Movie prime

വെൻ്റിലേറ്ററിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റാം, ഡോ. മനോജ് വെള്ളനാടിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

Ventilator മരിച്ച ഒരാളുടെ ശരീരം ജീർണിക്കാതെ സൂക്ഷിക്കാൻ വെൻ്റിലേറ്ററിന് ഒരു കഴിവുമില്ല. അതിന് ഫ്രീസറിൽ വയ്ക്കുകയോ എംബാം ചെയ്യുകയോ മാത്രമേ വഴിയുള്ളൂ. വെൻ്റിലേറ്ററിൽ മരിച്ചുകിടക്കുന്ന ഒരാളുടെ ശരീരവും വഴിയരികിൽ മരിച്ചു കിടക്കുന്നൊരാളുടെ ശരീരവും അഴുകാൻ തുടങ്ങുന്നത് ഒരേ സമയത്ത് തന്നെയാണ്. മരിച്ച വ്യക്തിയെ വെൻ്റിലേറ്ററിൽ കിടത്തി അഞ്ചു ദിവസത്തെ കാശ് കൂടി വാങ്ങിയ ആശുപത്രികളെ പറ്റിയുള്ള കെട്ടുകഥകൾ ഇനിയെങ്കിലും വിശ്വസിക്കാതിരിക്കുക. തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഡോക്ടറാണ് മനോജ് വെള്ളനാട്.നിരവധി തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ സഹായിക്കുന്ന അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് More
 
വെൻ്റിലേറ്ററിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റാം, ഡോ. മനോജ് വെള്ളനാടിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

Ventilator

മരിച്ച ഒരാളുടെ ശരീരം ജീർണിക്കാതെ സൂക്ഷിക്കാൻ വെൻ്റിലേറ്ററിന് ഒരു കഴിവുമില്ല. അതിന് ഫ്രീസറിൽ വയ്ക്കുകയോ എംബാം ചെയ്യുകയോ മാത്രമേ വഴിയുള്ളൂ. വെൻ്റിലേറ്ററിൽ മരിച്ചുകിടക്കുന്ന ഒരാളുടെ ശരീരവും വഴിയരികിൽ മരിച്ചു കിടക്കുന്നൊരാളുടെ ശരീരവും അഴുകാൻ തുടങ്ങുന്നത് ഒരേ സമയത്ത് തന്നെയാണ്. മരിച്ച വ്യക്തിയെ വെൻ്റിലേറ്ററിൽ കിടത്തി അഞ്ചു ദിവസത്തെ കാശ് കൂടി വാങ്ങിയ ആശുപത്രികളെ പറ്റിയുള്ള കെട്ടുകഥകൾ ഇനിയെങ്കിലും വിശ്വസിക്കാതിരിക്കുക.

തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഡോക്ടറാണ് മനോജ് വെള്ളനാട്.നിരവധി തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ സഹായിക്കുന്ന അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ വായിക്കാം.Ventilator

……
72 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം കൊവിഡ് രോഗം ബാധിച്ചയാൾ വീട്ടിലേക്ക് പോകുന്ന വാർത്തയും ഈ ചിത്രവുമൊക്കെ എല്ലാവരും കണ്ടുകാണുമല്ലോ. ആ 72-ൽ 43 ദിവസവും വെന്‍റിലേറ്ററിൻ്റെ സഹായത്തോടെയാണദ്ദേഹം ജീവിച്ചിരുന്നത്. അതില്‍ 20 ദിവസം കോമാ സ്റ്റേജിലുമായിരുന്നു. 30 തവണയിലധികം ഡയാലിസിസ് വേണ്ടി വന്നു. ഒടുവിൽ രോഗം മാറി, ഇവയുടെയൊന്നും സഹായമില്ലാതെ തിരിച്ച് വീട്ടിലേക്കും പോയി. തീർച്ചയായും കേരളത്തിൽ, ആരോഗ്യമേഖലയിലുള്ളവർക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

അതെ, അഭിമാനിക്കാം, പക്ഷെ അത്ഭുതപ്പെടാനൊന്നുമില്ലാത്ത കാര്യവുമാണത്. കാരണം, ഈ വക സൗകര്യങ്ങളെല്ലാം, വെൻ്റിലേറ്ററും ഡയാലിസിസും മികച്ച ICU സംവിധാനവുമൊക്കെ ഇത്തരം രോഗീ പരിചരണത്തിനുവേണ്ടി തന്നെ കണ്ടുപിടിച്ചവയാണ്. അവ ഉപയോഗപ്പെടുത്തി മനുഷ്യർ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് അത്ഭുതത്തേക്കാൾ സന്തോഷം നൽകുന്ന കാര്യമാണ്.

