മുപ്പതിനായിരം കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി ജെഫ് ബെസോസിന്‍റെ മുന്‍ ഭാര്യ
Mackenzie Scott
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ മുൻ ഭാര്യ മക്കെൻസി സ്കോട്ട് നാലുമാസത്തിനിടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകിയത് 420 കോടി ഡോളർ (ഏകദേശം മുപ്പതിനായിരം കോടി രൂപ).
“എനിക്ക് പങ്കുവെക്കാൻ ആവശ്യത്തിലേറെ പണമുണ്ട്, അത് ഞാൻ പാവപ്പെട്ടവർക്കും കഷ്ടത അനുഭവിക്കുന്നവർക്കും നൽകുന്നു’’ -പാവപ്പെട്ടവരെ സഹായിക്കാൻ സമ്പന്നരുടെ കൂട്ടായ്മ നടത്തിയ പ്രതിജ്ഞയിൽ സ്കോട്ട് എഴുതി. മഹാമാരിക്കാലത്ത് കഷ്ടപ്പെടുന്ന അമേരിക്കക്കാരെ സഹായിക്കാൻ ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു.
സമ്പന്നരുടെ പട്ടികയിൽ ലോകത്ത് പതിനെട്ടാംസ്ഥാനത്തുള്ള മക്കെൻസി സ്കോട്ട് വിവിധ സംഘടനകൾ വഴി പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനും ദുരിതാശ്വാസ ഫണ്ടിലേക്കുമാണ് തുക നൽകിയത്.
2330 കോടി ഡോളറായിരുന്ന മക്കെൻസി സ്കോട്ടിന്റെ വാർഷികവരുമാനം ഈവർഷം 6070 കോടി ഡോളറായി ഉയർന്നിരുന്നു. എന്നാൽ, അതിൽ ഭൂരിഭാഗവും അവർ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മാറ്റിവെച്ചതായി അറിയിച്ചിട്ടുണ്ട്.
ലോക്ക്ഡൌണ്‍ കാലത്ത് സാമ്പത്തിക നഷ്ടം അനുഭവിക്കുന്ന ആളുകളെ പിന്തുണയ്ക്കുന്ന 384 സംഘടനകളെ തിരിച്ചറിയാൻ സഹായിക്കുന്ന ഉപദേശക സംഘത്തെ താൻ നിയോഗിച്ചിട്ടുണ്ടെന്നു മക്കന്‍സി സ്കോട്ട് പറഞ്ഞു.
പട്ടിണി, ദാരിദ്ര്യം, വംശീയ അസമത്വം എന്നിവ നേരിടാൻ പ്രവർത്തിക്കുന്ന സംഘടനകൾക്ക് പ്രത്യേക ശ്രദ്ധ നൽകിയതായി സ്കോട്ട് അഭിപ്രായപ്പെട്ടു.