Movie prime

7 പുതിയ പേറ്റന്റുകള്‍ കരസ്ഥമാക്കി അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസ്

 

കാന്‍സറിനും മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസിനും മരുന്ന് ഉള്‍പ്പെടെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഏഴ് പുതിയ പേറ്റന്റുകള്‍ കരസ്ഥമാക്കി അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്റ് മോളിക്യുലാര്‍ മെഡിസിന്‍

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സസ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തിന്,  കാന്‍സറിനും മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസിനും മരുന്ന്  ഉള്‍പ്പെടെയുള്ള ഏഴ്  പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ പേറ്റന്റുകള്‍ ലഭിച്ചു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടാണ് ഏഴ് പേറ്റന്റുകളും ലഭിച്ചത്. മൂന്ന് കണ്ടുപിടുത്തങ്ങള്‍ക്ക് അമേരിക്കന്‍ പേറ്റന്റും നാല് കണ്ടുപിടുത്തങ്ങള്‍ക്ക് ഇന്ത്യന്‍ പേറ്റന്റുമാണ് ലഭിച്ചതെന്ന് അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സസ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ ഡയറക്ടറും, അമൃതവിശ്വ വിദ്യാപീഠം റിസര്‍ച്ച് ഡീനുമായ ഡോ. ശാന്തികുമാര്‍ വി. നായര്‍ പറഞ്ഞു.

ശരീരത്തിന്റെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് (എം.എസ്.) എന്ന രോഗത്തിനുള്ള മരുന്നിനാണ് ആദ്യത്തെ അമേരിക്കന്‍ പേറ്റന്റ് ലഭിച്ചത്. ലോകമെമ്പാടുമുള്ള എം. എസ്. രോഗം ബാധിച്ചവര്‍ക്ക് പുതിയ മരുന്നിന്റെ കണ്ടെത്തല്‍ ആശ്വാസകരമാണ്.
എക്സ്-റേ, എം.ആര്‍.ഐ., ഇന്‍ഫ്രാറെഡ് ഫ്ളൂറസെന്‍സ് എന്നിവയില്‍ മികവുറ്റ ദൃശ്യം നല്‍കാന്‍ കഴിയുന്ന ലോകത്തിലെ ആദ്യത്തെ മള്‍ട്ടിമോഡല്‍ നാനോ കോണ്‍ട്രാസ്റ്റ് ഏജന്റ് വികസിപ്പിച്ചതിനാണ് രണ്ടാമത്തെ അമേരിക്കന്‍ പേറ്റന്റ്. കാന്‍സര്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഫലപ്രദവും നൂതനവുമായ കണ്ടെത്തലാണിത്.

നാനോ ടെക്സ്റ്റൈല്‍ അടിസ്ഥാനമാക്കിയുള്ള ചെറിയ വ്യാസമുള്ള രക്തക്കുഴല്‍ ഒട്ടിക്കലിനാണ് മൂന്നാമത്തെ അമേരിക്കന്‍ പേറ്റന്റ് ലഭിച്ചത്. തടസങ്ങളില്ലാതെ, ദീര്‍ഘകാലം നീണ്ട് നില്‍ക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മുയലുകളിലും പന്നികളിലും ഇതിന്റെ പരീക്ഷണം വിജയമായിരുന്നു. അടുത്ത ഘട്ടത്തില്‍ മനുഷ്യരില്‍ പരീക്ഷിക്കാനാണ് പദ്ധതി.

ഒരേസമയം രോഗിയ്ക്ക് ഒന്നിലധികം മരുന്നുകള്‍ നല്‍കാന്‍ കഴിയുന്ന കോര്‍-ഷെല്‍ നാനോപാര്‍ട്ടിക്കിള്‍ സിസ്റ്റം കണ്ടുപിടിച്ചതിനാണ്  ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചത്. ഒരേ സമയം ഒന്നിലധികം മരുന്നുകള്‍ രോഗിയ്ക്കു നല്‍കുമ്പോള്‍ അതില്‍ വിഷാംശം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കോര്‍-ഷെല്‍ നാനോപാര്‍ട്ടിക്കിള്‍ സിസ്റ്റം വഴി മരുന്നുകള്‍ നല്‍കുമ്പോള്‍ വിഷാംശം ഉണ്ടാകാറില്ല എന്നതാണ് പ്രത്യേകത. കാന്‍സര്‍ പോലുള്ള ചികിത്സയ്ക്ക് ഒരേ സമയം ഒന്നിലധികം മരുന്നുകള്‍ നല്‍കേണ്ടതായിട്ടുണ്ട്. പുതിയ കണ്ടുപിടുത്തം കാന്‍സര്‍ ചികിത്സയ്ക്ക് മുതല്‍ കൂട്ടാകും.

നാനോ സ്ട്രക്ചര്‍ ഓര്‍ത്തോപെഡിക്, ഡെന്റല്‍ ഇംപ്ലാന്റ് വികസിപ്പിച്ചതിനാണ് മറ്റൊരു ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചത്. പുതിയ കണ്ടുപിടുത്തം മനുഷ്യശരീരത്തിന്റെ അസ്ഥിയുമായി മികച്ച നിലയില്‍ സംയോജിക്കുന്നതായും ഇംപ്ലാന്റിന് ശേഷമുള്ള ജീവിതം മെച്ചപ്പെടുകയും ചെയ്യുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

മരുന്നിലാതെ ഉപയോഗിക്കാവുന്ന പുതിയ സ്റ്റെന്റ് കണ്ടുപിടിച്ചതിനാണ് അവസാന ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചത്. നിലിവില്‍ ഉപയോഗിക്കുന്ന സ്റ്റെന്റുകള്‍ക്ക് ഇംപ്ലാന്റിന് ശേഷം ധമനികളിലുണ്ടാകുന്ന തടസങ്ങള്‍ ഇല്ലാതാക്കാന്‍ മരുന്നിന്റെ സഹായം കൂടി വേണം. പുതിയ സ്റ്റെന്റ് മരുന്നിന്റെ സഹായമില്ലാതെ തടസങ്ങളെ ഇല്ലാതാക്കുന്നുവെന്നതാണ് പ്രത്യേകത.

അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സസ് ആന്റ് മോളിക്യുലര്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ. ശാന്തികുമാര്‍ വി. നായര്‍, ഡോ. മന്‍സൂര്‍ കോയകുട്ടി, ഡോ. ദീപ്തി മേനോന്‍, ഡോ. പ്രവീണ്‍ വര്‍മ്മ, ഡോ. കൃഷ്ണകുമാര്‍ മേനോന്‍, ഡോ. ഗോപി മോഹന്‍, ഡോ. അനുഷ അശോകന്‍, ഡോ. വിജയ് ഹരീഷ് എന്നിവരാണ് പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നേരത്തെ 16 പേറ്റന്റുകള്‍ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സസ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. അതില്‍ എട്ട് എണ്ണം അന്തര്‍ദേശീയ പേറ്റന്റുകളാണ്. ആകെ 83 പേറ്റന്റുകള്‍ക്കാണ് അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സസ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ അപേക്ഷിച്ചിരിക്കുന്നത്.