രാജ്യത്ത് കോവിഡ് കേസുകള്‍ ഒരു കോടി പിന്നിട്ടു
Covid
ഇന്ത്യയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതിനിടെയാണ് രാജ്യത്തെ ആകെ കേസുകളുടെ എണ്ണം ഒരു കോടി പിന്നിട്ടത്.Covid
ആകെ കോവിഡ് ബാധിതരുടെ 3.14 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. 25152 പേർക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 347 കോവിഡ് മരണങ്ങളും ഒരു ദിവസത്തിനിടെയുണ്ടായി.
അമേരിക്കയ്ക്ക് ശേഷം കോവിഡ് ബാധിതർ ഒരു കോടി പിന്നിടുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതായാണ് കണക്കുകൾ പറയുന്നത്. എന്നാൽ യൂറോപ്പിലും അമേരിക്കയിലുമടക്കം ഈ ഘട്ടത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജര്‍മ്മനി, ബ്രിട്ടന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പല നഗരങ്ങളിലും വീണ്ടും ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
യുഎസിൽ രണ്ടു മുതൽ രണ്ടര ലക്ഷം വരെയാണ് ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ വർധന. ബ്രസീലിൽ ഇത് അരലക്ഷത്തോളമാണ്. യുകെ, ഇറ്റലി, റഷ്യ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ 20000 ത്തോളം കേസുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
സെപ്റ്റംബർ മധ്യമായിരുന്നു ഇന്ത്യയിലെ ഏറ്റവും മോശം കാലഘട്ടം. ഈ ഘട്ടത്തിൽ രാജ്യത്ത് ഒരു ദിവസം 90,000 ത്തിന് മുകളിലായിരുന്നു പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി രാജ്യത്ത് പിന്നീട് പുതിയ കേസുകളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയായിരുന്നു. സെപ്റ്റംബർ മൂന്നാംവാരത്തിൽ 10 ലക്ഷത്തിലധികമായിരുന്നു സജീവമായ കേസുകളെങ്കിൽ ഇപ്പോൾ അത് വെറും മൂന്ന് ലക്ഷം മാത്രമാണ്.
കോവിഡിനെ തുടർന്നുള്ള മരണത്തിലും കുറവുണ്ടായിട്ടുണ്ട്. സെപ്റ്റംബറിൽ രാജ്യത്താകമാനം ആയിരത്തിലധികം മരണങ്ങൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും നിലവിലത് 400-ൽ താഴെയാണ്. ഇതുവരെയായി 1.44 ലക്ഷം പേരാണ് രാജ്യത്ത് കോവിഡ് ബാധിതരമായി മരിച്ചത്.
ലോകത്ത് ഏറ്റവും കുറവ് കോവിഡ് ബാധിതര്‍ ഉള്ളത് ഓസ്ട്രേലിയന്‍ ഭൂഖണ്ഡത്തിലെ ദ്വീപായ വനവാട്ടുവിലാണ്. ഒറ്റ കേസ് മാത്രമാണ് ഇത് വരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് നിലവിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.