ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചിപ്പ് സെന്റര്‍
കൊച്ചി: അതീവ സങ്കീര്‍ണവും മാരകവുമായ ഹൃദ്രോഗ ചികിത്സകള്‍ക്ക് കോംപ്ലക്സ് ഹൈറിസ്ക് ഇന്ഡിക്കേറ്റഡ് പ്രോസിഡ്യേഴ്സ് (CHIP) സെന്റര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആസ്റ്റര്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ കാര്‍ഡിയാക് സയന്‍സസിന്റെ ഭാഗമായാണ് ചിപ്പ് സെന്റര്‍ പ്രവര്‍ത്തിക്കുക. ഉയര്‍ന്ന യോഗ്യതയും കാര്യക്ഷമതയുള്ളവരും വിദഗ്ധരുമായ ഇന്റര്വെന്ഷണലിസ്റ്റുകളും അതീവ സങ്കീര്‍ണമായ ഹൃദ്രോഗവുമായി എത്തുന്ന രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ അത്യാധുനിക ഉപകരണങ്ങളും അടങ്ങുന്നതാണ് ചിപ്പ് സെന്റര്‍. രാജ്യത്ത് തന്നെ ഇത്തരമൊരു സെന്ററുള്ള രണ്ടാമത്തെ ആശുപത്രിയാണ് ആസ്റ്റര്‍ മെഡ്സിറ്റി.
ഹൃദ്രോഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ആശുപത്രിയിലെ ആസ്റ്റര്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ കാര്‍ഡിയാക് സയന്‍സസ് അടുത്തകാലത്തായി അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ അവസാന ആശ്രയമായി മാറിയതോടെയാണ് ചിപ്പ് സെന്റര്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതെന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലെ കാര്‍ഡിയോളജി വിഭാഗം ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. അനില്‍കുമാര്‍ പറഞ്ഞു.
ശസ്ത്രക്രിയ നടത്താതെയുള്ള ഇന്റര്‍വെന്‍ഷണല്‍ പ്രക്രിയകളില്‍ ഹൈറിസ്ക് പ്രക്രിയകള്‍ ഇന്ന് അനിവാര്യമാണ്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ഒന്നില്‍ കൂടുതല്‍ രക്തക്കുഴലുകളില്‍ ആഞ്ജിയോപ്ലാസ്റ്റി, പൂര്‍ണമായും ബ്ലോക്കുള്ള രക്തക്കുഴലുകളിലെ ആഞ്ജിയോപ്ലാസ്റ്റി, ബൈപ്പാസ് ശസ്ത്രിക്രിയ നടത്താന്‍ കഴിയാത്ത രോഗികളില്‍ നടത്തുന്ന ആഞ്ജിയോപ്ലാസ്റ്റികള്‍ തുടങ്ങി സങ്കീര്‍ണമായ നിരവധി പ്രക്രിയകള്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ദിനംപ്രതി നടക്കുന്നുണ്ട്. വൃക്ക, കരള്‍, ശ്വാസകോശ രോഗികളെ കാര്‍ഡിയാക് ഇന്റര്വെന്ഷനുകള്ക്ക് പരിസര പ്രദേശങ്ങളിലെ ആശുപത്രികളില്‍ നിന്നും മിഡിൽ ഈസ്റ്റില്‍ നിന്നും ആസ്റ്റര്‍ മെഡ്സിറ്റിയിലേക്ക് റഫര്‍ ചെയ്യപ്പെടുന്നുണ്ട്.
