അശ്വമേധം കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം
തിരുവനന്തപുരം: അശ്വമേധം കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 8 ജില്ലകളില്‍ 2019 സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 6 വരെയാണ് രണ്ടാം ഘട്ട അശ്വമേധം കുഷ്ഠരോഗ നിര്‍ണയ പ്രചരണ ക്യാമ്പയിന് നടക്കുന്നത്. മഹാത്മാ ഗാന്ധിയുടെ നൂറ്റിയന്പതാം ജന്മവാര്‍ഷികമായ ഈ വര്‍ഷം കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന രംഗത്ത് നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ കൈവൈരിക്കാന് ഈ ക്യാമ്പയിനിലൂടെ സാധിക്കത്തക്ക വിധം സമഗ്രമായ പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 8 ജില്ലകളിലായി നടത്തിവരുന്ന ഈ ക്യാമ്പയിന് വിജയിപ്പിക്കുന്നതിന് ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.
2018-ല്‍ ഒന്നാം ഘട്ട ക്യാമ്പയിനിൽ മേല്‍പ്പറഞ്ഞ 8 ജില്ലകളില്‍ 194 കുഷ്ഠരോഗബാധിതരെയും രണ്ടാം റൗണ്ടില്‍ ശേഷിച്ച 6 ജില്ലകളില്‍ 41 കുഷ്ഠരോഗ ബാധിതരെയും കണ്ടെത്തി ചികില്‍സയ്ക്ക് വിധേയമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ വിജയത്തെ തുടര്‍ന്നാണ് അശ്വമേധം രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചത്.
പരീശീലനം ലഭിച്ച ഒരു പുരുഷ വോളന്റിയറും ഒരു ആശാ/വനിതാ വോളന്റിയറും ഉള്‍പ്പെടുന്ന ടീം 14 ദിവസം കൊണ്ട് മൈക്രോ പ്ളാന്‍ അനുസരിച്ച് അവരവര്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രദേശത്തെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് കുഷ്ഠരോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തും. ദേഹപരിശോധന നടത്തി സംശയമുളളവരെ കൂടുതല്‍ പരിശോധനയ്ക്കായി സൂപ്പര്‍വൈസര്‍ മുഖാന്തിരം പി.എച്ച്.സി/സി.എച്ച്.സികളിലേയ്ക്ക് റഫര്‍ ചെയ്യുകയും ചെയ്യുന്നു. കൂടാതെ ഈ ക്യാമ്പയിനിലൂടെ റഫര്‍ ചെയ്തുവരുന്ന രോഗികളെ പരിശോധിച്ച് ആവശ്യമായ ചികില്‍സ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുളള ആശുപത്രികളില്‍ അശ്വമേധം കോര്‍ണറുകള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.
തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ, സാമൂഹികനീതി, വിദ്യാഭ്യാസം, വനിതാ-ശിശുക്ഷേമം, തൊഴില്‍, ട്രൈബല്‍ തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെ ഐ.എം.എ., ഐ.വി.ഡി.വി.എല്‍. (Indian Association of Dermatologist, venereologist and Leprologist), ക്യു.പി.എം.പി.എ., നെഹ്റു യുവകേന്ദ്ര, ആശ അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് ആരോഗ്യവകുപ്പ് ഈ ക്യാമ്പയിന് സംഘടിപ്പിക്കുന്നത്.