ഈ വാർത്തയുടെ പശ്ചാത്തലത്തിൽ ഒന്ന് രണ്ട് കാര്യങ്ങൾ പറയണമെന്ന് തോന്നി. പലർക്കും ഇപ്പോഴുമുള്ള ചില തെറ്റിദ്ധാരണകളാണവ.

1. രോഗിയെ വെൻ്റിലേറ്ററിൽ കിടത്തിയാൽ പിന്നെ ഒരു തിരിച്ചു വരവുണ്ടാവില്ല.

2. മരിച്ചശേഷവും ശരീരം വെൻ്റിലേറ്ററിൽ ഘടിപ്പിച്ചിരുന്നാൽ അത് ജീർണിക്കില്ല.

ഇവ രണ്ടും തെറ്റായ ധാരണകളാണ്. അതിലാദ്യത്തേത് തെറ്റാണെന്നതിന് മേൽ പറഞ്ഞ വാർത്ത തന്നെ ഉദാഹരണം. 43 ദിവസം ഒന്നുമല്ല, 3 മാസത്തോളം വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ശ്വസിച്ചിരുന്നവർ തിരികെ പഴയപടി ആവുന്നത് കണ്ടിട്ടുണ്ട്. ഇതേ തെറ്റിദ്ധാരണ കാരണം, രോഗിയെ വെൻ്റിലേറ്ററിലേക്ക് മാറ്റേണ്ടതുണ്ടെന്ന് ഡോക്ടർ പറയുമ്പോഴേ, അയാൾ മരിച്ചുപോയെന്ന് വിചാരിക്കുന്ന ബന്ധുക്കളെയും കണ്ടിട്ടുണ്ട്.

രണ്ടാമത്തെ തെറ്റിദ്ധാരണ, വെൻ്റിലേറ്ററിനെ പറ്റി മാത്രമല്ല, മനുഷ്യശരീരത്തെ പറ്റിയും ശരിയായ അറിവില്ലാത്തതുകൊണ്ടുണ്ടാവുന്നതാണ്. ചിലർ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയും ഇതുപയോഗിക്കും. കഴിഞ്ഞദിവസം ഒരു ചർച്ചയിൽ മെഡിക്കൽ വിദ്യാഭ്യാസമുള്ള ഒരാൾ തന്നെയിത് പറയുന്നത് കേട്ടപ്പോൾ ശരിക്കും അത്ഭുതം തോന്നി.

വെന്റിലേറ്ററിനെക്കുറിച്ച് ചില അടിസ്ഥാന കാര്യങ്ങൾ മനസിലാക്കിയാൽ തീരുന്ന പ്രശ്നങ്ങളേയുള്ളൂ ഇതിൽ –

1. ഒരാളെ വെന്റിലേറ്ററിൽ ഘടിപ്പിക്കൽ എന്നത് ഒരു ചികിത്സാ രീതിയാണ്. ഡയാലിസിസ് പോലെ (വൃക്കകൾ പ്രവർത്തിക്കാതാവുമ്പോൾ), പേസ്മേക്കർ പോലെ (ഹൃദയത്തെ സഹായിക്കാൻ) ശ്വാസകോശത്തെ സഹായിക്കുന്ന ഒരു ചികിത്സാരീതി മാത്രം.

2. വെന്റിലേറ്റർ ഒരു യന്ത്രമാണ്. മനുഷ്യനെ ശ്വസിക്കാൻ സഹായിക്കുന്ന ഒരു യന്ത്രം. അത് ശ്വസിക്കാൻ മാത്രേ സഹായിക്കൂ, മറ്റൊരു ജോലിയും അത് ചെയ്യില്ല.

