ദേശീയപാതാ വികസനത്തിൽ കടുത്ത അവഗണനയാണ് കേരളത്തോട് കേന്ദ്രം കാണിക്കുന്നത്: മന്ത്രി ജി സുധാകരൻ
അഴിമതിക്കെതിരായ ശക്തമായ പോരാട്ടമാണ് ജി.സുധാകരൻ എന്ന മന്ത്രിയെ ജനസമ്മതനാക്കുന്നത്. മുഖം നോക്കാതെ നടപടി എടുക്കുന്ന, കൃത്യനിർവഹണത്തിൽ വിട്ടുവീഴ്ച്ചകളില്ലാത്ത മന്ത്രി. നയങ്ങൾക്കെതിരായി പ്രവർത്തിച്ച ഉയർന്ന ഉദ്യോഗസ്ഥർ പോലും ഇദ്ദേഹത്തിന്റെ നടപടികൾക്ക് വിധേയരാവുന്നു.
മന്ത്രി ജി സുധാകരനുമായുള്ള അഭിമുഖം:
മുഖം നോക്കാതെ നടപടി
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രജിസ്ട്രേഷന് വകുപ്പിലെ രണ്ടാമത്തെ ആളെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കുന്നത്. സര്‍വ്വീസില്‍ നിന്നും പുറത്താക്കുന്നതിന് സര്‍ക്കാരിന് മടിയൊന്നുമില്ല. ഇതൊരു സന്ദേശമാണ്. ഈ സന്ദേശം ഉള്‍കൊള്ളാന്‍ കഴിയുന്ന ആളുകളാണ് മഹാഭൂരിപക്ഷം ജീവനക്കാരും. എന്നാല്‍, ഇതൊന്നും ഉള്‍കൊള്ളാത്ത അപൂര്‍വ്വം ചില ഉദ്യോഗസ്ഥരെയും കാണാം. അവര്‍ക്കെതിരെ നടപടി എടുത്ത് വരികയാണ്. എല്ലാ ഉദ്യോഗസ്ഥരും അവരവരുടെ വകുപ്പുകളിലെ നിയമങ്ങളും ചട്ടങ്ങളും പഠിച്ച് മനസ്സിലാക്കി പ്രവര്‍ത്തിക്കണം. രജിസ്ട്രേഷന് വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരവധി പരിഷ്കാരങ്ങളും നടപടികളും എടുത്ത് ജനസൗഹൃദമാക്കുകയാണ്. പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയര്‍ മുതലുള്ള ഉദ്യോഗസ്ഥരെ പോലും സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചതിന് നടപടിക്ക് വിധേയരാക്കിയിട്ടുണ്ട്.
ദേശീയപാതാ വികസനം
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ദേശീയപാത 66ല്‍ നാല് വരി പാത നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. എന്നിട്ടും 1 കി.മീ റോഡ് പോലും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍മ്മിക്കാന്‍ തയ്യാറായിട്ടില്ല. ഭൂമിവിലയുടെ കാര്യത്തില്‍ 25% സംസ്ഥാനം വഹിക്കണം എന്ന് ബ്രിട്ടീഷുകാരുടെ കാലത്ത് പോലും പ്രവിശ്യകള്‍ നിര്‍ബന്ധിച്ചിരുന്നില്ല. ഇപ്പോള്‍ 25% സംസ്ഥാനം വഹിക്കണമെന്നും നിര്‍ബന്ധിക്കുന്നു.ദേശീയപാത അത്യാവശ്യമായതിനാല്‍ 25% നല്കാന് തീരുമാനിക്കുകയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെ ഈ കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച തുടര്‍ തീരുമാനം കേന്ദ്രത്തില്‍ നിന്നും കാത്തിരിക്കുകയാണ്. ദേശിയപാതാ വികസനത്തിൽ കടുത്ത അവഗണനയാണ് കേരളത്തോട് കേന്ദ്രം കാണിക്കുന്നത്.
