പോളിങ് ദിനത്തിൽ ശക്തമായ മഴ
ശക്തമായമഴ തുടരുന്നതിനാൽ എറണാകുളത്തെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ്ഓഫീസർ ടിക്കാറാം മീണ. എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിലവിൽ വോട്ടെടുപ്പ് മാറ്റിവെയ്ക്കേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.എറണാകുളം ജില്ലയിലും കൊച്ചി നഗരത്തിലും ഞായറാഴ്ച രാത്രി മുതൽ കനത്ത മഴയാണ് പെയ്യുന്നത്.
പ്രശ്നങ്ങൾ നേരിടുന്ന ബൂത്തുകളിലും പ്രദേശങ്ങളിലും സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും നിരീക്ഷകരോട് വിവരങ്ങൾ ആരാഞ്ഞിട്ടുണ്ടെന്നും ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു.
മഞ്ചേശ്വരം ഒഴികെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബാക്കി നാല് നിയമസഭ മണ്ഡലങ്ങളിലും ശക്തമായമഴ തുടരുകയാണ്. ശക്തമായ മഴയെ തുടർന്ന് എറണാകുളത്തെ ആറ് ബൂത്തുകൾ നിലവിൽ മാറ്റിസ്ഥാപിച്ചിട്ടുണ്ട്.
മിക്ക ബൂത്തുകളിലും ആദ്യമണിക്കൂറിൽ പോളിങ് മന്ദഗതിയിലുമാണ്. അരൂരിലും കോന്നിയിലും പലബൂത്തുകളിലും വൈദ്യുതിബന്ധം തകരാറിലായെന്നും റിപ്പോർട്ടുകളുണ്ട്.