അമേരിക്കയിൽ ആദ്യമായി കൊവിഡ് ബാധിച്ച ജർമൻ ഷെപ്പേർഡ് നായ ചത്തു
covid dog
അമേരിക്കയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച നായ ചത്തു. ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഏഴ് വയസ് പ്രായമുള്ള ബഡ്ഡി എന്ന നായയാണ് ജൂലൈ 11ന് ചത്തതെന്ന് നാഷണൽ ജിയോഗ്രഫിക്ക് റിപ്പോർട്ട് ചെയ്തു.covid dog
ബഡ്ഡിയുടെ ഉടമ റോബേർട്ട് മവോനിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊവിഡ് ബാധിച്ച മനുഷ്യർക്ക് സമാനമായ ലക്ഷണങ്ങൾ ബഡ്ഡി പ്രകടിപ്പിച്ചിരുന്നു. ഏപ്രിൽ മാസമാണ് കൊവിഡ് ബാധയുണ്ടായതായി സംശയിക്കുന്നത്. ശ്വാസ തടസം ഉൾപ്പെടെ പ്രകടിപ്പിച്ചിരുന്നെങ്കിലും ഉടമ കാര്യമാക്കിയില്ല.
തുടർന്ന് ജൂലൈ 11 ന് ബഡ്ഡി രക്തം ഛർദിച്ചു. മൂത്രത്തിലും രക്തത്തിന്റെ അംശം കണ്ടെത്തി. എന്നാൽ കൊവിഡ് ആണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ബഡ്ഡിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും എന്നാൽ ഭയം കാരണം മൃഗഡോക്ടർമാർ പരിശോധിക്കാൻ തയ്യാറായില്ലെന്നും റോബേർട്ട് മവോനി പറഞ്ഞു. അവസാനം ഒരു ക്ലിനിക്കിൽ ബഡ്ഡിയുടെ സ്രവം പരിശോധിക്കുകയും കൊവിഡ് പോസിറ്റീവ് ആകുകയുമായിരുന്നു.
നാഷണൽ ജിയോഗ്രഫിക്കിന് വേണ്ടി ബഡ്ഡിയുടെ പരിശോധന റിപ്പോർട്ട് പഠിച്ച രണ്ട് മൃഗ ഡോക്ടർമാർ പട്ടിക്ക് കാൻസർ ഉണ്ടായിരുന്നുവെന്നും ചിലപ്പോൾ ആ കാരണങ്ങൾ കൊണ്ടും ആയിരിക്കാം മരണമെന്നും പറഞ്ഞു. അമേരിക്കയിൽ ഇത് വരെ ഇരുപത്തിയഞ്ചോളം വളർത്തു നായകൾക്കും പൂച്ചകൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇനി അഥവാ കൊവിഡ് ബാധ കൊണ്ടാണ് നായ ചത്തതെങ്കിൽ സ്ഥിതി ആശങ്കജനകമാണ്. കൊവിഡ് മനുഷ്യരിലെ ബാധിക്കുകയുള്ളൂ മൃഗങ്ങളിൽ ബാധിക്കില്ലായെന്നായിരുന്നു ആദ്യ പഠനങ്ങൾ. മൃഗങ്ങളിലും കൊവിഡ് ബാധ ഉണ്ടാകാം എന്ന ധാരണയിൽ ഏപ്രിലിൽ മുംബൈ നഗരത്തിലെ പലരും തങ്ങളുടെ വില കൂടിയ വളർത്തു നായ്ക്കളെ തെരുവിൽ ഉപേക്ഷിച്ച സംഭവം വരെയുണ്ടായി. നടൻ ജോൺ എബ്രഹാമും മൃഗ സംരക്ഷണ സംഘടനയായ ‘പേട്ട’യും ചേർന്ന് ഇതിനെതിരെ ഓൺലൈൻ ബോധവത്കരണം നടത്തിയിരുന്നു.