ശ്രീരാമൻ ഹിന്ദുക്കളുടെ ഹൃദയത്തോട് ചേർന്നുനില്ക്കുന്ന വികാരമാണെന്ന് മദ്രാസ് ഹൈക്കോടതി
Madras Highcourt
ഹിന്ദുക്കളുടെ ഹൃദയത്തോട് അടുത്തു നില്ക്കുന്നതാണ് ശ്രീരാമനെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് മധുരയിലും പരിസര പ്രദേശങ്ങളിലും കാമ്പെയ്ൻ നടത്താൻ അനുവദിക്കണം എന്ന ആവശ്യം നിരാകരിച്ച മധുര അസിസ്റ്റൻ്റ് പൊലീസ് കമ്മിഷണറുടെ (എ സി പി) നടപടി ചോദ്യം ചെയ്ത് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് വേണ്ടി എൻ സെൽവകുമാർ എന്നയാൾ നല്കിയ ഹർജി പരിഗണിക്കവേ ജസ്റ്റിസ് ആർ ഹേമലത ഉൾപ്പെട്ട ബെഞ്ചാണ് ഇത്തരം ഒരു നിരീക്ഷണം നടത്തിയത്. Madras Highcourt
അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഒരു പ്രചരണ കാമ്പെയ്നായി അനുവാദം നൽകണം എന്ന ആവശ്യം ഉന്നയിച്ച് ഹർജിക്കാരൻ മധുര സിറ്റി അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണറെ സമീപിച്ചിരുന്നു. മധുരയിലും പരിസര പ്രദേശങ്ങളിലുമായി വാഹന പ്രചരണം നടത്തുകയായിരുന്നു ഹർജിക്കാരുടെ ഉദ്ദേശ്യം. എന്നാൽ കോവിഡ് 19 സാഹചര്യവും മറ്റ് ക്രമസമാധാന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മധുര സിറ്റി അസിസ്റ്റൻ്റ് പൊലീസ് കമ്മിഷണർ ആവശ്യം നിരാകരിച്ചു. അതോടെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. പൊതുയോഗങ്ങൾക്കും മീറ്റിങ്ങുകൾക്കും സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും ഇല്ലാത്ത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ അനുമതി നിഷേധിച്ചെന്നുമായിരുന്നു ഹർജിക്കാരൻ്റെ വാദം.
നൂറോളം വരുന്ന മധുര നഗരസഭ വാർഡുകളുടെ മൊത്തം അധികാര പരിധി തനിക്കില്ലെന്നായിരുന്നു എ സി പി യുടെ വാദം. അപേക്ഷ നൽകേണ്ടത് സിറ്റി പൊലീസ് കമ്മിഷണർക്കായിരുന്നു.
സിനിമാ തിയറ്ററുകളിലും മാളുകളിലും മറ്റു പൊതുസ്ഥലങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആളുകൾ കൂടുന്നുണ്ട് എന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. അതിനാൽ കോവിഡ് കാരണമായി പറഞ്ഞ് കാമ്പെയ്ന് അനുമതി നിഷേധിക്കാൻ കഴിയില്ല. തൻ്റെ അധികാര പരിധിയിൽ അല്ലാത്തതിനാൽ അപേക്ഷ നിരസിച്ചു എന്ന എ സി പി യുടെ വാദവും അംഗീകരിക്കാൻ കഴിയില്ല. അങ്ങനെയെങ്കിൽ അദ്ദേഹം ആ അപേക്ഷ മധുര പൊലീസ് കമ്മിഷണർക്ക് കൈമാറേണ്ടതായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനിടയിലാണ് ശ്രീരാമൻ ഹിന്ദുക്കളുടെ ഹൃദയത്തോട് ചേർന്ന് നില്ക്കുന്ന വികാരമാണെന്ന് കോടതി അഭിപ്രായപ്പെട്ടത്.