കന്നുകാലി കശാപ്പിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി കർണാടകം
cattle slaughter
കർണാടകത്തിൽ 13 വയസ്സിന് മുകളിൽ പ്രായമുള്ള എരുമ ഒഴികെ മറ്റ് കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് സമ്പൂർണമായ നിരോധനം ഏർപ്പെടുത്തി. കർണാടക പ്രിവൻഷൻ ഓഫ് സ്ലോട്ടർ ആൻ്റ് പ്രിസർവേഷൻ ഓഫ് കേറ്റിൽ ഓർഡിനൻസ് 2020-ന് ഗവർണറുടെ അനുമതി ലഭിച്ചതോടെ നിരോധനം പ്രാബല്യത്തിൽ വന്നു. 13 വയസ്സിന് മുകളിൽ പ്രായമുള്ള എരുമയൊഴികെ മറ്റൊരു മൃഗത്തെയും കശാപ്പ് ചെയ്യാൻ ഓർഡിനൻസ് അനുവദിക്കുന്നില്ല. കന്നുകാലിഹത്യാ നിരോധന നിയമത്തിന് ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗീകാരം നേടാനാകാതെവന്ന സാഹചര്യത്തിലാണ് ഓർഡിനൻസ് ഇറക്കാൻ സർക്കാർ തീരുമാനമെടുത്തത്.cattle slaughter
പശു, പശുക്കിടാവ്, കാള, മൂരി, പതിമൂന്ന് വയസ്സിന് താഴെ പ്രായമുള്ള എരുമ തുടങ്ങി എല്ലാ മൃഗങ്ങളും “കന്നുകാലി” എന്നതിൻ്റെ നിർവചനത്തിൽ ഉൾപ്പെടും. കന്നുകാലികളുടെ ഏതു രൂപത്തിലുള്ള മാംസവും “ബീഫ്” എന്നതിൻ്റെ നിർവചനത്തിൽ ഉൾപ്പെടും.
ഗോഹത്യയ്ക്കെതിരെ നിരവധി സംസ്ഥാനങ്ങളിൽ നിരോധനം നിലനിൽക്കുന്നുണ്ടെങ്കിലും എരുമയെ നിർവചനത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. 13 വയസ്സിൽ താഴെ പ്രായമുള്ള എരുമകളെ കൂടി ഉൾപ്പെടുത്തിയാണ് കർണാടകത്തിലെ നിയമനിർമാണം എന്നത് ശ്രദ്ധേയമാണ്. കശാപ്പിനായി സംസ്ഥാനത്തിനകത്തു മാത്രമല്ല, പുറത്തേക്കും കന്നുകാലികളെ
കടത്തുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. സംശയം തോന്നുന്നപക്ഷം, സബ് ഇൻസ്പെക്ടർ റാങ്കിന് മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് സംഭവസ്ഥലം സന്ദർശിക്കാനും കുറ്റാരോപിതർക്ക് എതിരെ നടപടിയെടുക്കാനും അവകാശം നൽകുന്ന വിധത്തിലാണ് നിയമനിർമാണം.