കോവിഡ്-19 ജൈവായുധമോ? വിദഗ്ധയുടെ മറുപടി
കോവിഡ് -19 വൈറസ് ചൈന തങ്ങളുടെ ലബോറട്ടറിയിൽ
വളർത്തിയെടുത്ത ജൈവായുധമാണെന്നും അത് അബദ്ധത്തിൽ അവിടെ നിന്ന് പുറത്തെത്തിയതാണെന്നും അമേരിക്കയാണ് ആദ്യം ആരോപണം ഉന്നയിക്കുന്നത്. അതിന് തിരിച്ചടി നല്കി ഉടൻ തന്നെ ചൈന രംഗത്തെത്തി.
കൊറോണ വൈറസിനെ അമേരിക്ക തങ്ങളുടെ ലബോറട്ടറിയിൽ വളർത്തിയെടുത്തതാണെന്നും വുഹാനിൽ ഈ വർഷം ഒക്ടോബറിൽ നടന്ന സൈനിക ഗെയിംസിനിടയിൽ വെച്ച് അമേരിക്കൻ സൈനികർ അത് തങ്ങളുടെ രാജ്യത്ത് റിലീസ് ചെയ്തതാണെന്നും ചൈന തിരിച്ചടിച്ചു.
എന്തായാലും രണ്ട് ഗൂഢാലോചനാ സിദ്ധാന്തങ്ങളും ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇത്തരം കോൺസ്പിറസി തിയറികൾ എത്രമാത്രം വസ്തുതാപരമാണ്? ലോകമെങ്ങും മരണം വിതച്ച് അതിവേഗം പടർന്നു പിടിക്കുന്ന കോവിഡ് -19, ഒരു ജൈവായുധമായി ഉപയോഗിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയോ ചൈനയോ തങ്ങളുടെ വൈറോളജി ലാബുകളിൽ വളർത്തിയെടുത്ത “മോഡിഫൈഡ് ” വൈറസ് ആണോ? കേന്ദ്ര സർക്കാറിന് കീഴിലുള്ള സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ട്രാൻസ്ലാഷണൽ ഹെൽത്ത് സയൻസ് & ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്ററും ക്ലിനിക്കൽ സയൻ്റിസ്റ്റുമായ ഡോ. ഗഗൻദീപ് കാങ്ങ് മറുപടി പറയുന്നു. നെയ്ച്ചർ ഇന്ത്യ ചീഫ് എഡിറ്റർ ശുഭ്ര പ്രിയദർശിനി മോഡറേറ്റ് ചെയ്ത ഒരു ചർച്ചയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അവർ നല്കിയ മറുപടിയാണിത്.
Scroll.in പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ പ്രസക്തഭാഗത്തിൻ്റെ സ്വതന്ത്ര പരിഭാഷ
ഇത്തരം കോൺസ്പിറസി തിയറികൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്ന് പുറത്തുചാടിയതാണ് കോവിഡ് -19 എന്ന് ഒരു കൂട്ടർ പറയുന്നു. മറ്റൊരു തിയറി പ്രകാരം ഈ വൈറസിനെ അമേരിക്ക ചൈനയിൽ തുറന്നു വിട്ടതാണ്. വുഹാനിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന സൈനിക ഗെയിംസിനിടയിലാണ് അമേരിക്ക ഈ പണി ചെയ്തത്. ഒരു കാര്യം തീർച്ചയാണ് – പ്രഗത്ഭരായ ശാസ്ത്രജ്ഞരാണ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലുള്ളത്.
വളരെ മികച്ച രീതിയിൽ സ്വന്തം ജോലി നിർവഹിക്കുന്നവർ. ലാബിൽ നിന്ന് അബദ്ധത്തിൽ വൈറസ് പുറത്തെത്തി എന്ന ആരോപണം അത്രകണ്ട് വിശ്വസനീയമല്ല. ലോകത്ത് വൈറസുകളെപ്പറ്റിയുള്ള പഠനത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം ഇതേപ്പറ്റി ഒട്ടേറെ സീക്വൻസിങ്ങ് പഠനങ്ങൾ നടക്കുന്നുണ്ട് എന്നതാണ്. വിദഗ്ധരുടെ ഒട്ടേറെ അപഗ്രഥനങ്ങളും ലഭ്യമാണ്. ഒരു വൈറസിനെ മോഡിഫൈ ചെയ്താൽ അത് കൃത്യമായി കണ്ടെത്താൻവൈറോളജിസ്റ്റുകൾക്കാവും. മോഡിഫിക്കേഷൻ നടന്നാൽ അതിനുള്ള തെളിവുകളും നമുക്ക് ലഭ്യമാകും.
കോവിഡ് -19 വൈറസിനെപ്പറ്റി പഠനം നടത്തിയവർ അതിനെ ഒരു മോഡിഫൈഡ് വൈറസ് ആയി കരുതുന്നില്ല എന്നത് ശ്രദ്ധേയമാണ്. മറ്റ് RNA വൈറസുകളെ പോലെ കാലക്രമേണ പരിണാമം സംഭവിച്ചുണ്ടായവയാണ് കൊറോണ വൈറസും. മൃഗങ്ങളിൽ കാണപ്പെടുന്ന വൈറസുമായി ഇവയെ ജനിറ്റിക്കലി ലിങ്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. മറിച്ച് ‘ എഞ്ചിനീയേഡ് വൈറസ് ‘ ആണ് എന്നതിന് ഒരു തെളിവുമില്ല. അത് കേവലമായ ഒരു ആരോപണം മാത്രമാണ്. ലോകത്തെ പ്രമുഖ വൈറോളജി ലാബുകളിലെ വൈറോളജിസ്റ്റുകളുടെ ഇതുവരെയുള്ള നിഗമന പ്രകാരം ലബോറട്ടറിയിൽ വളർത്തിയെടുത്ത, മോഡിഫൈഡ് വൈറസ് അല്ല കൊറോണ വൈറസ്. ഇതൊരു ജൈവായുധമാണ് എന്ന ആരോപണത്തിന് യാതൊരു തെളിവുമില്ല.