Movie prime

കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ; കൂടുതല്‍ വാക്‌സിനുകള്‍ 

 

അടിയന്തിര കോവിഡ് പ്രതിരോധ പാക്കേജി (ഇ.സി.പി.ആര്‍)ന് കീഴില്‍ കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. രണ്ടാം കോവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി 267.35 കോടി രൂപ നേരത്തെ അനുവദിച്ചതിന് പുറമെയാണ് അടിയന്തിര ആവശ്യങ്ങള്‍ക്കായി ജില്ലകള്‍ക്ക് ഒരു കോടി രൂപ കൂടി അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് കേരളം സന്ദര്‍ശിക്കുകയും കോവിഡ് പ്രതിരോധം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് കേന്ദ്ര മന്ത്രി പ്രഖ്യാപനം നടത്തിയത്.

ഓരോ ജില്ലയ്ക്കും അവരുടെ മെഡിക്കല്‍ പൂള്‍ സൃഷ്ടിക്കുന്നതിനാണ് ഒരു കോടി രൂപ വീതം അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ ആശുപത്രികളില്‍ പീഡിയാട്രിക് ഐ.സി.യുകള്‍ രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കോവിഡിനെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തിന്റെ ആരോഗ്യ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചമാക്കുന്നതിനും രണ്ടാം അടിയന്തിര കോവിഡ് പ്രതിരോധ പാക്കേജില്‍ 267.35 കോടി രൂപ അനുവദിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ രൂക്ഷമാകുന്ന കോവിഡ് സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനായി ഇന്ന് തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന മുഖ്യമന്ത്രിയൂം ആരോഗ്യമന്ത്രിയുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി. കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് അവലോകന യോഗത്തില്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുന്നതുള്‍പ്പെടെ കേന്ദ്രത്തില്‍ നിന്നും സാദ്ധ്യമായ എല്ലാ സഹായവും കേന്ദ്ര മന്ത്രി സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തു. കേരളത്തിലെ എല്ലാ ജില്ലകളിലും ടെലിമെഡിസിന്റെ മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതും കേന്ദ്രം ഉറപ്പാക്കും. കുട്ടികളുടെ ആരോഗ്യത്തിന് മുന്‍ഗണ നല്‍കികൊണ്ട് എല്ലാ ജില്ലാ ആശുപത്രികളിലൂം 10 കിലോ ലിറ്റര്‍ ദ്രവീകൃത ഓക്‌സിജന്‍ സംഭരണ ടാങ്ക് സൗകര്യത്തോടെ പീഡിയാട്രിക് ഐ.സി.യു സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഓണം ആഘോഷിക്കുന്ന വേളയില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മാണ്ഡവ്യ അഭ്യര്‍ത്ഥിച്ചു. അതിനുശേഷം ഡല്‍ഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് മാണ്ഡവ്യ തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ സന്ദര്‍ശിക്കുകയും അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു.