Movie prime

മഞ്ചേരി മെഡിക്കല്‍ കോളേജ്: 100 എം ബി ബി എസ് സീറ്റുകള്‍ക്ക് സ്ഥിരാംഗീകാരം

തിരുവനന്തപുരം: മഞ്ചേരി സര്ക്കാര് മെഡിക്കല് കോളേജിലെ 100 എം.ബി.ബി.എസ്. സീറ്റുകള്ക്ക് മെഡിക്കല് കൗണ്സില് ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്. ഈ മെഡിക്കല് കോളേജില് നിന്നും ആദ്യ ബാച്ച് പഠിച്ചിറങ്ങിയ സമയത്ത് തന്നെ സ്ഥിരാംഗീകാരം ലഭിക്കുന്നത് വലിയ നേട്ടമാണ്. മഞ്ചേരി മെഡിക്കല് കോളേജിന്റെ അംഗീകാരം നിലനിത്താനായി ഈ സര്ക്കാര് നടത്തിയ വലിയ ഇടപെടലുകളുടെ ഫലം കൂടിയാണ് ഈ അംഗീകാരമെന്നും മന്ത്രി വ്യക്തമാക്കി. സ്ഥിരാംഗീകാരം ലഭിച്ചതോടെ ഇനിമുതല് More
 

തിരുവനന്തപുരം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 100 എം.ബി.ബി.എസ്. സീറ്റുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാംഗീകാരം ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ മെഡിക്കല്‍ കോളേജില്‍ നിന്നും ആദ്യ ബാച്ച് പഠിച്ചിറങ്ങിയ സമയത്ത് തന്നെ സ്ഥിരാംഗീകാരം ലഭിക്കുന്നത് വലിയ നേട്ടമാണ്. മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം നിലനിത്താനായി ഈ സര്‍ക്കാര്‍ നടത്തിയ വലിയ ഇടപെടലുകളുടെ ഫലം കൂടിയാണ് ഈ അംഗീകാരമെന്നും മന്ത്രി വ്യക്തമാക്കി.

സ്ഥിരാംഗീകാരം ലഭിച്ചതോടെ ഇനിമുതല്‍ ഓരോ അഡ്മിഷന് മുമ്പും എം.സി.ഐ. പരിശോധനകള്‍ ഉണ്ടാകില്ല. പകരം 5 വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പരിശോധനകള്‍ നടത്തി സൗകര്യങ്ങള്‍ വിലയിരുത്തുക.

മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ 2013ലാണ് കഴിഞ്ഞ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയത്. ഈ കോളേജിന് മതിയായ സൗകര്യമില്ലാത്തതിനാല്‍ അംഗീകാരം നഷ്ടമായിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നയുടനെ എം.സി.ഐ. ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹരിച്ച് അംഗീകാരം നിലനിര്‍ത്തി. ഇതിനായി 10 തസ്തികകള്‍ സൃഷ്ടിച്ചു. അധ്യാപക ഒഴിവുകള്‍ പുതിയ നിയമനം വഴിയും ഡെപ്യൂട്ടേഷന്‍ വഴിയും നികത്തി. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്തു. ഏറ്റവും അത്യാധുനികമായ രീതിയില്‍ സെന്‍ട്രല്‍ ലൈബ്രറി നവീകരിച്ചു.

താമസ സൗകര്യമൊരുക്കുന്നതിനായി 103.86 കോടി രൂപ അനുവദിച്ച് നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കിറ്റ്‌കോ വഴി ആരംഭിച്ചു. എം.സി.ഐ. നിഷ്‌കര്‍ഷിച്ച ഹോസ്റ്റല്‍ സൗകര്യം ഇവിടെ ഉണ്ടായിരുന്നില്ല. ഇത് പരിഹരിക്കാനായി അദ്ധ്യാപക-അനദ്ധ്യാപക ക്വാര്‍ട്ടേഴ്‌സുകളും വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റലുകളും സ്ഥാപിച്ചു വരുന്നു. 24 കുടുംബങ്ങള്‍ക്കായുള്ള അദ്ധ്യാപക ക്വാര്‍ട്ടേഴ്‌സും 37 കുടുംബങ്ങള്‍ക്ക് താമസിക്കുവാനുള്ള 10 നിലകളിലായുള്ള അനദ്ധ്യാപക ക്വാര്‍ട്ടേഴ്‌സുമാണുള്ളത്. 450 ഓളം വിദ്യാര്‍ത്ഥിനികള്‍ക്ക് താമസിക്കുന്നതിനായി 9 നില കെട്ടിടസമുച്ചയവും 225 ഓളം ആണ്‍കുട്ടികള്‍ക്ക് താമസിക്കുന്നതിനുള്ള 6 നില കെട്ടിടവും സജ്ജമാക്കി വരുന്നു. 600 പേരെ ഉള്‍ക്കൊള്ളാവുന്ന ആധുനിക രീതിയിലുള്ള ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.

മഞ്ചേരി മെഡിക്കല്‍ കോളേജിന്റെയും മെഡിക്കല്‍ കോളേജ് ആശുപത്രിയുടെയും ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 7 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഈ സ്ഥലത്ത് കായിക പരിശീലനം നടത്തുന്നതിനായി മികച്ച ഗ്രൗണ്ടും ഒരുക്കുന്നതാണ്.

8 കോടി രൂപ ചെലവഴിച്ച് കാത്ത്‌ലാബ്, 3 കോടി രൂപ ചെലവഴിച്ച് സി.ടി.സ്‌കാന്‍, മാമോഗ്രാം, ഫീറ്റല്‍ റേഡിയോളജി എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50 കോടിയോളം രൂപയാണ് അനുവദിച്ചത്. 9 നിലകളിലായി പുതിയ ഒ.പി. ബ്ലോക്ക്, റേഡിയോളജി, ലബോറട്ടറി കോംപ്ലക്‌സ്, മോര്‍ച്ചറി കോപ്ലക്‌സ് എന്നിവയുടെ നിര്‍മ്മാണത്തിന് ആദ്യ ഗഡുവായി 8.6 കോടി രൂപ, ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ മറ്റു സാമഗ്രികള്‍ എന്നിവയ്ക്കായി 4.6 കോടി രൂപ, കെമിക്കലുകള്‍ റീയജന്റ് മറ്റു സാമഗ്രികള്‍ എന്നിവയ്ക്കായി 3.1 കോടി രൂപ, പുതിയ റസിഡന്റ്‌സ് ക്വാര്‍ട്ടേഴ്‌സുകളുടെ നിര്‍മ്മാണത്തിന 3 കോടി രൂപ, ആധുനിക ഇമേജിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 2.7 കോടി രൂപ എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കായാണ് തുക അനുവദിച്ചത്.

ആശുപത്രിയുടെയും കോളേജിന്റെയും സുഗമമായ പ്രവര്‍ത്തനത്തിനുള്ള തസ്തികകള്‍ സൃഷ്ടിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ സര്‍ക്കാരില്‍ നടന്നു വരുന്നു. പി.ജി കോഴ്‌സ് ആരംഭിക്കുന്നതിനുള്ള ആലോചനകളുമുണ്ട്. ഇവയെല്ലാം കൂടി സജ്ജമാകുന്നതോടെ വലിയ സൗകര്യങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ലഭ്യമാകും.