Movie prime

ഓണക്കോടികൾ അമേരിക്കയിലേക്ക്

 
ബാലരാമപുരം കൈത്തറിക്ക് കൈത്താങ്ങായി അമേരിക്കൻ മലയാളികൾ 
 

കൊവിഡ് കാരണം ദുരിതത്തിലായ ബാലരാമപുരത്ത് കൈത്തറി വ്യവസായത്തെ പ്രതിസന്ധയിൽ നിന്നും കരയറ്റുന്നതിന് വേണ്ടി ഇത്തവണത്തെ സിസ്സയുടെ ആഭിമുഖ്യത്തിൽ  ഓണക്കാലത്ത് ബാലരാമപുരം കൈത്തറി ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റി അയക്കാൻ തീരുമാനിച്ചു. 

ലോകം മുഴുവൻ  കൊവിഡിന്റെ ആഘാതം സംഭവിച്ചപ്പോൾ അതിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് പരമ്പരാഗത വ്യവസായത്തിനാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.  ഈ അവസരത്തിൽ പാരമ്പര്യത്തെ  മുറുകെ പിടിച്ച് കൊണ്ട് മുന്നോട്ടു പോകുന്ന ബാലരാമപുരം കൈത്തറി വ്യവസായത്തെ സംരക്ഷിക്കാൻ  സഹായം നൽകേണ്ടത്  അത്യാവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അതിന് വേണ്ടി ലോക മലയാളികൾ  മുൻകൈയെടുക്കണമെന്നും സിസ്സയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലരാമപുരം കൈത്തറിയെ സഹായിക്കുന്നതിന് വേണ്ടി വിദേശ ഇന്ത്യക്കാരുമായി നടത്തിയ ആശയവിനിമയത്തിൽ  കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കേരളത്തെ സംബന്ധിച്ച് ആയുർവേദം, കൈത്തറി, കരകൗശലങ്ങൾ തുടങ്ങിയ ഹരിതവ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട കാലഘട്ടം കൂടിയാണ്, മന്ത്രി അഭിപ്രായപ്പെട്ടു 

കേന്ദ്ര സഹ മന്ത്രിയുടെ ആഹ്വാനത്തോട്  അനുഭാവ പൂർവ്വമായ പ്രതികരണമാണ് വിദേശ ഇന്ത്യക്കാരിൽ നിന്നും ഉണ്ടായത്. അമേരിക്ക നിലവിൽ  കൊവിഡ് പ്രതിസന്ധിയിൽ നിന്നും മുക്തമാകുകയാണ്. അതിനാൽ ഇത്തവണ ആളുകൾ കൂട്ടം  കൂടിയുള്ള ഓണാഘോഷങ്ങൾ  നടക്കുമെന്നാണ് പ്രതീക്ഷയെന്നും. അത് കൊണ്ട് കേരള ജനതയെ സഹായിക്കുന്നതിന് വേണ്ടി ഇവിടെ നിന്നുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ തയ്യാറാണെന്നും വിവിധ സംഘടന പ്രതിനിധികൾ യോഗത്തെ അറിയിച്ചു. 

ബാലരാമപുരത്ത് കെട്ടി കിടക്കുന്ന മുഴുവൻ കൈത്തറി ഉൽപ്പന്നങ്ങളും വാങ്ങാൻ അമേരിക്കൻ മലയാളികൾ  സന്നദ്ധത അറിയിച്ചു.   ഏകദേശം 20000 അധികം ഉൽപ്പന്നങ്ങൾ ചെറുകിട നെയ്ത്തുകാരിൽ നിന്നു തന്നെ നേരിട്ട്  സംരംഭിച്ച് അമേരിക്കയിൽ എത്തിക്കാനാണ് സിസ്സ പദ്ധതിയിടുന്നത്. ജൂലൈ ആദ്യ വാരത്തോടെ ബാലരാമപുരത്ത് നിന്നുള്ള കൈത്തറി ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റിയക്കുമെന്നും നാല് ഘട്ടങ്ങളിലായി ഏകദേശം 3 കോടി രൂപ വിലവരുന്ന  കൈത്തറി തുണികളാണ്  അമേരിക്കയിലേക്ക് കയറ്റിയക്കുകയെന്ന് ഇതിന് മുൻകൈയുടുത്ത സിസ്സ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ അറിയിച്ചു. 

ഓണക്കാലത്താണ് കൈത്തറിയുടെ 80% ഉൽപ്പന്നങ്ങളുടേയും വിൽപ്പന നടക്കുന്നത്. കഴിഞ്ഞ വർഷം ഓണക്കാലം നഷ്ടപ്പെട്ടു.  ഈ വർഷവും ഓണവിപണി ഉണ്ടാകുമെന്ന് ഉറപ്പില്ല. അതിനാൽ വലിയ നഷ്ടം ഉണ്ടാകുകയും ചെയ്യും. അത് കൊണ്ടാണ് രാജ്യാന്തര തലത്തിൽ വിപണി കണ്ടെത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് സിസ്സ പ്രസിഡന്റ് ഡോ. ജി.ജി ഗംഗാധരൻ പറഞ്ഞു. 

ബാലരാമപുരത്തെ കൈത്തറി മേഖയുടെ ഉത്തേജകത്തിനായി സിസ്സ നടത്തി വരുന്ന പദ്ധതികളിൽ ഒന്നായാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. ഇതോടൊപ്പം സെപ്തംബർ 1ന് തന്നെ ബാലരാമപുരം കൈത്തറിയുടെ ലോക വിപണനത്തിന് വേണ്ടി ഇ കൊമേഴ്സ് സൈറ്റും ആരംഭിക്കും.
ഇത് കൂടാതം സിസ്സയുടെ നേതൃത്വത്തിൽ നബാർഡിന്റെ സഹായത്തോടെ  നെയ്ത്തുകാർ അംഗങ്ങളായുള്ള ഒരു കമ്പിനിയും ഉടൻ നിലവിൽ വരുകയും ചെയ്യും.