ലോക്ഡൗൺ കാലത്ത് വിഷാദവും ഉത്കണ്ഠയും മൂന്നിരട്ടി വർധിച്ചെന്ന് പഠനം
covid
കോവിഡ്-19 ലോക്ഡൗണിൽ വിഷാദവും ഉത്കണ്ഠയും ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനവുണ്ടായെന്ന് പുതിയ പഠനം. യുകെ, ഓസ്ട്രിയ, ബെൽജിയം എന്നീ രാജ്യങ്ങളിലെ പ്രമുഖ
സർവകലാശാലകളിൽ നിന്നുള്ള വിദഗ്ധ സംഘം നടത്തിയ പഠനം മാനസിക പ്രശ്നങ്ങളിലെ പ്രാദേശിക വ്യതിയാനങ്ങൾ എടുത്തുകാണിക്കുന്നതാണ്. യുകെയിൽ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ കടുത്ത വിഷാദരോഗം ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്തതായി പഠനം പറയുന്നു. covid
യുകെ ആസ്ഥാനമായ ഷെഫീൽഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഉൾപ്പെട്ട ഗവേഷണത്തിലെ നിഗമനങ്ങൾ ശ്രദ്ധേയമാണ്. ലോക്ഡൗൺ സമയത്ത് ഗുരുതരമായ വിഷാദവും ഉത്കണ്ഠയും റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 52 ശതമാനത്തിൽ എത്തിയെന്നും ഇത് കോവിഡ്-19 ന് മുമ്പുള്ള ശരാശരിയേക്കാൾ മൂന്നിരട്ടി കൂടുതലാണെന്നും കണ്ടെത്തി. കോവിഡിന് മുമ്പ് ഇത്തരം മാനസിക പ്രശ്നങ്ങൾ കണ്ടിരുന്നത് 17 ശതമാനം പേരിൽ മാത്രമായിരുന്നു. സൈക്കോസോമാറ്റിക് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ പ്രകാരം കോവിഡിൻ്റെ മാനസികാരോഗ്യ പ്രത്യാഘാതങ്ങൾ ഏറ്റവും അധികം ബാധിച്ചത് യുവാക്കൾ, സ്ത്രീകൾ, തൊഴിലില്ലാത്തവർ അല്ലെങ്കിൽ കുറഞ്ഞ വരുമാനമുള്ളവർ എന്നീ വിഭാഗങ്ങളെയാണ്.
ലോകത്തിൻ്റെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയത്തിലേക്കാണ് തങ്ങൾ ശ്രദ്ധ ക്ഷണിക്കുന്നതെന്നും ശരിയായ ചികിത്സ നൽകാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയുണ്ടെന്നും ഷെഫീൽഡ് സർവകലാശാലയിലെ സൈക്കോളജി വിഭാഗത്തിൽ നിന്നുള്ള ഡോ. ജെയിം ഡെൽഗഡില്ലോ പറഞ്ഞു. ചരിത്രപരമായി നോക്കിയാൽ മന:ശാസ്ത്ര മേഖല മതിയായ ശ്രദ്ധയും പരിഗണനയും ലഭിക്കാത്ത ഇടമാണ്. പ്രതിസന്ധിയുടെ ഈ കാലത്ത് വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണ് മാനസികാരോഗ്യം. എന്നാൽ നിർഭാഗ്യവശാൽ ഈ രംഗത്ത് വേണ്ടത്ര ശ്രദ്ധ പതിയുന്നില്ല.
കോവിഡ്-19 ഒരു മാനസികാരോഗ്യ പ്രതിസന്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് പുറത്തുവന്നതെന്ന് ഷെഫീൽഡ് സർവകലാശാലയിലെ ക്ലിനിക്കൽ സൈക്കോളജി പ്രൊഫസർ മൈക്കൽ ബാർഖാം അഭിപ്രായപ്പെട്ടു.
കോവിഡ്-19 പുതിയ രോഗമാണെന്നും ലോകമെമ്പാടുമുള്ള
ലോക്ഡൗൺ നടപടികൾ നമ്മുടെ തലമുറയ്ക്ക് പുതിയ അനുഭവമാണെന്നും
ഓസ്ട്രിയയിലെ ഡോനവു യൂണിവേഴ്സിറ്റിയിൽ നിന്നുള്ള
ഡോ. ക്രിസ്റ്റോഫ് പൈ അഭിപ്രായപ്പെട്ടു. ഇതുമൂലം ലോകം നേരിടുന്ന
മാനസികാരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് വളരെക്കുറച്ചേ നമുക്കറിയൂ. മാനസികാരോഗ്യത്തിന്റെ നിരവധി സൂചകങ്ങൾ പരിശോധിക്കുന്നതിനാണ് തങ്ങൾ ഈ പഠനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫസർ ക്രിസ്റ്റോഫ് പൈഹ്, പ്രൊഫസർ തോമസ് പ്രോബ്സ്റ്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.