെ പങ്കാളിത്തം കർഷക സമരത്തിന് ഉണ്ടാവാൻ ഇത് സഹായകമാവും. ഓരോ ഗ്രൂപ്പും സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു പോകുമ്പോൾ അവരുടെ സ്ഥാനത്ത് അടുത്ത ഗ്രൂപ്പ് എത്തണം. ഇത് കാർഷിക വൃത്തി മുടക്കം കൂടാതെ നടക്കാനും നല്ലതാണ്. Farmers Agitation
സമരം പൊളിക്കാൻ സാധ്യമായ മാർഗങ്ങളെല്ലാം സർക്കാർ തേടുന്നുണ്ട്.
ഓരോ ദിവസവും പുതിയ പുതിയ വഴികൾ തിരയുകയാണ്. അതിർത്തികളിൽ കാണുന്ന തരത്തിലുള്ള സന്നാഹങ്ങളാണ് മുള്ളുവേലികളുടെ രൂപത്തിലും കോൺക്രീറ്റ് മതിലുകളായും ഉയരുന്നത്. റോഡിൽ പോലും മുള്ളാണികൾ പതിച്ചു വെയ്ക്കുന്നു. കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. നാട്ടുകാർ എന്ന പേരിൽ ഗുണ്ടകളെ ഇറക്കി അക്രമങ്ങൾ അഴിച്ചുവിട്ടു. ഇൻ്റർനെറ്റ് വിച്ഛേദിച്ചു. പിന്തുണയ്ക്കുന്നവരെ കള്ളക്കേസുകൾ ചുമത്തി ജയിലിലടച്ചു. മാധ്യമ പ്രവർത്തകരെപ്പോലും വെറുതെ വിടുന്നില്ല.
സമരത്തിന് ലോകവ്യാപകമായി പിന്തുണ ഉയർന്നു വരുന്നത് കാണുമ്പോൾ സർക്കാരിന് വിറളി പിടിക്കുകയാണ്. വിഷയം പാർലമെൻ്റിൽ ചർച്ച ചെയ്തു എന്ന പച്ചക്കള്ളം വരെ പ്രചരിപ്പിക്കുകയാണ്. സമരം മാസങ്ങളോളം നീളാനാണ് സാധ്യത. അതിനാൽ ദീർഘ കാലത്തെ സമര പരിപാടികൾ ആസൂത്രണം ചെയ്യേണ്ടി വരുമെന്ന് ടിക്കായത്ത് അഭിപ്രായപ്പെട്ടു.
ഗാസിപ്പൂർ അതിർത്തിയിലാണ് ബി കെ യു നേതാവ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. ഓരോ ഗ്രാമത്തിൽ നിന്നും പതിനഞ്ചു കർഷകർ വീതം പത്തു ദിവസം സമരഭൂമിയിൽ ചെലവഴിച്ചാൽ 70 കൊല്ലം വരെ സമരം നീണ്ടു പോയാലും അതിജീവിക്കാൻ ആവുമെന്ന് പ്രക്ഷോഭകാരികളെ അഭിസംബോധന ചെയ്തു കൊണ്ട് ടിക്കായത്ത് പറഞ്ഞു.
എതു തരം അഭിപ്രായങ്ങളോടും പ്രക്ഷോഭകാരികൾ അന്തസ്സാർന്ന ഭാഷയിൽ മാത്രം പ്രതികരിക്കണം എന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. വോട്ടിനു വേണ്ടിയല്ല, അന്നത്തിനു വേണ്ടിയാണ് നാം പോരാടുന്നത്. അതിൻ്റെ അന്തസ്സ് പ്രതികരണങ്ങളിലും വേണം.
രാഷ്ട്രീയക്കാർ സമരത്തിൽ ഇടപെടുന്നില്ല. രാഷ്ട്രീയമായ നേട്ടങ്ങൾക്കായി സമരവേദികൾ ഉപയോഗപ്പെടുത്താൻ അവരെ അനുവദിക്കില്ല. എന്നാൽ സമരത്തോട് അനുഭാവം പ്രകടിപ്പിക്കാനും പിന്തുണ പ്രഖ്യാപിക്കാനും വിവിധ രാഷ്ട്രീയ കക്ഷികൾ മുന്നോട്ടു വരുന്നുണ്ട്. അവർക്കത് ചെയ്യാമെന്നും അവർ നമ്മുടെ അതിഥികളാണെന്നും ടിക്കായത്ത് പറഞ്ഞു.