അമ്പത്തഞ്ച് ലക്ഷം രൂപ ചെലവിൽ ആറടി ഉയരം സ്വന്തമാക്കി യുവാവ്
Height
അവയവമാറ്റ ശസ്ത്രക്രിയ എന്നു കേൾക്കാത്തവർ ഉണ്ടാവില്ല. എന്നാൽ അവയവ നീളംകൂട്ടൽ സർജറി എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടോളൂ. മെഡിക്കൽ ഭാഷയിൽ ലിംപ് ലെങ്ങ്തനിങ്ങ് സർജറി എന്നാണ് ഇത് അറിയപ്പെടുന്നത്.Height
അമേരിക്കൻ സംസ്ഥാനമായ ടെക്സാസിലെ ഡള്ളാസിലാണ് സർജറി നടന്നത്. അൽഫോൻസോ ഫ്ലോറസ് എന്ന 28-കാരനാണ് താൻ കുട്ടിക്കാലം മുതലേ സ്വപ്നം കണ്ടുനടന്ന ഉയരം സ്വന്തമാക്കാൻ അത്യന്തം സാഹസികമായ സർജറിക്ക് തയ്യാറായത്. ഇതുകേട്ട് തീരെ ഉയരം കുറഞ്ഞ ആളായിരുന്നു അൽഫോൻസോ എന്നൊന്നും തെറ്റിദ്ധരിക്കല്ലേ. 5 അടി പതിനൊന്നിഞ്ചിൽ നിന്ന് ആറടി ഒരിഞ്ചിലേക്കാണ് അൽഫോൻസോ വളർന്നത്.അതായത് “നല്ല പൊക്കം” എന്ന് നമ്മളൊക്കെ കരുതുന്ന ഉയരമുള്ളപ്പോൾ തന്നെയാണ് ആറടിയിൽ കൂടുതൽ വേണമെന്ന് അൽഫോൻസോ വാശി പിടിച്ചതും അതിനായി ലക്ഷങ്ങൾ ചെലവുവരുന്ന ശസ്ത്രക്രിയയെ കൂട്ടുപിടിച്ചതും.
വീട്ടുകാരും കൂട്ടുകാരും സർജറിയെ എതിർത്തു. അതുമൂലം ഉണ്ടാകാൻ ഇടയുള്ള അപകടങ്ങളെപ്പറ്റി നിരവധി തവണ മുന്നറിയിപ്പുകൾ നൽകി. എന്നാൽ എല്ലാ എതിർപ്പുകളും തള്ളിയാണ് യുവാവ് ശസ്ത്രക്രിയ നടത്തിയെടുത്തത്. ലാസ് വെഗാസിലെ ലിംപ് പ്ലാസ്റ്റ് എക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. കെവിൻ ദേബിപ്രസാദാണ് സർജറിക്ക് നേതൃത്വം നൽകിയത്. ഓർത്തോപീഡിക് സർജനായ ഡോ. കെവിൻ ഹാർവാഡിൽ നിന്നാണ് ലിംപ് ലെങ്ങ്തനിങ്ങിൽ പരിശീലനം നേടിയത്.
ചെലവ് വളരെ കൂടിയ ഫെമർ ലെങ്ങ്തനിങ്ങ് പ്രൊസീജ്യറിനാണ് അൽഫോൻസോ വിധേയനായതെന്ന് ഡോ ദേബിപ്രസാദിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു. 75000 ഡോളർ മുതൽ 84000 ഡോളർ വരെയാണ് അമേരിക്കയിൽ ഇത്തരം സർജറിക്ക് ചെലവ് വരുന്നത്. അതായത് ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 55 ലക്ഷം രൂപ മുതൽ 61 ലക്ഷം രൂപ വരെ ചെലവാകും. മിനിമലി ഇൻവേസീവ് സർജറിയാണ് ചെയ്യുന്നത്. ഫെമർ(തുടയെല്ല്) അല്ലെങ്കിൽ റ്റിബിയ(ലോവർ ലെഗ് ബോൺ) ആണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നത്.
5 അടി 11 ഇഞ്ച് എന്നത് ഒരുവിധം നല്ല ഉയരമാണ് എന്ന കാര്യം തനിക്കറിയാമെന്നും എന്നാൽ ആറടിയിൽ കൂടുതൽ ഉയരമാണ് താൻ ആഗ്രഹിച്ചതെന്നും അൽഫോൻസോ പറഞ്ഞു. കുട്ടിക്കാലം മുതലേ ആറടിയിൽ കൂടുതൽ ഉയരമുണ്ടാവണം എന്ന് സ്വപ്നം കണ്ടാണ് നടന്നത്. അത് യാഥാർഥ്യമായതിൽ സന്തോഷമുണ്ട്.