ഇന്ന് അന്താരാഷ്ട്ര തേനീച്ച ദിനം: ഇതാ തേനീച്ചകള്‍ക്കായി 124 ഏക്കര്‍ ഫാം നിര്‍മ്മിച്ച ഈ മഹാനടനെ അറിയുക
മെയ് 20 രാജ്യാന്തര തേനീച്ച ദിനം. ഭൂമിയിലെ ഏറ്റവും പ്രാധാന്യമേറിയ ജീവികളായി തേനീച്ചകളെ പ്രഖ്യാപിച്ചത് ദി എര്ത്ത് വാച്ച് ഇന്സ്റ്റിറ്റ്യൂട്ടാണ്. ലണ്ടനിലെ റോയല് ജ്യോഗ്രഫിക് സൊസൈറ്റിയുടെ സമ്മേളനത്തില് വച്ചായിരുന്നു അത്. കാരണം മറ്റൊന്നുമല്ല, മനുഷ്യരാശിയെ അന്നമൂട്ടുന്ന കൃഷിയുടെ 85 ശതമാനവും തേനീച്ചകളെ ആശ്രയിച്ചാണ് നടക്കുന്നത്. തേനീച്ചകളുള്പ്പെടെയുള്ള ജീവികളുടെ സഹായത്താലാണ് ഒട്ടേറെ കാര്ഷികവിളകളില് പരാഗണവും പ്രത്യുൽപാദനവും നടക്കുന്നത്.
‘ഭൂമിയില് നിന്നും തേനീച്ചകള് അപ്രത്യക്ഷമായാല് മനുഷ്യര്ക്ക് ഭൂമിയില് നാല് വര്ഷം കൂടിയേ ആയുസുണ്ടാവുകയുള്ളൂ’, ആല്ബര്ട്ട് ഐൻസ്റ്റൈൻ പറഞ്ഞതാണ് ഈ വാക്കുകള്‍ എന്ന രീതിയില്‍ ഇത് പ്രചരിച്ചു. സത്യത്തില്‍ അദ്ദേഹം ഇത് പറഞ്ഞോ ഇല്ലയോ എന്നത് ഒരു തര്‍ക്കവിഷയമാണ്. എന്നാല്‍ അദ്ദേഹം പറഞ്ഞത് 90% സത്യമാണ് താനും. അത്രയ്ക്കും പ്രധാനപ്പെട്ട ജീവിയാണ് തേനീച്ചകള്‍.
തേനീച്ചകളെ സംരക്ഷിക്കേണ്ട പ്രാധാന്യം മനസിലാക്കി അത് പ്രാവര്‍ത്തികമാക്കിയ ഹോളിവുഡ് നടനാണ് മോര്‍ഗന്‍ ഫ്രീമാന്‍. 2014 തൊട്ട് തേനീച്ചകളെ വളര്‍ത്തുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം തന്‍റെ മിസിസിപ്പിയിലുള്ള 124 ഏക്കര്‍ ഫാം തേനീച്ച വളര്‍ത്തലിനായി പൂര്‍ണ്ണമായും സജ്ജമാക്കി.
“തേനീച്ചകളെ തിരിച്ചു നമ്മുടെ ഭൂമിയിലേക്ക് കൊണ്ടുവരേണ്ട ആവശ്യകത നമ്മള്‍ മനസിലാക്കണം. ഭൂമിയുടെ നിലനില്‍പ്പിനും കൃഷിയുടെ ആണിക്കല്ലും അവരാണ്’, മോര്‍ഗന്‍ ഫ്രീമാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
അദ്ദേഹം തന്‍റെ ഫാമില്‍ തേനീച്ചകള്‍ക്കായി പുഷ്പ വൃക്ഷമായ മഗ്നോലിയ മരവും, ലാവണ്ടര്‍, ക്ലോവര്‍ എന്നീ ചെടികളും വലിയ രീതിയില്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ എന്നും തേനീച്ചകള്‍ക്ക് പഞ്ചസാരയും വെള്ളവും അദ്ദേഹം നല്‍കുന്നുണ്ട്. തേനീച്ചകളെ വളര്‍ത്തുക മാത്രമാണ് ലക്ഷ്യമെന്നും അവയുടെ തേന്‍ ശേഖരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവയുടെ അടുത്ത് പോകാന്‍ തൊപ്പിയോ കോട്ടോ ധരിക്കാറില്ലെന്നും അവ അദ്ദേഹത്തെ ഇത് വരെ കുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആപ്പിൾ, ബദാം, ഉള്ളി, ബ്ലൂബെറി, വെള്ളരി, സ്‌ട്രോബറി, മത്തൻ, മാമ്പഴം, റംബൂട്ടാൻ, കിവി, പ്ലം, പേരയ്ക്ക, മാതളനാരങ്ങ, വെണ്ടയ്ക്ക, കശുവണ്ടി, പാഷൻ ഫ്രൂട്ട്, പലയിനം ബീൻസ്, ചെറി, സീതപ്പഴം, കാപ്പി, വാൽനട്ട്, പരുത്തി, ലിച്ചി, സൂര്യകാന്തി, നാരങ്ങ, അത്തിപ്പഴം, കാരറ്റ്, മുന്തിരി, പപ്പായ, തക്കാളി തുടങ്ങി 400-ഓളം വിളകൾക്ക് പരാഗണം നടക്കണമെങ്കിൽ തേനീച്ച തന്നെ വേണമെന്നാണ് പല പഠനങ്ങളും കാണിക്കുന്നത്.