ഹൈറിസ്ക് പ്രക്രിയകള്‍ക്ക് വളരെ കാര്യക്ഷമതയും വൈദഗ്ധ്യവുമുള്ള ഇന്റര്വെന്ഷണലിസ്റ്റുകളും അവരെ സഹായിക്കാന്‍ മറ്റ് വിഭാഗങ്ങളിലെ മെഡിക്കല്‍ സംഘവും അനിവാര്യമാണെന്ന് സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. രാജശേഖര്‍ വര്‍മ പറഞ്ഞു. ഇതിന് പുറമേ കൃത്രിമ ശ്വാസോച്ഛ്വാസം നല്കാന് ആവശ്യമായ വെന്റിലേഷന്, ബലൂണ്‍ സപ്പോര്‍ട്ട്, എക്സ്ട്ര കോര്‍പ്പോറിയല്‍ മെംബ്രേന്‍ ഓക്സിജനേറ്റര്‍ തുടങ്ങി അത്യന്താധുനിക കാര്‍ഡിയോ പള്‍മണറി സപ്പോര്‍ട്ട് ഡിവൈസുകളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ തന്നെ ചിപ്പ് വിദഗ്ധരില്‍ ഒരാളായ ഡോ. രാജശേഖര്‍ വര്‍മയാണ് ആസ്റ്റര്‍ മെഡ്സിറ്റിയിലെ ചിപ്പ് സെന്ററിന് നേതൃത്വം നല്‍കുന്നത്. അതീവ സങ്കീര്‍ണമായ ആഞ്ജിയോപ്ലാസ്റ്റികളില് ജപ്പാനിലെ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് നിരക്കിന് സമമായി 91% വിജയം കൈവരിച്ചിട്ടുള്ള ചിപ്പ് വിദഗ്ധനാണ് ഡോ. രാജശേഖര്‍ വര്‍മ. അദ്ദേഹത്തെ കൂടാതെ അതീവ സങ്കീര്‍ണമായ പ്രക്രിയകളില്‍ അതിവിദഗ്ധരുടെ ഒരു സംഘം തന്നെയുണ്ട് ആസ്റ്റര്‍ മെഡ്സിറ്റിയില്‍. കൊറോണറി ആര്‍ട്ടറിയിലെ സമ്പൂര്‍ണ തടസം നീക്കം ചെയ്യല്‍ ഉള്‍പ്പെടെ ആശുപത്രിയില്‍ നടത്തിയിട്ടുള്ള അതിസങ്കീര്‍ണ ആഞ്ജിയോപ്ലാസ്റ്റികളുടെ വിജയം ഇതിന് സാക്ഷ്യമാണ്.
ചിപ്പ് പ്രക്രിയകളുടെ വിജയത്തിന് ഹൃദ്രോഗ വിഭാഗത്തിന്റെ പൂര്‍ണമായ ഇടപെടല്‍ അനിവാര്യമാണ്. ഈയിടെ ഇടത് വാല്‍വില്‍ ഗുരുതരമായ ബ്ലോക്കുണ്ടായിരുന്ന 82 കാരനില്‍ നടത്തിയ ടാവി പ്രക്രിയയുടെ വിജയം ഇതിന് ഉദാഹരണമാണ്. ഘടനാപരമായ ഹൃദ്രോഗങ്ങള്‍ക്കായി പൂര്‍ണസമയ കണ്‍സള്‍ട്ടന്റിന് പുറമേ ഇംപെല്ല, എല്‍വി അസിസ്റ്റ് ഡിവൈസുകള്‍ പോലുള്ള ആധുനിക ഉപകരണങ്ങളുമായി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ചിപ്പ് പ്രോഗ്രാം വിപുലീകരിക്കുകയാണ്.
ഹൃദ്രോഗ ചികിത്സയ്ക്ക് ദക്ഷിണേന്ത്യയിലെ തന്നെ അത്യന്താധുനിക സൗകര്യങ്ങളുള്ള ഒന്നാണ് ആസ്റ്റര്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ കാര്‍ഡിയാക് സയന്‍സസ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അഡ്വാന്‍സ്ഡ് കാര്‍ഡിയോളജി, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, ഇലക്ട്രോഫിസിയോളജി, കാര്‍ഡിയാക് സര്‍ജറി, ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ്, കാര്‍ഡിയാക് റിഹാബിലിറ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ സെന്റര്‍ ലഭ്യമാക്കുന്നു. ഒരു പ്രത്യേക ആശുപത്രി പോലെ പ്രവര്‍ത്തിക്കുന്ന തരത്തില്‍ രൂപകല്പന ചെയ്തിട്ടുള്ള സെന്ററില്‍ ഒപി, ഐപി വിഭാഗങ്ങള്‍, ഡേ കെയര്‍ വിഭാഗം, ന്യൂക്ലിയര്‍ മെഡിസിന് ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളുള്ള കാര്‍ഡിയോവാസ്കുലാര്‍ ഇമേജിങ് വിഭാഗം, മുഴുവന്‍സമയം പ്രവര്‍ത്തിക്കുന്ന ഇലക്ട്രോഫിസിയോളജി ലാബ്, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കാര്‍ഡിയാക് സര്‍ജിക്കല്‍ സ്യൂട്ടുകള്‍, കാര്‍ഡിയാക് ഐസിയു, അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാവുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റാപ്പിഡ് ആക്സസ് ചെസ്റ്റ് പെയിന്‍ ക്ലിനിക് തുടങ്ങിയവയുമുണ്ട്.