കോടതിവിധി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന പൊലീസുകാർ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് മദ്രാസ് ഹൈക്കോടതി
Madras High court
തർക്കവസ്തു പരിശോധനാ കേസിൽ കോടതി വിധി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ച് മദ്രാസ് ഹൈക്കോടതി. ഉദ്യോഗസ്ഥർ ആ സ്ഥാനത്തിരിക്കാൻ അർഹരല്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. Madras High court
കോടതി വിധിയുടെ ഗൗരവം അതേപടി ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ചുമതലപ്പെട്ടവരാണ് പൊലീസ് ഉദ്യോഗസ്ഥർ. അത് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയാൽ അത്തരം ഉദ്യോഗസ്ഥർക്ക് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല, പൊലീസ് പോലെ കർക്കശമായ അച്ചടക്കം പാലിക്കേണ്ട ജോലികളിൽ പ്രത്യേകിച്ചും.
ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വസ്തു അളക്കാനും മറ്റുമായി പോയ അഡ്വക്കറ്റ് കമ്മിഷണറെ അതിനനുവദിക്കാതെ കൃത്യനിർവഹണത്തിൽ തടസ്സപ്പെടുത്തിയ കേസിലാണ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം സംബന്ധിച്ച് കോടതി നിർണായകമായ നിരീക്ഷണങ്ങൾ നടത്തിയത്. പൊലീസ് സംരക്ഷണത്തിലാണ് അഡ്വക്കറ്റ് കമ്മിഷണർ അളവെടുപ്പിന് പോയത്. എന്നാൽ നായ്ക്കളെ അഴിച്ചുവിട്ട ഭൂവുടമ അധികൃതരെ വിരട്ടി ഓടിക്കുകയായിരുന്നു.
കോടതി ഉത്തരവ് നടപ്പിലാക്കാൻ ചുമതലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ജോലി നിർവഹണത്തിൽ വലിയ വീഴ്ചയാണ് വരുത്തിയതെന്ന് കോടതി പറഞ്ഞു. വസ്തുവിൽ പ്രവേശിച്ച് തൻ്റെ ജോലി യഥാവിധി നിർവഹിക്കാൻ മതിയായ സംരക്ഷണം നൽകാൻ ഉദ്യോഗസ്ഥർക്ക് കഴിയേണ്ടതായിരുന്നു. എന്തുകൊണ്ട് അതിന് കഴിയാതെ പോയി എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. നായ്ക്കളെ അഴിച്ചുവിട്ടെങ്കിൽ അവയെ നിയന്ത്രിക്കാനും അഴിച്ചു വിട്ടവർക്കെതിരെ നടപടിയെടുക്കാനും ഉത്തരവാദിത്തമുള്ളവരാണ് പൊലീസുകാർ. അതിനവർക്ക് കഴിയാതെ പോയെങ്കിൽ സ്വന്തം ജോലി ശരിയായ രീതിയിൽ നിർവഹിക്കാനുള്ള കഴിവില്ലായ്മയാണ് കാണിക്കുന്നത്.
48 മണിക്കൂറിനുള്ളിൽ അഡ്വക്കറ്റ് കമ്മിഷണർ തർക്ക വസ്തുവിൽ പ്രവേശിപ്പിച്ച് ഭൂമിയളവ് ഉൾപ്പെടെയുളള നിയമപരമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കോടതി ഉത്തരവിട്ടു. അദ്ദേഹത്തിന് ആവശ്യമായ സംരക്ഷണം നൽകാൻ പൊലീസിനും നിർദേശം നൽകി.