കോവാക്സിൻ ഹ്യൂമൻ ട്രയലിൽ മകനോടൊപ്പം അച്ഛനും ചേർന്നു
covaxine
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ കൊറോണ വൈറസ് വാക്സിനായ കോവാക്സിൻ്റെ മനുഷ്യരിലുളള ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കെടുക്കാൻ 26 വയസ്സുള്ള മകനോടൊപ്പം 54 വയസ്സുള്ള പിതാവും ചേർന്നതായി റിപ്പോർട്ട്. ഹരിയാനയിലെ റോഹ്താക്കിലുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പിജിഐഎംഎസ്) നടക്കുന്ന ഹ്യൂമൻ ട്രയലിലാണ് അച്ഛനും മകനും ഒരേസമയം പങ്കാളികളാകുന്നത്.covaxine
കോവിഡിന് കാരണമാകുന്ന വൈറസിനെതിരെ ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ആദ്യത്തെ വാക്സിൻ ആണ് കോവാക്സിൻ. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(എൻഐവി) വേർതിരിച്ചെടുത്ത സാർസ്-കോവ്-2 വൈറസിൽ നിന്നാണ് കോവാക്സിൻ രൂപപ്പെടുത്തിയത്. തുടർന്ന് അതിനെ വാക്‌സിനായി വികസിപ്പിക്കുന്നതിനായി ഭാരത് ബയോടെക്കിന് കൈമാറുകയായിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ചാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് വാക്സിൻ വികസിപ്പിക്കുന്നത്.
3,500-ൽ അധികം സന്നദ്ധ പ്രവർത്തകർ ഇതിനോടകം കോവാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി മുന്നോട്ടുവന്നിട്ടുണ്ട്.രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രണ്ട് കോവിഡ്-19 വാക്സിനുകൾ ഉണ്ടെന്നും രണ്ടിൻ്റെയും ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പിജിഐഎംഎസ്, റോഹ്തക് ഉൾപ്പെടെ രാജ്യത്തൊട്ടാകെ പന്ത്രണ്ട് മെഡിക്കൽ സ്ഥാപനങ്ങളിലാണ് കോവാക്സിൻ പരീക്ഷണങ്ങൾ നടക്കുന്നത്. ആദ്യഘട്ടങ്ങളിൽ ആരോഗ്യമുള്ള 375 പേരാണ് ഉൾപ്പെടുന്നത്.
ജൂലൈ മൂന്നാംവാരമാണ് പിജിഐഎംഎസിൽ 26 വയസ്സുള്ള യുവാവിനും മറ്റ് രണ്ട് പേർക്കും കോവാക്സിൻ ആദ്യമായി നൽകിയത്. കഴിഞ്ഞ ആഴ്ച ട്രയലിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. ഇതുവരെ പ്രതികൂല ഫലങ്ങൾ ഒന്നുംതന്നെ കണ്ടെത്തിയിട്ടില്ല. കോവാക്സിൻ ഒന്നാംഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങൾ പൂർണതൃപ്തി നൽകുന്നതായി വാക്സിൻ ട്രയൽ ടീമിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. സവിത വർമ പറഞ്ഞു.
വാക്സിൻ പരീക്ഷണത്തിന് സന്നദ്ധനായി ആദ്യംവന്ന 26 കാരന്റെ പിതാവ് പരീക്ഷണത്തിൽ പങ്കാളിയാവുന്നത് കഴിഞ്ഞ വ്യാഴാഴ്ച മുതലാണ്.
സർക്കാർ ഉദ്യോഗസ്ഥനായ അദ്ദേഹത്തിനും കോവാക്സിൻ കുത്തിവെപ്പ് നൽകി. രക്തദാതാക്കളുടെ സന്നദ്ധസംഘത്തിലെ അംഗങ്ങളാണ് ഈ അച്ഛനും മകനും. മഹാമാരിയിൽ നിന്ന് മാനവരാശിയെ കരകയറ്റാനുള്ള ഒരു പരീക്ഷണത്തിന് സന്നദ്ധരായി അച്ഛനും മകനും ഒന്നിച്ചു തയ്യാറായത് മഹത്തായ കാര്യമാണെന്ന് കോവിഡ്-19 ഹരിയാന നോഡൽ ഓഫീസർ ഡോ. ധ്രുവ ചൗധരി പറഞ്ഞു. സമൂഹത്തോടും സ്വന്തം രാജ്യത്തോടുമുള്ള പ്രതിബദ്ധതയാണ് ഇരുവരും തെളിയിക്കുന്നത്.