92 ദരിദ്ര രാജ്യങ്ങളിൽ വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് യുണിസെഫ്
unicef
തൊണ്ണൂറ്റി രണ്ടോളം പിന്നാക്ക, ദരിദ്ര, ഇടത്തരം രാജ്യങ്ങളിൽ വാക്സിൻ വിതരണം കാര്യക്ഷമമാക്കാനുള്ള പദ്ധതിയുമായി യുണിസെഫ്. ലോകം മുഴുവൻ വാക്സിൻ വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയും അതിൽ വികസിത രാജ്യങ്ങൾ ഏറെ മുന്നിൽ നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പിന്നാക്കം നിൽക്കുന്ന, ദരിദ്ര രാജ്യങ്ങളിലെ വാക്സിൻ വിതരണ പ്രക്രിയ മെച്ചപ്പെടുത്താനുള്ള നീക്കവുമായി യുണിസെഫ് മുന്നിട്ടിറങ്ങുന്നത്. unicef
രണ്ടാം ലോക മഹാ യുദ്ധാനന്തരം ഐക്യരാഷ്ട്രസഭയ്ക്കു കീഴിൽ രൂപീകരിച്ച സംഘടനയാണ് യുണൈറ്റഡ് നാഷൻസ് ചിൽഡ്രൻസ് ഫണ്ട് അഥവാ യുണിസെഫ്. യുദ്ധം മൂലമുണ്ടായ കെടുതികൾക്കിരയായ കുട്ടികൾക്ക് ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇന്ന് ആഗോള തലത്തിൽ 190-ഓളം രാജ്യങ്ങളിൽ യുണിസെഫ് പ്രവർത്തിക്കുന്നുണ്ട്. ന്യൂയോർക്കിലാണ് കേന്ദ്ര ഓഫീസ് പ്രവർത്തിക്കുന്നത്. കോപ്പൻഹേഗൻ ആസ്ഥാനമാക്കിയാണ് വിതരണ വിഭാഗം പ്രവർത്തിക്കുന്നത്.
കൊറോണ വൈറസ് വാക്സിൻ എത്രയും വേഗം എത്തിക്കാൻ ലോജിസ്റ്റിക്സ്, എയർലൈൻസ്, ഷിപ്പിംഗ് കമ്പനികൾ, ചരക്ക് ഓപ്പറേറ്റർമാർ എന്നിവരുമായുള്ള സഹകരണത്തിന് യുണിസെഫ് ഒരുക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.ഡോസ് ലഭ്യമായ ഉടൻ തന്നെ 92-ലേറെ രാജ്യങ്ങളിൽ അത് ഫലപ്രദമായി എത്തിക്കാൻ ലോകമെമ്പാടുമുള്ള 350-ലധികം ലോജിസ്റ്റിക് പങ്കാളികളുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് ഏജൻസി വെളിപ്പെടുത്തി.
ചരിത്രപരവും മഹത്തായതുമായ ഒരു പ്രവർത്തനത്തിനാണ് ഏജൻസി തുടക്കം കുറിക്കുന്നത്. ഇതിന് ആവശ്യമായ ഗതാഗത ശേഷി ഉണ്ടെന്ന് ഉറപ്പാക്കണം. ലോകമെമ്പാടുമുള്ള മുൻനിര ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കാൻ വാക്സിൻ ഡോസുകൾ, സിറിഞ്ചുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവ നൽകാനുള്ള തയ്യാറെടുപ്പിൽ തങ്ങൾക്ക് എല്ലാവരുടേയും സഹകരണവും പിന്തുണയും ആവശ്യമാണെന്ന് യുണിസെഫ് അധികൃതർ അറിയിച്ചു.
കഴിഞ്ഞയാഴ്ച യുണിസെഫും പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷനും (പാഹോ) ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനും (ഐഎടിഎ) രണ്ട് ബില്യൺ ഡോസ് വാക്സിൻ വിതരണത്തിനുള്ള മാർഗനിർദേശങ്ങൾ പ്രധാന വിമാനക്കമ്പനികൾക്ക് നൽകിയിരുന്നു.കൂടാതെ, കടൽ വഴി കടത്താൻ 1 ബില്യൺ സിറിഞ്ചുകൾ ആവശ്യമാണെന്നും അവർ വ്യക്തമാക്കി.
യുണിസെഫിൻ്റെ ചരിത്രത്തിൽ ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലുതും വേഗതയേറിയതുമായ പ്രവർത്തനം ആയിരിക്കുംകോവിഡ്-19 വാക്‌സിനുകളുടെ സംഭരണവും വിതരണവും എന്നാണ് പ്രതീക്ഷിക്കുന്നത്.പിന്നാക്ക രാജ്യങ്ങളെ പിന്തുണയ്ക്കാനായി ഈ വർഷം ജനുവരി മുതൽ 190 ദശലക്ഷം യുഎസ് ഡോളർ വിലമതിക്കുന്ന മാസ്കുകൾ, ഗൗണുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഡയഗ്നോസ്റ്റിക് ടെസ്റ്റ് കിറ്റുകൾ എന്നിവ യുണിസെഫ് വിതരണം ചെയ്തിട്ടുണ്ട്.