മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ്ങ് ചൗഹാന് കോവിഡ്
Sivaraj singh Chauhan
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ്ങ് ചൗഹാന്(61) കോവിഡ്. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനമായ ഭോപ്പാലിലെ ചിരായു ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.Sivaraj singh Chauhan
തനിക്ക് കോവിഡ്-19 ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും പരിശോധനയിൽ രോഗം സ്ഥിരീകരിച്ചെന്നും ചൗഹാൻ ട്വീറ്റ് ചെയ്തു. എല്ലാ മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ട്. ഡോക്ടറുടെ ഉപദേശപ്രകാരം പ്രവർത്തിക്കും.
വൈറസ് ബാധ ഒഴിവാക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് സഹപ്രവർത്തകരോട് അദ്ദേഹം അഭ്യർഥിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ എല്ലാവരും വൈറസ് പരിശോധന നടത്തണം.
ജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണം. അശ്രദ്ധയാണ് കൊറോണയെ ക്ഷണിച്ചുവരുത്തുന്നത്. വൈറസ് ബാധിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് പലരുമായും കൂടിക്കാഴ്ച നടത്തേണ്ടതുണ്ടായിരുന്നു.
മുഖ്യമന്ത്രിയുമായി സമ്പർക്കത്തിൽ വന്ന മുഴുവൻ പേരും ക്വാറൻ്റൈനിൽ പ്രവേശിച്ചു.മുഖ്യമന്ത്രിയുടെ അഭാവത്തിൽ, അദ്ദേഹം പങ്കെടുക്കേണ്ട യോഗത്തിൽ സംബന്ധിക്കാൻ ആഭ്യന്തരമന്ത്രി നരോത്തം മിശ്ര, ആരോഗ്യമന്ത്രി വിശ്വാസ് സാരംഗ് എന്നിവർക്ക് നിർദേശം നല്കി. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതിനാൽ മിശ്രയെയും വൈറസ് പരിശോധനയ്ക്ക് വിധേയമാക്കും.
അതേസമയം, പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്ക് താൻ തന്നെ നേതൃത്വം നല്കുമെന്നും അനുയായികൾക്ക് ചൗഹാൻ ഉറപ്പ് നൽകി. “പരിഭ്രാന്തരാകേണ്ടതില്ല, യഥാസമയം ചികിത്സിച്ചാൽ ഇത് ഭേദമാക്കാം,” അദ്ദേഹം പറഞ്ഞു. മാർച്ച് 25 മുതൽ എല്ലാ വൈകുന്നേരങ്ങളിലും സംസ്ഥാനത്തെ സ്ഥിതിഗതികൾ താൻ അവലോകനം ചെയ്യുന്നുണ്ട്. ഇന്നു മുതൽ വീഡിയോ കോൺഫറൻസിങ്ങ് വഴി അത് തുടരാൻ ശ്രമിക്കും.
മന്ത്രിസഭാംഗമായ അരവിന്ദ് സിംഗ് ഭഡോറിയക്ക് രോഗം സ്ഥിരീകരിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിക്കും വൈറസ് സ്ഥിരീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ഭഡോറിയയും പങ്കെടുത്തിരുന്നു.
മധ്യപ്രദേശിൽ ഇതുവരെ 26,000 കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 791 പേർ മരിച്ചു. സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
7,500-ൽ കൂടുതലാണ്.അതിനിടെ, രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 13.36 ലക്ഷം കവിഞ്ഞു. 4.56 ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. 31,358 പേർ മരണമടഞ്ഞു.