മുലപ്പാലിലൂടെ കോവിഡ്-19 പകരില്ലെന്ന് പഠനം
Breast Milk
മുലപ്പാൽ വഴി കോവിഡ് വൈറസ് ശിശുക്കളിലേക്ക് പകരുമോ?
ഇല്ലെന്നാണ് പുതിയ പഠനം പറയുന്നത്. സാർസ്-കൊവ്-2 ഗുരുതരമായ വിധത്തിൽ ബാധിച്ച അമേരിക്കയിലെ18 സ്ത്രീകളിലാണ് പഠനം നടന്നത്. മമ്മീസ് മിൽക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഹ്യൂമൻ മിൽക്ക് റിസർച്ച് ഗ്രൂപ്പ് ശേഖരിച്ച 64 മുലപ്പാലുകളാണ് പഠനവിധേയമാക്കിയത്. Breast Milk
ഒരു സാമ്പിളിൽ വൈറൽ ആർഎൻഎ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. എന്നാൽ, തുടർന്നുള്ള പരിശോധനയിൽ വൈറസിന് അതിൻ്റെ പകർപ്പുകൾ ഉണ്ടാക്കാൻ സാധിക്കുന്നില്ല എന്നാണ് കണ്ടെത്തിയത്. മുലയൂട്ടൽ വഴി ശിശുവിന് അണുബാധയുണ്ടാകില്ല എന്നാണ് വിലയിരുത്തൽ.
“വൈറൽ ആർഎൻഎയുടെ സാന്നിധ്യം കണ്ടെത്തി എന്നത് പകർച്ചവ്യാധി സ്ഥിരീകരിക്കുന്നില്ല. പകർച്ചവ്യാധിയാകാൻ ഇത് വളരുകയും പെരുകുകയും വേണം. ഞങ്ങളുടെ കണ്ടെത്തലുകൾ പറയുന്നത് മുലപ്പാലിലൂടെ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് അണുബാധ ഉണ്ടാവില്ല എന്നാണ് “- ഗവേഷക സംഘാംഗമായ ഡോ. ക്രിസ്റ്റീന ചേമ്പേഴ്‌സ് പറഞ്ഞു. കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ സാൻഡിയാഗോ സ്‌കൂൾ ഓഫ് മെഡിസിനിൽ അംഗമാണ് അവർ. മമ്മീസ് മിൽക്ക് എന്ന ഹ്യൂമൻ മിൽക്ക് റിസർച്ച് ബയോ റിപ്പോസിറ്ററിയുടെ ഡയറക്ടറുമാണ്.
ഹ്യൂമൻ മിൽക്ക് ബാങ്കുകളിൽ സാധാരണയായി ഉപയോഗിക്കുന്ന പാസ്ചറൈസേഷൻ പ്രക്രിയയും ഗവേഷകർ അനുകരിച്ചു. രോഗം ബാധിക്കാത്ത രണ്ട് വ്യത്യസ്ത ദാതാക്കളിൽ നിന്നുള്ള മുലപ്പാൽ സാമ്പിളുകളിൽ കോവിഡ് വൈറസ് ചേർത്തായിരുന്നു ഗവേഷണം. പാസ്ചറൈസേഷനുശേഷം രണ്ട് സാമ്പിളുകളിലും വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയില്ല.