3. അതുകൊണ്ട് തന്നെ വെന്റിലേറ്റർ മരണം ഒഴിവാക്കുന്ന ഒരുപകരണവുമല്ല. ഒരാൾ മരിക്കുന്നത് ഹൃദയത്തിൻ്റെ പ്രവർത്തനം നിലക്കുന്നതു കൊണ്ടോ തലച്ചോർ പ്രവർത്തിക്കാതാവുന്നതുകൊണ്ടോ (Brain dead) ഒക്കെയാണ്. അപ്പോൾ ശ്വാസകോശം മാത്രം പ്രവർത്തിച്ചിട്ടുകാര്യമില്ല.

4. ശ്വാസകോശത്തിൻ്റെ (ചിലപ്പോൾ തലച്ചോറിൻ്റെയും) പ്രവർത്തനം മെച്ചപ്പെടുന്നതനുസരിച്ച് വെൻ്റിലേറ്ററിൻ്റെ സഹായം കുറച്ചുകൊണ്ടുവരും. ആ രോഗി സ്വാഭാവികമായി ശ്വസിക്കുന്നുണ്ടെന്ന് മനസിലായാൽ വെൻ്റിലേറ്റർ സഹായം പൂർണമായും മാറ്റും.

5. മരിച്ച ഒരാളുടെ ശരീരം ജീർണിക്കാതെ സൂക്ഷിക്കാൻ വെൻ്റിലേറ്ററിന് ഒരു കഴിവുമില്ല. അതിന് ഫ്രീസറിൽ വയ്ക്കുകയോ എംബാം ചെയ്യുകയോ മാത്രമേ വഴിയുള്ളൂ. വെൻ്റിലേറ്ററിൽ മരിച്ചുകിടക്കുന്ന ഒരാളുടെ ശരീരവും വഴിയരികിൽ മരിച്ചു കിടക്കുന്നൊരാളുടെ ശരീരവും അഴുകാൻ തുടങ്ങുന്നത് ഒരേ സമയത്ത് തന്നെയാണ്. മരിച്ച വ്യക്തിയെ വെൻ്റിലേറ്ററിൽ കിടത്തി അഞ്ചു ദിവസത്തെ കാശ് കൂടി വാങ്ങിയ ആശുപത്രികളെ പറ്റിയുള്ള കെട്ടുകഥകൾ ഇനിയെങ്കിലും വിശ്വസിക്കാതിരിക്കുക.

6. കൊവിഡിന് മാത്രമല്ല, നമുക്കുണ്ടാവുന്ന ഏത് രോഗവും ഗുരുതരമായാൽ വെൻ്റിലേറ്റർ സഹായം ആവശ്യമായി വരാം. പക്ഷെ, കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ വെൻ്റിലേറ്റർ ആവശ്യമായി വരുന്നവരുടെ എണ്ണവും കൂടും. നിർഭാഗ്യവശാൽ അതിനും മാത്രം വെൻ്റിലേറ്റർ നമുക്കിവിടില്ല. അങ്ങനൊരവസ്ഥ വന്നാൽ കൊവിഡ് രോഗി മാത്രമല്ല, ഏത് രോഗം ബാധിച്ചയാളും വെൻ്റിലേറ്റർ കിട്ടാതെ മരിക്കാം. അതുകൊണ്ട്, കേരളത്തിൽ മരണസംഖ്യ കുറവാണെന്ന് കരുതി, ഇവിടെ ഒന്നും പേടിക്കേണ്ടെന്ന് വിചാരിച്ചും അശ്രദ്ധ കൊണ്ടും രോഗം വരുത്തി വയ്ക്കരുത്. എല്ലാ സംവിധാനങ്ങൾക്കും പരിമിതികളുണ്ട്. ജാഗ്രത തന്നെയാണ് നിലവിൽ വാക്സിൻ.

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയാണ് 43 ദിവസത്തെ വെൻ്റിലേറ്റർ വാസവും 72 ദിവസത്തെ ആശുപത്രി വാസവും കഴിഞ്ഞ് വീട്ടിലേക്ക് പോയത്. അദ്ദേഹത്തെ ചികിത്സിച്ച ടീമിലെ എല്ലാവരും തന്നെ വലിയൊരു കൈയടി അർഹിക്കുന്നുണ്ട്.