സൗദിയിൽ മരം മുറിച്ചാൽ 10 വർഷം തടവും 8 മില്യൺ ഡോളർ പിഴയും
Saudi
പരിസ്ഥിതി നശീകരണത്തിന് എതിരെയുള്ള പോരാട്ടം കടുപ്പിച്ച് സൗദി അറേബ്യ. കർശനമായ നിയമ നടപടികളിലൂടെ മരം മുറിക്കൽ ഉൾപ്പെടെ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവൃത്തികൾക്ക് തടയിടാനാണ് സൗദി ഭരണകൂടം ശ്രമിക്കുന്നത്. 30 ദശലക്ഷം റിയാൽ വരെ (ഏകദേശം 8 മില്യൺ ഡോളർ) പിഴയും 10 വർഷം തടവുമാണ് ശിക്ഷയെന്ന് ന്യൂ അറബ് റിപ്പോർട്ട് ചെയ്യുന്നു. ദശകത്തിന്റെ അവസാനത്തോടെ പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കാനുള്ള സൗദി അറേബ്യയുടെ വിഷൻ 2030 വികസന പദ്ധതിയുടെ ഭാഗമാണ് പ്രഖ്യാപനം. Saudi
2021 ഏപ്രിലോടെ രാജ്യത്തുടനീളം 10 ദശലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനുളള ‘ലെറ്റ് അസ് മേക്ക് ഇറ്റ് ഗ്രീൻ’ പദ്ധതിക്ക് രാജ്യത്ത് കഴിഞ്ഞ മാസം തുടക്കം കുറിച്ചിരുന്നു. പരിസ്ഥിതി മന്ത്രി അബ്ദുൾറഹ്മാൻ അൽ ഫഡ്‌ലിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
മരങ്ങളും കുറ്റിച്ചെടികളും ഔഷധസസ്യങ്ങളും മറ്റും വെട്ടിമാറ്റുന്നതും പിഴുതുകളയുന്നതും പുറംതൊലിയോ ഇലകളോ മറ്റു ഭാഗങ്ങളോ നീക്കം ചെയ്യുന്നതും മണ്ണ് നീക്കം ചെയ്യുന്നതുമെല്ലാം പരമാവധി പിഴയും തടവും ലഭിക്കുന്ന കുറ്റകൃത്യങ്ങളാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ ഒരു ട്വീറ്റിൽ പറഞ്ഞു.
കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ 2016-ൽ എണ്ണയുടെ മേലുള്ള രാജ്യത്തിൻ്റെ അമിതമായ ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള സ്വപ്ന പദ്ധതി പ്രഖ്യാപിച്ചതു മുതൽ സാമ്പത്തികവും സാമൂഹികവുമായ പരിഷ്കാരങ്ങൾക്ക് രാജ്യത്ത് ശക്തി പ്രാപിച്ചിട്ടുണ്ട്.
മാലിന്യ സംസ്കരണത്തിന്റെ കാര്യക്ഷമത വർധിപ്പിച്ചും സമഗ്രമായ പുനരുപയോഗ പദ്ധതികൾക്ക് രൂപം കൊടുത്തും എല്ലാത്തരം മലിനീകരണവും ലഘൂകരിച്ചും മരുഭൂവത്കരണത്തിനെതിരെ ശക്തമായ നടപടികൾ കൈക്കൊണ്ടും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് വിഷൻ 2030 പറയുന്നു.