തമ്മിൽ കുത്തുന്ന പുതുതലമുറയുടെ രാഷ്ട്രീയം
ഇടതുപക്ഷമാണെന്ന് പറയുകയും വലതുപക്ഷത്തിന്റെ ഏറ്റവും നിന്ദ്യമായ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രവണതയാണ് അക്രമകാരികളായ ഏതാനും പേർ എസ്എഫ്ഐയുടെ പേരില്‍ യൂണിവേഴ്സിറ്റി കോളേജില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നത്. ഈ പ്രവണത ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായി കാണുന്നു. ഇടതുപക്ഷമാണെന്ന് പറയുക, ഇടതുപക്ഷ കൊടി പിടിക്കുക,വലതുപക്ഷത്തേക്കാള്‍ മോശമായി പ്രവര്‍ത്തിക്കുക. ഇടതുപക്ഷ, വലതുപക്ഷ വ്യത്യാസം ഇല്ലാതാക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. ഇവരുടെ പ്രതിനിധികളാണ് യൂണിവേഴ്സിറ്റി കോളേജില്‍ അക്രമം നടത്തിയത്. ഇത് തുടച്ചു നീക്കേണ്ട സമയമാണ്. അതിന് കര്‍ശനമായ പരിശോധനകളും ശുദ്ധീകരണവും എല്ലായിടത്തും ആവശ്യമാണ്.
സമൂഹത്തിന്റെ എല്ലാ മേഖലയിലും ഇത്തരക്കാര്‍ കടന്നുകൂടിയിട്ടുണ്ട്. ആയിരക്കണക്കിന് ധീരന്മാര് ചോരയും ജീവനും നല്കിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഏതാനും അക്രമികള്‍ക്കു വേണ്ടി സമര്‍പ്പിക്കാനുള്ളതല്ല. അത് ലോകത്തെമ്പാടുമുള്ള രക്തസാക്ഷികള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള പ്രസ്ഥാനമാണ്.
അതിനാലാണ് വിശ്വോത്തര സാഹിത്യകാരന്മാരായ മയക്കോവിസ്കിയും മാക്സിം ഗോര്‍ക്കിയും പാബ്ളോ നെരൂദയും വയലാറും ലോകോത്തര നടന് ചാര്‍ളി ചാപ്ലിനും അടക്കമുള്ള ആളുകള്‍ സ്ഥിതി സമത്വവാദമായ കമ്മ്യൂണിസ്റ്റ് ആശയത്തെ ഹൃദയത്തോട് ചേര്‍ത്തുവച്ചത്. അത് ഏതാനും അജ്ഞാനികളായ അക്രമികള്‍ക്ക് സ്വന്തം സഖാവിന്റെ ചങ്കിലെ ചോര വീഴ്ത്താനുള്ളതല്ല.
ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധങ്ങളും നിലപാടുമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ എസ്.എഫ്.ഐയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നവര്‍ ഫാസിസ്റ്റുകളാണ്. അക്രമത്തോടുള്ള സഹതാപമല്ല അക്രമികളാല്‍ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ പ്രസ്ഥാനമായ എസ്.എഫ്.ഐയുടെ അവസാന വേരും പറിക്കണമെന്ന ദുരാഗ്രഹമാണ്. ചരിത്രം അത് സമ്മതിക്കില്ല.
സമ്പത്തിന്റെ ക്യാബിനറ്റ് റാങ്ക് പദവി ആവശ്യമായിരുന്നോ?
തീർച്ചയായും ആവശ്യമായതിനാലാണ് മന്ത്രിസഭായോഗത്തിൽ അതൊരു അജണ്ടയായിത്തന്നെ വന്നത്. ഐഎഎസ് ഉദ്യോഗസ്ഥർക്കു പറ്റാത്ത് പല കാര്യങ്ങളും ഒരു ജനപ്രതിനിധിക്ക് ചെയ്യാൻ സാധിക്കും. സിവിൽ സർവീസുകാർ മാത്രം വിചാരിച്ചാൽ കേന്ദ്രത്തിൽ കാര്യങ്ങൾ നടക്കില്ല. അങ്ങനെയായിരുന്നെങ്കിൽ നാട് എന്നേ നന്നായേനെ…
- ചിത്രങ്ങൾ മന്ത്രിയുടെ ഫേസ് ബുക്ക് പേജിൽ നിന്ന്